ഐഎഫ്എഫ്കെ 30 വര്‍ഷത്തിലെത്തുന്ന വേളയില്‍
കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വര്‍ഷത്തിലെത്തുന്നു എന്നത് തീര്‍ത്തും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും മികച്ച ഫെസ്റ്റിവെല്‍ എന്ന പദവി ഐഎഫ്എഫ്‌കെയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ കേരളീയര്‍ക്കെല്ലാം അഭിമാനിക്കാം. ഇത് ഘട്ടംഘട്ടമായൊരു വളര്‍ച്ചയാണ്. ഇത് തുടര്‍ച്ചയായി നടത്തിയ പരിഷ്‌കാരങ്ങളുടെ പരിണത ഫലമാണ്.
ആദ്യ ഫെസ്റ്റിവെല്‍ ഓര്‍മകള്‍
ആദ്യത്തെ ഐഎഫ്എഫ്‌കെ നടന്നത് കോഴിക്കോട്ട് ആയിരുന്നു. അന്ന് ഫെസ്റ്റിവെല്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഞാന്‍. പി.കെ നായര്‍ ആയിരുന്നു ഫെസ്റ്റിവെല്‍ ഡയറക്ടര്‍. അദ്ദേഹം പൂനെ ഫിലിം ആര്‍ക്കൈവില്‍ നിന്ന് കുറേ സിനിമകള്‍ കൊണ്ടുവന്നു. അല്ലാതെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച സിനിമകളും ചേര്‍ത്താണ് ചെറിയ രീതിയില്‍ ഫെസ്റ്റിവെല്‍ നടത്തിയത്. കെ.ജയകുമാര്‍ ആയിരുന്നു അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി.
ഇത് സഞ്ചരിക്കുന്ന ഫെസ്റ്റിവെല്‍ ആകണമെന്ന് അന്ന് പലരും ആഗ്രഹിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നുവച്ചാല്‍ ഓരോ വര്‍ഷവും വ്യത്യസ്ത നഗരങ്ങളില്‍ സംഘടിപ്പിക്കുക എന്ന രീതി. അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരമായി ഒരു വേദിയുണ്ടാകണം. ആ ഒരു ഗൗരവം അതിന് നല്‍കേണ്ടതുണ്ട് എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. അങ്ങനെ പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു.
ഫിലിം പ്രിന്റിലെ സിനിമ
അന്ന് ഫിലിം പ്രിന്റില്‍ ആണ് സിനിമ കാണിച്ചിരുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് സിനിമകള്‍ അയക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമില്ലായിരുന്നു. ഫിലിം പ്രിന്റുകള്‍ വളരെ മോശമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത് എന്നതാണ് ഇതിനു കാരണം. പ്രിന്റ് തിരിച്ചുചെല്ലുമ്പോഴേക്ക് അതിലാകെ പൊട്ടലുകളും പോറലുകളും നിറഞ്ഞിരുന്നു. കളര്‍ പെന്‍സില്‍ കൊണ്ടാണ് ഫിലിമില്‍ അടയാളങ്ങള്‍ ഇടേണ്ടത്. അത് പിന്നീട് മായ്ച്ചുകളയാന്‍ കഴിയും. ഫിലിം പ്രിന്റിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ചുമതലപ്പെട്ടവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി വേണമായിരുന്നു ഇതിന് പരിഹാരം കാണാന്‍.
ഞാന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഫെസ്റ്റിവെലിന്റെ ഭാഗമായ തിയേറ്റുകളിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ഫിലിം പ്രിന്റ് കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കി. അതിനു ശേഷം വിദേശത്ത് നിന്ന് ഇവിടേക്ക് വരുന്ന സിനിമകള്‍ കേടുപാടു കൂടാതെ തിരിച്ചയക്കാന്‍ നമുക്കായി. പ്രൊഫഷണലായിട്ടാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന തോന്നല്‍ അതിലൂടെ അവര്‍ക്കുമുണ്ടായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു.
ഒറ്റ അവാര്‍ഡില്‍ നിന്ന് കൂടുതല്‍ എണ്ണത്തിലേക്ക്
മികച്ച ഒരു സിനിമയ്ക്ക് മാത്രമായിരുന്നു ആദ്യം അവാര്‍ഡ് നല്‍കിയിരുന്നത്. ഒന്നിലധികം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ഞാന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടന്‍, മികച്ച നടി, കന്നിച്ചിത്രം, പ്രേക്ഷകരുടെ പുരസ്‌കാരം ഫിപ്രസി അവാര്‍ഡ് ഇതെല്ലാം തുടര്‍ന്ന് ഏര്‍പ്പെടുത്തി. ആകെ ഒരു സിനിമയ്ക്ക് മാത്രം അവാര്‍ഡ് നല്‍കുമ്പോള്‍ സമാന നിലവാരമുള്ള മറ്റ് ചിത്രങ്ങള്‍ പരിഗണിക്കപ്പെടാതെ പോകും. കൂടുതല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അക്കാരണം കൊണ്ടുതന്നെ കൂടുതല്‍ സിനിമകള്‍ മത്സരത്തിനു ലഭിക്കും.
മലയാളം സിനിമ ടുഡേ
മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗം ഉണ്ടാക്കിയതും ആ കാലത്താണ്. മത്സര വിഭാഗത്തില്‍ രണ്ട് മലയാളം സിനിമകളെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. ചിലപ്പോള്‍ മികച്ച നിലവാരത്തിലുള്ള വേറെയും നല്ല സിനിമകള്‍ ഉണ്ടായിരിക്കും. അവയെ പരിഗണിക്കുന്നതിനായിട്ടാണ് മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗത്തിന് രൂപം കൊടുത്തത്. കേരളത്തില്‍ നിന്നുള്ള മികച്ച മൂന്നോ നാലോ സിനിമകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പാക്കേജ് ആണ് അന്ന് ഉദ്ദേശിച്ചത്. അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ഉള്‍പ്പെടുത്തുന്നതൊന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോഴത് വലിയ എണ്ണമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ എന്ന സെക്ഷനും അന്ന് പുതിയതായി തുടങ്ങിയതാണ്. ഇതെല്ലാം ചലച്ചിത്ര മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ പങ്കാളിത്തമുണ്ടാക്കുന്നതിനുമായി ആവിഷ്‌കരിച്ചതാണ്.
പാസില്‍ നിന്ന് ഡെലിഗേറ്റ്ഷിപ്പിലേക്ക്
സിനിമ കാണാന്‍ പാസ് വിതരണം ചെയ്യുന്നതായിരുന്നു ഐഎഫ്എഫ്‌കെയുടെ തുടക്കകാലത്ത് നിലനിന്നിരുന്ന സമ്പ്രദായം. പരിചയക്കാര്‍ക്കും ബന്ധമുള്ളവര്‍ക്കുമെല്ലാം സംഘാടകര്‍ പാസ് കൊടുക്കും. പക്ഷേ ഇതിന്റെയൊരു പ്രശ്‌നം ഭേദപ്പെട്ട സിനിമകള്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് പാസ് കിട്ടാതെ പോകുന്ന അവസ്ഥയുണ്ടാകുമെന്നതാണ്. സജീവ താത്പര്യമുള്ള പ്രേക്ഷകര്‍ പുറത്താക്കപ്പെടുകയും അല്ലാത്തവര്‍ പാസ് സമ്പാദിച്ച് അകത്ത് കയറുകയും ചെയ്തുപോന്നു.
ആ രീതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നി. അങ്ങനെയാണ് പാസ് നിര്‍ത്തലാക്കി, നിശ്ചിത തുക ഡെലിഗേറ്റ് ഫീസ് വാങ്ങിക്കൊണ്ടുള്ള രജിസ്‌ട്രേഷന്‍ രീതി ഐഎഫ്എഫ്‌കെയില്‍ കൊണ്ടുവന്നത്. ഇതായിരുന്നു ഫെസ്റ്റിവെലിനെ സംബന്ധിച്ച് അന്നുണ്ടായതില്‍ വച്ച് ഏറ്റവും പ്രധാന പരിഷ്‌കാരം. ഈ രീതി പിന്നീട് ഇന്ത്യയിലെ എല്ലാ ഫെസ്റ്റിവെലുകളും അനുകരിച്ചു. മന്ത്രി തന്നെയായിരുന്നു അന്ന് ആദ്യത്തെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചത്.
മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ഓര്‍മ
ഐഎഫ്എഫ്‌കെയുടെ തുടക്കകാലത്തെ മറ്റൊരു ഓര്‍മ്മ മാധ്യമങ്ങളെ സംബന്ധിച്ചാണ്. ഫെസ്റ്റിവെലിന് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് വിമര്‍ശിക്കുകയെന്നത് അന്ന് ഒരു പതിവായിരുന്നു. ഇത് നിരന്തരം ആവര്‍ത്തിച്ചപ്പോള്‍ പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് ദയവായി അത് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു ചലച്ചിത്രമേള കേരളത്തിന് അഭിമാനകരമാണ്. കുറേയേറെപ്പേരുടെ അധ്വാനവും സര്‍ക്കാരിന്റെ സദുദ്ദേശവും അതിനു പിന്നിലുണ്ട്. നടത്തിപ്പിനെക്കുറിച്ച് മോശം വാര്‍ത്തകള്‍ മാത്രം ആവര്‍ത്തിക്കുമ്പോള്‍ പുറംലോകത്തിന് മേളയെ കുറിച്ചുള്ള അഭിപ്രായം മോശമാകും. കുറവുകള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവയ്ക്കാം. ഞങ്ങളത് പരിഹരിക്കാം. അല്ലാതെ മേളയെ തളര്‍ത്തരുത് എന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. അവര്‍ അത് ഉള്‍ക്കൊണ്ടു. പിന്നീട് മേളയെക്കുറിച്ച് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ആരും നല്‍കിയില്ല.
പകുതി ചെലവിലൊരു മേള
സര്‍ക്കാര്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു ഘട്ടത്തിലാണ് ഒരിക്കല്‍ ഐഎഫ്എഫ്‌കെ വന്നത്. ചെലവ് ചുരുക്കലിനു വേണ്ടി ആ വര്‍ഷം ഫെസ്റ്റിവെല്‍ വേണ്ടെന്നുവയ്ക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി നിര്‍ദേശിച്ചു. അക്കാദമി ചെയര്‍മാനായിരുന്ന ഞാന്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു രാജ്യാന്തര ചലച്ചിത്ര മേള ഇടയ്ക്കു വച്ച് നിര്‍ത്തിയാല്‍ പിന്നീട് തുടങ്ങാന്‍ എളുപ്പമല്ല. അത് മേളയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കും. മാത്രമല്ല, താങ്കളുടെ കാലത്താണ് ഫെസ്റ്റിവെല്‍ മുടങ്ങിയതെന്ന ചീത്തപ്പേരും വരും എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അപ്പോള്‍ എന്ത് ചെയ്യാം എന്ന ചോദ്യത്തിന് മറുപടിയായി, സാധാരണ ചെലവാക്കുന്നതിന്റെ പകുതി ചെലവില്‍ ഫെസ്റ്റിവെല്‍ നടത്താം എന്ന ആശയം മുന്നോട്ടുവച്ചു. അത് മുഖ്യമന്ത്രി അംഗീകരിച്ചു. അങ്ങനെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ഏറ്റവും ചെലവ് ചുരുക്കി ആ ഫെസ്റ്റിവെല്‍ നടത്തി. അതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മികച്ച ഫെസ്റ്റിവെല്‍ എന്ന അഭിനന്ദനവും നേടിയെടുക്കാനായി. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയാണ് ഐഎഫ്എഫ്‌കെയുടെ കാര്യത്തില്‍ ഉണ്ടായത്.
ഫിലിം പാക്കേജുകള്‍
ഐഎഫ്എഫ്‌കെയിലെ വിവിധ പാക്കേജുകള്‍ ഘട്ടംഘട്ടമായി വന്നതാണ്. ഫെസ്റ്റിവെല്‍ വലുതായപ്പോള്‍ പാക്കേജുകളുടെ എണ്ണവും കൂടി. ഡെലിഗേറ്റുകളും തിയേറ്ററുകളും വര്‍ധിച്ചപ്പോള്‍ സിനിമയുടെ എണ്ണവും കൂട്ടേണ്ടി വന്നു. കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്ടിവ്, ഓള്‍ഡ് ഫിലിം പാക്കേജ് അങ്ങനെ പല പാക്കേജുകള്‍. പല തരത്തിലുള്ള പ്രേക്ഷകര്‍ വരുമ്പോള്‍ വ്യത്യസ്ത പാക്കേജുകള്‍ നല്ലതാണ്. കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക സിനിമകള്‍ ഉള്‍പ്പെടുത്തിയത് തുടക്കം കാലം തൊട്ടുള്ള തീരുമാനമാണ്.
ഫിലിം സൊസൈറ്റികളും ഐഎഫ്എഫ്‌കെയും
നമ്മുടെ നാട്ടില്‍ നിരവധി ഫിലിം സൊസൈറ്റികള്‍ ചെറിയ ഫെസ്റ്റിവെല്‍ നടത്തുണ്ടായിരുന്നു. പ്രധാന സിനിമകള്‍, പ്രധാന സംവിധായകര്‍, രാജ്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഫെസ്റ്റിവെലുകള്‍ നടത്തിയിട്ടുണ്ട്. ചിത്രലേഖ ഹംഗറി, ചെക്കോസ്ലോവാക്യ, പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ ഫെസ്റ്റിവെല്‍ നടത്തിയിട്ടുണ്ട്. ഫിലിം സൊസൈറ്റികളുടെ വളര്‍ച്ചയാണ് ഒരു തരത്തില്‍ ഐഎഫ്എഫ്‌കെയ്ക്ക് വഴിതെളിച്ചിട്ടുള്ളത്. ഫെസ്റ്റിവെലിന്റെ രൂപീകരണ ഘട്ടത്തില്‍ ഫിലിം സൊസൈറ്റികളുടെ മാതൃകയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടായിരുന്നു.
ഐഎഫ്എഫ്‌കെയും നവാഗത സംവിധായകരും
ധാരാളം ചെറുപ്പക്കാര്‍ക്ക് സിനിമയെടുക്കാന്‍ ഐഎഫ്എഫ്‌കെ സ്വാധീനമായിട്ടുണ്ട്. ഫിലിം സൊസൈറ്റികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ഫെസ്റ്റിവെലുകളാണ്. ഫിലിം സൊസൈറ്റികള്‍ പഴയതുപോലെ ഇപ്പോള്‍ സജീവമല്ല. ഐഎഫ്എഫ്‌കെയില്‍ പങ്കെടുത്ത് ലോകസിനിമകള്‍ കാണുകയും സിനിമയിലെ മാറ്റങ്ങളും ധാരകളും ഉള്‍ക്കൊള്ളുകയും സിനിമ നിര്‍മിക്കുവാന്‍ പ്രചോദിതരാകുകയും ചെയ്തിട്ടുള്ള നിരവധിയായ ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്. മലബാര്‍ പ്രദേശത്തു നിന്നൊക്കെ നിരവധി ചെറുപ്പക്കാര്‍ വര്‍ഷങ്ങളായി ഐഎഫ്എഫ്‌കെയില്‍ എത്തി സിനിമ കാണുകയും പിന്നീട് മികച്ച സിനിമകളെടുക്കുകയും ചെയ്തിട്ടുണ്ട്.
സെലക്ഷന്‍ പ്രധാനം
ഐഎഫ്എഫ്‌കെയുടെ ഗ്രാഫ് ഉയര്‍ന്നു. അതിനൊപ്പം ഓരോ വര്‍ഷം കഴിയുന്തോറും സിനിമയുടെ സെലക്ഷനും നന്നാവേണ്ടതുണ്ട്. വിദേശ മേളകളോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. നമ്മുടെ സെലക്ഷന്‍ നന്നാകണം. അതിലൂടെ മികച്ച സിനിമാനുഭവം പകരാന്‍ കഴിയണം. എന്നാല്‍ മാത്രമേ വമ്പിച്ച ആസ്വാദകവൃന്ദത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കപ്പെടൂ.
സമകാലിക ജനപഥം, 2025 ഡിസംബര്‍





































