കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സജീവ സാന്നിധ്യമായ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ മേളയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു.
ആദ്യ മേള മുതല്‍ കാണിയായും സംഘാടകനായും
1994 ലെ കോഴിക്കോട് ഫെസ്റ്റിവെല്‍ മുതല്‍ കാണിയായും സംഘാടകനായും ഐഎഫ്എഫ്‌കെയുടെ ഭാഗമാണ് ഞാന്‍. സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇടയ്ക്ക് മൂന്നോ നാലോ ഫെസ്റ്റിവെലുകള്‍ക്ക് പങ്കെടുക്കാനായില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഞാന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ ആയിരുന്നു. ചലച്ചിത്ര അക്കാദമിയുടെ രൂപീകരണ കാലം മുതല്‍ പല ഫെസ്റ്റിവെലുകളിലും സെലക്ഷന്‍ കമ്മിറ്റിയിലും സംഘാടക സമിതിയിലും പ്രവര്‍ത്തിച്ചു. പെരുമഴക്കാലം മത്സരവിഭാഗത്തിലും എന്റെ മറ്റ് പല സിനിമകളും ഐഎഫ്എഫ്‌കെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചതാണ് സംവിധായകന്‍ എന്ന നിലയിലുള്ള ഐഎഫ്എഫ്‌കെ ഓര്‍മ.
ഒളിമങ്ങാത്ത കൈരളിപ്പടവുകള്‍
ഫെസ്റ്റിവെലിന് തിരുവനന്തപുരം സ്ഥിരം വേദിയായതു മുതല്‍ കൈരളി തിയേറ്റര്‍ ആയിരുന്നല്ലോ പ്രധാന വേദി. ഫെസ്റ്റിവെല്‍ ഓഫീസും അവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കൈരളി തിയേറ്റര്‍ കോംപ്ലക്‌സും കൈരളിപ്പടവുകളും വലിയ അനുഭവവും ഓര്‍മ്മയുമാണ്. ആ പടവുകളില്‍ ഇരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യാത്ത സിനിമാ പ്രവര്‍ത്തകരും കാണികളും ഉണ്ടായിരിക്കില്ല. തീര്‍ച്ചയായും ഞാനും അക്കൂട്ടത്തില്‍ ഒരാളാണ്. മൃണാള്‍ സെന്‍ ഐഎഫ്എഫ്‌കെയില്‍ എത്തിയത് ഓര്‍ത്തുപോകുന്നു. അദ്ദേഹവും കൈരളിപ്പടവുകളില്‍ ഇരുന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൈരളി തിയേറ്ററിനു പുറത്ത് ഫോട്ടോ എടുത്തതും തമ്പാനൂരില്‍ വച്ച് ചായ കുടിച്ചതും വ്യക്തിപരമായി മധുരമുള്ള ഓര്‍മയാണ്.
ചര്‍ച്ചകളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും വേദി
ലോകസിനിമയുടെ കാഴ്ചയ്ക്ക് വേദിയൊരുക്കുമ്പോള്‍ തന്നെ തിയേറ്ററിനു പുറത്തെ ആഘോഷങ്ങളുടെയും ചര്‍ച്ചകളുടെയും കൂടി ഇടമാണ് ഐഎഫ്എഫ്‌കെ. ഈയൊരു രീതി ആദ്യകാലം തൊട്ടേ രൂപപ്പെട്ടതായി ശ്രദ്ധിച്ചിട്ടുണ്ട്. ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഐഎഫ്എഫ്‌കെ വേദിയൊരുക്കുന്നു. ഓപ്പണ്‍ ഫോറത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകളാണ് നടക്കുന്നത്.
അതത് കാലത്തെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും ഐഎഫ്എഫ്‌കെ നിലപാട് വ്യക്തമാക്കാറുണ്ട്. അങ്ങനെ തിയേറ്ററിന് പുറത്തേക്ക് കൂടി വളരുന്ന മേള കൂടിയാണ് നമ്മുടേത്.
സിനിമകളുടെ സെലക്ഷന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തനം
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്ക് മത്സരവേദി ഒരുക്കാന്‍ തയ്യാറായി എന്നത് ഐഎഫ്എഫ്‌കെയുടെ രാഷ്ട്രീയ പ്രഖ്യാപനമായി കാണാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. യുദ്ധം, ആഭ്യന്തര കലാപങ്ങള്‍, പലായനം, അഭയാര്‍ഥി പ്രശ്‌നം എന്നിവ ചര്‍ച്ചചെയ്യുന്ന സിനിമകളോട് എല്ലാ കാലത്തും ഐഎഫ്എഫ്‌കെ ഐക്യദാര്‍ഢ്യപ്പെട്ടിട്ടുണ്ട്. അത്ര പരിചിതമല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ ഉണ്ടായിട്ടുണ്ട്. ഇറാന്‍ സിനിമകള്‍ക്ക് കേരളത്തില്‍ ഇത്ര ജനകീയത നല്‍കിയതും ഐഎഫ്എഫ്‌കെയാണ്. അതേസമയം യൂറോപ്പില്‍ നിന്നുള്ള മികച്ച സംവിധായകരുടെ സിനിമകളുടെ പ്രദര്‍ശനത്തിനും നമ്മള്‍ വേദിയൊരുക്കി.
പ്രളയ, കോവിഡ് കാലങ്ങളിലെ ഫെസ്റ്റിവെല്‍ നടത്തിപ്പ്
2016 ലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആകുന്നത്. അഞ്ചര വര്‍ഷത്തിനിടെ നേട്ടങ്ങള്‍ക്കൊപ്പം നിരവധി വെല്ലുവിളികളിലൂടെയും കടന്നുപോയി. ശാസ്തമംഗലത്തെ വാടകക്കെട്ടിടത്തില്‍ നിന്ന് ചലച്ചിത്ര അക്കാദമിയെ കിന്‍ഫ്ര പാര്‍ക്കിലേക്ക് കൊണ്ടുപോകാനായി. ഗവേഷണ കേന്ദ്രവും ആര്‍ക്കൈവ്, ഫിലിം റിസ്റ്റൊറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.
2018 ല്‍ പ്രളയത്തെ തുടര്‍ന്ന് ഐഎഫ്എഫ്‌കെ നടത്തണോ എന്ന ആശങ്ക സര്‍ക്കാരിനുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചലച്ചിത്രമേള നടത്തേണ്ട എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം. എന്നാല്‍ മേള മുടങ്ങിയാല്‍ ഫെസ്റ്റിവെല്‍ ലൈസന്‍സ് ഉള്‍പ്പെടെ ഭാവിയില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഞാനും ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ബീനാപോളും മുഖ്യമന്ത്രിയെ ചെന്നുകണ്ട് പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന ഘട്ടത്തില്‍ സര്‍ക്കാരിന് ഐഎഫ്എഫ്‌കെയ്ക്ക് ഫണ്ട് അനുവദിക്കാന്‍ പറ്റില്ലെന്നും അക്കാദമി പ്ലാന്‍ ഫണ്ടില്‍ നിന്ന് ഫെസ്റ്റിവെലിനായി പണം ചെലവഴിക്കനുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. അങ്ങനെ ചെലവ് കുറച്ചും സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കിയുമാണ് ആ വര്‍ഷത്തെ ഫെസ്റ്റിവെല്‍ നടത്തിയത്. ആ സവിശേഷ സാഹചര്യത്തില്‍ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി വര്‍ധിപ്പിച്ചു. എന്നാല്‍ ഡെലിഗേറ്റുകള്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. 2019 ല്‍ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചിട്ടും ഫെസ്റ്റിവെല്‍ നടത്താന്‍ കഴിഞ്ഞു.
ഇതുപോലെ മറ്റൊരു പ്രതിസന്ധി വന്നത് 2020 ല്‍ കോവിഡ് കാലത്തായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഫെസ്റ്റിവെല്‍ നടത്തുക, അല്ലെങ്കില്‍ ഫെസ്റ്റിവെല്‍ നടത്താതിരിക്കുക എന്ന രണ്ടു വഴികളാണ് മുന്നിലുണ്ടായിരുന്നു. ഫെസ്റ്റിവെലിനായി ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് അപകടം വരുത്തിവയ്ക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ സംഘാടകര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് നാല് സ്ഥലങ്ങളിലായി ഫെസ്റ്റിവെല്‍ നടത്താമെന്ന തീരുമാനത്തിലെത്തിയത്.
തിരുവനന്തപുരം, തലശ്ശേരി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് ഫെസ്റ്റിവെല്‍ നടത്തിയത്. ഓരോ ഫെസ്റ്റിവെലിനും ഇടയില്‍ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. ചലച്ചിത്ര സംഘടനകളുടെയെല്ലാം നല്ല പിന്തുണയും ആ മേളയ്ക്ക് ലഭിക്കുകയുണ്ടായി. കോവിഡ് പ്രോട്ടോക്കോള്‍ കാരണം വിദേശ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ കഴിയാതിരുന്ന മേള കൂടിയായിരുന്നു അത്.
ദേശീയഗാന വിവാദവും പ്രതിസന്ധിയും
സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ ഇതു സംബന്ധിച്ച് ഐഎഫ്എഫ്‌കെയിലും ചില വിവാദങ്ങളുണ്ടായി. മേളയില്‍ എല്ലാ പ്രദര്‍ശനത്തിനു മുമ്പും ദേശീയഗാനം കേള്‍പ്പിച്ചിരുന്നു. നിശാഗന്ധിയില്‍ ഇതിനെതിരെ ചില ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചു. അവരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. അപ്പോള്‍ ഒരു വിഭാഗം സംഘടനകള്‍ എനിക്കെതിരെ രംഗത്തെത്തുകയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ഇത് ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട ഒരു പ്രധാന ഓര്‍മയാണ്.
നവാഗത സംവിധായകരെ സൃഷ്ടിക്കുന്ന മേള
ഒട്ടനവധി ചെറുപ്പക്കാരെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് ഐഎഫ്എഫ്‌കെയാണ്. ലോക സിനിമ കാണാന്‍ അവസരം ലഭിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാള സിനിമയുടെ പുത്തന്‍ പതാകവാഹകരായി തന്നെ മാറുകയാണുണ്ടായത്. പലര്‍ക്കും സിനിമയെടുക്കാന്‍ പ്രചോദനമായതും അവരിലെ സിനിമാന്വേഷിയെ പ്രചോദിപ്പിച്ചതും ഈ മേളയാണ്. ഐഎഫ്എഫ്‌കെയില്‍ കാണിയായി എത്തുകയും പിന്നീട് സിനിമയെടുത്ത് ഇതേ മേളയില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. അതുകൊണ്ടു തന്നെ നവസിനിമാ പ്രവര്‍ത്തകരെ നിര്‍മ്മിക്കുന്ന വലിയൊരു പ്രവര്‍ത്തനം കൂടി ഐഎഫ്എഫ്‌കെ നിര്‍വഹിക്കുന്നുണ്ട്.
കാണികളിലെ തലമുറ മാറ്റം
ഐഎഫ്എഫ്‌കെയുടെ ആദ്യ പതിപ്പുകളില്‍ സജീവമായിരുന്ന പലരും ഇപ്പോഴില്ല. ആ തലമുറയില്‍ ഭൂരിഭാഗവും മരിച്ചുപോയി. ജീവിച്ചിരിക്കുന്ന പലരും പ്രായാധിക്യത്താലും മറ്റും സജീവമല്ല. ഫെസ്റ്റിവെലിനെ സംബന്ധിച്ച് ഇതൊരു തലമുറ മാറ്റമാണ്. കാണികളുടെ പുതിയ തലമുറ രൂപപ്പെട്ടുകഴിഞ്ഞു.
സമകാലിക ജനപഥം, 2025 ഡിസംബര്‍

.jpeg)

.jpeg)




























