Friday, 30 January 2026

കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വര്‍ഷത്തിലെത്തുമ്പോള്‍ -അഭിമുഖം: അടൂര്‍ ഗോപാലകൃഷ്ണന്‍/ എന്‍.പി മുരളീകൃഷ്ണന്‍


ഐഎഫ്എഫ്‌കെ 30 വര്‍ഷത്തിലെത്തുന്ന വേളയില്‍

കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വര്‍ഷത്തിലെത്തുന്നു എന്നത് തീര്‍ത്തും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും മികച്ച ഫെസ്റ്റിവെല്‍ എന്ന പദവി ഐഎഫ്എഫ്‌കെയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ കേരളീയര്‍ക്കെല്ലാം അഭിമാനിക്കാം. ഇത് ഘട്ടംഘട്ടമായൊരു വളര്‍ച്ചയാണ്. ഇത് തുടര്‍ച്ചയായി നടത്തിയ പരിഷ്‌കാരങ്ങളുടെ പരിണത ഫലമാണ്.

ആദ്യ ഫെസ്റ്റിവെല്‍ ഓര്‍മകള്‍

ആദ്യത്തെ ഐഎഫ്എഫ്‌കെ നടന്നത് കോഴിക്കോട്ട് ആയിരുന്നു. അന്ന് ഫെസ്റ്റിവെല്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഞാന്‍. പി.കെ നായര്‍ ആയിരുന്നു ഫെസ്റ്റിവെല്‍ ഡയറക്ടര്‍. അദ്ദേഹം പൂനെ ഫിലിം ആര്‍ക്കൈവില്‍ നിന്ന് കുറേ സിനിമകള്‍ കൊണ്ടുവന്നു. അല്ലാതെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച സിനിമകളും ചേര്‍ത്താണ് ചെറിയ രീതിയില്‍ ഫെസ്റ്റിവെല്‍ നടത്തിയത്. കെ.ജയകുമാര്‍ ആയിരുന്നു അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി. 

ഇത് സഞ്ചരിക്കുന്ന ഫെസ്റ്റിവെല്‍ ആകണമെന്ന് അന്ന് പലരും ആഗ്രഹിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നുവച്ചാല്‍ ഓരോ വര്‍ഷവും വ്യത്യസ്ത നഗരങ്ങളില്‍ സംഘടിപ്പിക്കുക എന്ന രീതി. അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരമായി ഒരു വേദിയുണ്ടാകണം. ആ ഒരു ഗൗരവം അതിന് നല്‍കേണ്ടതുണ്ട് എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. അങ്ങനെ പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു.


ഫിലിം പ്രിന്റിലെ സിനിമ

അന്ന് ഫിലിം പ്രിന്റില്‍ ആണ് സിനിമ കാണിച്ചിരുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് സിനിമകള്‍ അയക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമില്ലായിരുന്നു. ഫിലിം പ്രിന്റുകള്‍ വളരെ മോശമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത് എന്നതാണ് ഇതിനു കാരണം. പ്രിന്റ് തിരിച്ചുചെല്ലുമ്പോഴേക്ക് അതിലാകെ പൊട്ടലുകളും പോറലുകളും നിറഞ്ഞിരുന്നു. കളര്‍ പെന്‍സില്‍ കൊണ്ടാണ് ഫിലിമില്‍ അടയാളങ്ങള്‍ ഇടേണ്ടത്. അത് പിന്നീട് മായ്ച്ചുകളയാന്‍ കഴിയും. ഫിലിം പ്രിന്റിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.  ചുമതലപ്പെട്ടവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി വേണമായിരുന്നു ഇതിന് പരിഹാരം കാണാന്‍. 

ഞാന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഫെസ്റ്റിവെലിന്റെ ഭാഗമായ തിയേറ്റുകളിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ഫിലിം പ്രിന്റ് കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കി. അതിനു ശേഷം വിദേശത്ത് നിന്ന് ഇവിടേക്ക് വരുന്ന സിനിമകള്‍ കേടുപാടു കൂടാതെ തിരിച്ചയക്കാന്‍ നമുക്കായി. പ്രൊഫഷണലായിട്ടാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന തോന്നല്‍ അതിലൂടെ അവര്‍ക്കുമുണ്ടായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു.

ഒറ്റ അവാര്‍ഡില്‍ നിന്ന് കൂടുതല്‍ എണ്ണത്തിലേക്ക്

മികച്ച ഒരു സിനിമയ്ക്ക് മാത്രമായിരുന്നു ആദ്യം അവാര്‍ഡ് നല്‍കിയിരുന്നത്. ഒന്നിലധികം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ഞാന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടന്‍, മികച്ച നടി, കന്നിച്ചിത്രം, പ്രേക്ഷകരുടെ പുരസ്‌കാരം ഫിപ്രസി അവാര്‍ഡ് ഇതെല്ലാം തുടര്‍ന്ന് ഏര്‍പ്പെടുത്തി. ആകെ ഒരു സിനിമയ്ക്ക് മാത്രം അവാര്‍ഡ് നല്‍കുമ്പോള്‍ സമാന നിലവാരമുള്ള മറ്റ് ചിത്രങ്ങള്‍ പരിഗണിക്കപ്പെടാതെ പോകും. കൂടുതല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അക്കാരണം കൊണ്ടുതന്നെ കൂടുതല്‍ സിനിമകള്‍ മത്സരത്തിനു ലഭിക്കും.

മലയാളം സിനിമ ടുഡേ

മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗം ഉണ്ടാക്കിയതും ആ കാലത്താണ്. മത്സര വിഭാഗത്തില്‍ രണ്ട് മലയാളം സിനിമകളെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. ചിലപ്പോള്‍ മികച്ച നിലവാരത്തിലുള്ള വേറെയും നല്ല സിനിമകള്‍ ഉണ്ടായിരിക്കും. അവയെ പരിഗണിക്കുന്നതിനായിട്ടാണ് മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗത്തിന് രൂപം കൊടുത്തത്. കേരളത്തില്‍ നിന്നുള്ള മികച്ച മൂന്നോ നാലോ സിനിമകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പാക്കേജ് ആണ് അന്ന് ഉദ്ദേശിച്ചത്. അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ഉള്‍പ്പെടുത്തുന്നതൊന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോഴത് വലിയ എണ്ണമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ എന്ന സെക്ഷനും അന്ന് പുതിയതായി തുടങ്ങിയതാണ്. ഇതെല്ലാം ചലച്ചിത്ര മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ പങ്കാളിത്തമുണ്ടാക്കുന്നതിനുമായി ആവിഷ്‌കരിച്ചതാണ്. 


പാസില്‍ നിന്ന് ഡെലിഗേറ്റ്ഷിപ്പിലേക്ക്

സിനിമ കാണാന്‍ പാസ് വിതരണം ചെയ്യുന്നതായിരുന്നു ഐഎഫ്എഫ്‌കെയുടെ തുടക്കകാലത്ത് നിലനിന്നിരുന്ന സമ്പ്രദായം. പരിചയക്കാര്‍ക്കും ബന്ധമുള്ളവര്‍ക്കുമെല്ലാം സംഘാടകര്‍ പാസ് കൊടുക്കും. പക്ഷേ ഇതിന്റെയൊരു പ്രശ്‌നം ഭേദപ്പെട്ട സിനിമകള്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് പാസ് കിട്ടാതെ പോകുന്ന അവസ്ഥയുണ്ടാകുമെന്നതാണ്. സജീവ താത്പര്യമുള്ള പ്രേക്ഷകര്‍ പുറത്താക്കപ്പെടുകയും അല്ലാത്തവര്‍ പാസ് സമ്പാദിച്ച് അകത്ത് കയറുകയും ചെയ്തുപോന്നു.

ആ രീതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നി. അങ്ങനെയാണ് പാസ് നിര്‍ത്തലാക്കി, നിശ്ചിത തുക ഡെലിഗേറ്റ് ഫീസ് വാങ്ങിക്കൊണ്ടുള്ള രജിസ്‌ട്രേഷന്‍ രീതി ഐഎഫ്എഫ്‌കെയില്‍ കൊണ്ടുവന്നത്. ഇതായിരുന്നു ഫെസ്റ്റിവെലിനെ സംബന്ധിച്ച് അന്നുണ്ടായതില്‍ വച്ച് ഏറ്റവും പ്രധാന പരിഷ്‌കാരം. ഈ രീതി പിന്നീട് ഇന്ത്യയിലെ എല്ലാ ഫെസ്റ്റിവെലുകളും അനുകരിച്ചു. മന്ത്രി തന്നെയായിരുന്നു അന്ന് ആദ്യത്തെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചത്.

മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ഓര്‍മ

ഐഎഫ്എഫ്‌കെയുടെ തുടക്കകാലത്തെ മറ്റൊരു ഓര്‍മ്മ മാധ്യമങ്ങളെ സംബന്ധിച്ചാണ്. ഫെസ്റ്റിവെലിന് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് വിമര്‍ശിക്കുകയെന്നത് അന്ന് ഒരു പതിവായിരുന്നു. ഇത് നിരന്തരം ആവര്‍ത്തിച്ചപ്പോള്‍ പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് ദയവായി അത് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു ചലച്ചിത്രമേള കേരളത്തിന് അഭിമാനകരമാണ്. കുറേയേറെപ്പേരുടെ അധ്വാനവും സര്‍ക്കാരിന്റെ സദുദ്ദേശവും അതിനു പിന്നിലുണ്ട്. നടത്തിപ്പിനെക്കുറിച്ച് മോശം വാര്‍ത്തകള്‍ മാത്രം ആവര്‍ത്തിക്കുമ്പോള്‍ പുറംലോകത്തിന് മേളയെ കുറിച്ചുള്ള അഭിപ്രായം മോശമാകും. കുറവുകള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവയ്ക്കാം. ഞങ്ങളത് പരിഹരിക്കാം. അല്ലാതെ മേളയെ തളര്‍ത്തരുത് എന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. അവര്‍ അത് ഉള്‍ക്കൊണ്ടു. പിന്നീട് മേളയെക്കുറിച്ച് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ആരും നല്‍കിയില്ല.

പകുതി ചെലവിലൊരു മേള

സര്‍ക്കാര്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു ഘട്ടത്തിലാണ് ഒരിക്കല്‍ ഐഎഫ്എഫ്‌കെ വന്നത്. ചെലവ് ചുരുക്കലിനു വേണ്ടി ആ വര്‍ഷം ഫെസ്റ്റിവെല്‍ വേണ്ടെന്നുവയ്ക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി നിര്‍ദേശിച്ചു. അക്കാദമി ചെയര്‍മാനായിരുന്ന ഞാന്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു രാജ്യാന്തര ചലച്ചിത്ര മേള ഇടയ്ക്കു വച്ച് നിര്‍ത്തിയാല്‍ പിന്നീട് തുടങ്ങാന്‍ എളുപ്പമല്ല. അത് മേളയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കും. മാത്രമല്ല, താങ്കളുടെ കാലത്താണ് ഫെസ്റ്റിവെല്‍ മുടങ്ങിയതെന്ന ചീത്തപ്പേരും വരും എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അപ്പോള്‍ എന്ത് ചെയ്യാം എന്ന ചോദ്യത്തിന് മറുപടിയായി, സാധാരണ ചെലവാക്കുന്നതിന്റെ പകുതി ചെലവില്‍ ഫെസ്റ്റിവെല്‍ നടത്താം എന്ന ആശയം മുന്നോട്ടുവച്ചു. അത് മുഖ്യമന്ത്രി അംഗീകരിച്ചു. അങ്ങനെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ഏറ്റവും ചെലവ് ചുരുക്കി ആ ഫെസ്റ്റിവെല്‍ നടത്തി. അതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മികച്ച ഫെസ്റ്റിവെല്‍ എന്ന അഭിനന്ദനവും നേടിയെടുക്കാനായി. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയാണ് ഐഎഫ്എഫ്‌കെയുടെ കാര്യത്തില്‍ ഉണ്ടായത്.


ഫിലിം പാക്കേജുകള്‍

ഐഎഫ്എഫ്‌കെയിലെ വിവിധ പാക്കേജുകള്‍ ഘട്ടംഘട്ടമായി വന്നതാണ്. ഫെസ്റ്റിവെല്‍ വലുതായപ്പോള്‍ പാക്കേജുകളുടെ എണ്ണവും കൂടി. ഡെലിഗേറ്റുകളും തിയേറ്ററുകളും വര്‍ധിച്ചപ്പോള്‍ സിനിമയുടെ എണ്ണവും കൂട്ടേണ്ടി വന്നു. കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്ടിവ്, ഓള്‍ഡ് ഫിലിം പാക്കേജ് അങ്ങനെ പല പാക്കേജുകള്‍. പല തരത്തിലുള്ള പ്രേക്ഷകര്‍ വരുമ്പോള്‍ വ്യത്യസ്ത പാക്കേജുകള്‍ നല്ലതാണ്. കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക സിനിമകള്‍ ഉള്‍പ്പെടുത്തിയത് തുടക്കം കാലം തൊട്ടുള്ള തീരുമാനമാണ്. 

ഫിലിം സൊസൈറ്റികളും ഐഎഫ്എഫ്‌കെയും

നമ്മുടെ നാട്ടില്‍ നിരവധി ഫിലിം സൊസൈറ്റികള്‍ ചെറിയ ഫെസ്റ്റിവെല്‍ നടത്തുണ്ടായിരുന്നു. പ്രധാന സിനിമകള്‍, പ്രധാന സംവിധായകര്‍, രാജ്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഫെസ്റ്റിവെലുകള്‍ നടത്തിയിട്ടുണ്ട്. ചിത്രലേഖ ഹംഗറി, ചെക്കോസ്ലോവാക്യ, പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ ഫെസ്റ്റിവെല്‍ നടത്തിയിട്ടുണ്ട്. ഫിലിം സൊസൈറ്റികളുടെ വളര്‍ച്ചയാണ് ഒരു തരത്തില്‍ ഐഎഫ്എഫ്‌കെയ്ക്ക് വഴിതെളിച്ചിട്ടുള്ളത്. ഫെസ്റ്റിവെലിന്റെ രൂപീകരണ ഘട്ടത്തില്‍ ഫിലിം സൊസൈറ്റികളുടെ മാതൃകയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടായിരുന്നു.

ഐഎഫ്എഫ്‌കെയും നവാഗത സംവിധായകരും

ധാരാളം ചെറുപ്പക്കാര്‍ക്ക് സിനിമയെടുക്കാന്‍ ഐഎഫ്എഫ്‌കെ സ്വാധീനമായിട്ടുണ്ട്. ഫിലിം സൊസൈറ്റികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ഫെസ്റ്റിവെലുകളാണ്. ഫിലിം സൊസൈറ്റികള്‍ പഴയതുപോലെ ഇപ്പോള്‍ സജീവമല്ല. ഐഎഫ്എഫ്‌കെയില്‍ പങ്കെടുത്ത് ലോകസിനിമകള്‍ കാണുകയും സിനിമയിലെ മാറ്റങ്ങളും ധാരകളും ഉള്‍ക്കൊള്ളുകയും സിനിമ നിര്‍മിക്കുവാന്‍ പ്രചോദിതരാകുകയും ചെയ്തിട്ടുള്ള നിരവധിയായ ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്. മലബാര്‍ പ്രദേശത്തു നിന്നൊക്കെ നിരവധി ചെറുപ്പക്കാര്‍ വര്‍ഷങ്ങളായി ഐഎഫ്എഫ്‌കെയില്‍ എത്തി സിനിമ കാണുകയും പിന്നീട് മികച്ച സിനിമകളെടുക്കുകയും ചെയ്തിട്ടുണ്ട്.

സെലക്ഷന്‍ പ്രധാനം

ഐഎഫ്എഫ്‌കെയുടെ ഗ്രാഫ് ഉയര്‍ന്നു. അതിനൊപ്പം ഓരോ വര്‍ഷം കഴിയുന്തോറും സിനിമയുടെ സെലക്ഷനും നന്നാവേണ്ടതുണ്ട്. വിദേശ മേളകളോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. നമ്മുടെ സെലക്ഷന്‍ നന്നാകണം. അതിലൂടെ മികച്ച സിനിമാനുഭവം പകരാന്‍ കഴിയണം. എന്നാല്‍ മാത്രമേ വമ്പിച്ച ആസ്വാദകവൃന്ദത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കപ്പെടൂ.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Wednesday, 21 January 2026

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാണ്ടുകള്‍


കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ അഭിമാന സ്തംഭമാണ് ഐഎഫ്എഫ്‌കെ. മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായി മാറാന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി. ഇന്ത്യയിലെ മുന്‍നിര സാംസ്‌കാരിക പരിപാടികളില്‍ ഒന്നായി അംഗീകരിക്കപ്പെടുന്ന ഐഎഫ്എഫ്‌കെ സാംസ്‌കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനകേന്ദ്രീകൃതമായ ചലച്ചിത്രമേളയായി അറിയപ്പെടുന്ന ഐഎഫ്എഫ്‌കെ ലോകോത്തര സംവിധായകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധേയമാണ്. സമകാലിക ലോക സിനിമയിലെ ഏറ്റവും മികച്ച പാക്കേജുകളും മേളയെ വേറിട്ടുനിര്‍ത്തുന്നു.


ആദ്യ പതിപ്പ് കോഴിക്കോട്ട്

ആദ്യത്തെ ഐഎഫ്എഫ്‌കെ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട്ടാണ് നടന്നത്. ലൂമിയര്‍ ബ്രദേഴ്സിന്റെ ആദ്യ സിനിമയുടെ പൊതു പ്രദര്‍ശനത്തിന്റെ 100-ാം വാര്‍ഷികമായ 1994-ല്‍ ലോക സിനിമയുടെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ മേള നടന്നത്. സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് ഐഎഫ്എഫ്‌കെയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാര്‍ ആയിരുന്നു കേരളത്തിന് സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്രമേള എന്ന ആശയത്തിന് തുടക്കം കുറിച്ചത്.

എല്ലാ വര്‍ഷവും ഫെസ്റ്റിവെല്‍ നടത്തുകയെന്ന ആശയം അന്ന് ഇല്ലായിരുന്നു. വിജയിക്കുമോ എന്ന് ഉറപ്പില്ലാതെ ആശങ്കയോടെയാണ് ആദ്യത്തെ മേള നടന്നത്. അത് മറികടന്ന് ആദ്യത്തെ മേള വിജയകരമായി സംഘടിപ്പിക്കാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് (കെഎസ്എഫ്ഡിസി)സാധിച്ചു. ആദ്യത്തെ മേളയുടെ ബജറ്റ് നാല് ലക്ഷം രൂപയായിരുന്നു. 

അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു പ്രധാന വേദിയായിരുന്ന കോഴിക്കോട്  ടാഗോര്‍ തിയേറ്ററില്‍ ആദ്യത്തെ ഐഎഫ്എഫ്‌കെ ഉദ്ഘാടനം ചെയ്തത്. പൂനെ ഫിലിം ആര്‍ക്കൈവില്‍ നിന്നുള്ള സിനിമകളും പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച സിനിമകളുമടക്കം 100 സിനിമകളാണ് ആദ്യമേളയില്‍ പ്രദര്‍ശിപ്പിച്ചത്. നാഷണല്‍ ഫിലിം ആര്‍ക്കൈവിന്റെ  സ്ഥാപക ഡയറക്ടറായ പികെ നായരായിരുന്നു സിനിമകള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നു.



വളര്‍ച്ചയുടെ ഘട്ടം

കോഴിക്കോട്ടെ മേള നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് 1995 നവംബറിലെ കേരളപ്പിറവി ദിനം തൊട്ട് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയുടെ രണ്ടാമത്തെ പതിപ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഇതിന് മുന്‍കൈ എടുത്തത്. തിരുവനന്തപുരം ടാഗോര്‍, കൈരളി, ശ്രീ, കലാഭവന്‍ തിയേറ്ററുകളിലായിട്ടാണ് ചലച്ചിത്രമേള അരങ്ങേറിയത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1998 ല്‍ ഫെസ്റ്റിവെല്‍ വീണ്ടും തിരുവനന്തപുരത്ത് നടന്നു.

1998-ല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതു വരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് മേള നടത്തിയിരുന്നത്. സിനിമയുടെ പ്രചാരണത്തിനായുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഐഎഫ്എഫ്കെയുടെ നടത്തിപ്പ് അക്കാദമിയെ ഏല്‍പ്പിച്ചു. പിന്നീട് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (എഫ്ഐഎപിഎഫ്) ഫെസ്റ്റിവലിന് അംഗീകാരം നല്‍കി.

1998 ഏപ്രിലില്‍ നടന്ന മൂന്നാം പതിപ്പില്‍ മലയാള സിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വിദേശ പ്രതിനിധികളെ കൊണ്ടുവന്നു. മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ആഫ്രോ-ഏഷ്യന്‍ സിനിമകള്‍ക്കുള്ള അവാര്‍ഡുകള്‍, മലയാളത്തിനും ഇന്ത്യന്‍ സിനിമയ്ക്കും പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ആശയങ്ങളും ആ വര്‍ഷം തന്നെ ആരംഭിച്ചു.

1999 ഏപ്രിലില്‍ കൊച്ചിയിലായിരുന്നു നാലാമത്തെ മേള. ആ വര്‍ഷം മത്സര വിഭാഗം സിനിമകള്‍ എന്ന പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയത് മേളയുടെ വളര്‍ച്ചയിലെ ശ്രദ്ധേയമായ നാഴികക്കല്ലായിരുന്നു. ഇതോടെ ഐഎഫ്എഫ്കെ ലോക ഭൂപടത്തില്‍ ഇടം നേടി. ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പുതിയ ചിത്രങ്ങളെയാണ് മത്സര വിഭാഗം പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. 

2000 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി കോഴിക്കോടാണ് അഞ്ചാമത് ഐഎഫ്എഫ്‌കെയ്ക്ക് ആതിഥേയത്വം വഹിച്ചത്. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കാണികളുടെ പങ്കാളിത്തമുള്ള മേളകളിലൊന്നായി ഇത് വളരെ പെട്ടെന്ന് മാറി. 2000 -ത്തിന്റെ തുടക്കത്തില്‍ മേളയുടെ സംഘാടനത്തിലും സ്വഭാവത്തിലും ഗുണനിലവാരത്തിലും വലിയ മാറ്റമുണ്ടായി.

ടൂറിംഗ് ഫെസ്റ്റിവെല്‍ എന്ന രീതി അവസാനിപ്പിച്ച് ഐഎഫ്എഫ്‌കെയ്ക്ക് ഒരു സ്ഥിരം വേദി വേണമെന്ന ആശയം രൂപപ്പെട്ടു. അതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ യശസ്സും ഗൗരവവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 2001 മുതല്‍ തിരുവനന്തപുരത്തെ ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദിയായി അംഗീകരിച്ചു. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കാണ് ഐഎഫ്എഫ്‌കെ പ്രാമുഖ്യം നല്‍കുന്നത്. ലോകസിനിമകളും മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം.



ഫെസ്റ്റിവെലിന്റെ ജനകീയതയും തലമുറ മാറ്റവും

ഡിസംബര്‍ മാസത്തെ ആദ്യ ആഴ്ചകളിലായി നടന്നുവരുന്ന ഫെസ്റ്റിവെല്‍ ഇന്ന് രാജ്യത്തെ ശ്രദ്ധേയ മേളകളിലൊന്നായി സിനിമാപ്രേമികള്‍ അംഗീകരിച്ചുകഴിഞ്ഞു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള 10000-ത്തില്‍ അധികം പ്രതിനിധികള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും മേളയുടെ ജനബാഹുല്യം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ സിനിമകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഒരു കാലത്ത് പോലും ആളുകള്‍ ഇപ്പോഴും ഫെസ്റ്റിവെലിനായി തിയേറ്ററുകളില്‍ വന്നുചേരുന്നു. ഇത് സിനിമയുടെ ബിഗ് സ്‌ക്രീന്‍ നല്‍കുന്ന മാന്ത്രികതയാണ്. തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനിടയില്‍ അവരില്‍ ഒരാളായി ഇരിക്കുമ്പോഴാണ് സിനിമയെന്ന കലാരൂപം നല്‍കുന്ന ആസ്വാദനക്ഷമത അതിന്റെ പൂര്‍ണതയിലെത്തുന്നത് എന്ന മനോവികാരം തന്നെയാകാം കാണികളെ ചലച്ചിത്ര മേളയിലേക്ക് പിന്നെയും ആകര്‍ഷിക്കുന്ന ഘടകം.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ചലച്ചിത്രമേളകള്‍ക്ക് ഒരു ഉന്നത മനോഭാവം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പാസുകള്‍ നല്‍കുന്നതിലൂടെയും അത്തരം സിനിമകള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിലൂടെയുമാണ് ആ ഇടത്തെ ജനാധിപത്യവല്‍ക്കരിച്ചത്. തീര്‍ച്ചയായും ഐഎഫ്എഫ്‌കെയുടെ രീതിയും മറിച്ചായിരുന്നില്ല. പരീക്ഷണാര്‍ഥം നടത്തിയ ആദ്യ മേളയും തുടര്‍ന്ന് തുടക്കകാലത്തെ ചില മേളകളിലും ഒരു വിഭാഗം കാണികള്‍ മാത്രമായിരുന്നു മേളയുടെ ഭാഗമായത്. പിന്നീട് ഘട്ടംഘട്ടമായാണ് കൂടുതല്‍ പേരിലേക്കും സാമാന്യ ജനതയിലേക്കും മേള വളര്‍ച്ച പ്രാപിച്ചത്.

തുടക്കകാലത്ത് മുതിര്‍ന്നവരുടെ പ്രാതിനിധ്യമായിരുന്നു ഐഎഫ്എഫ്‌കെയില്‍ കൂടുതലെങ്കില്‍ ചെറുപ്പക്കാരുടെ മേള എന്ന നിലയിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്ന സവിശേഷത. ഗൗരവമായി സിനിമയെ സമീപിച്ചിരുന്ന ഒരുകൂട്ടം മധ്യവയസ്‌കരായ മനുഷ്യരുടെ ഇടമായി മാത്രം നിലനിന്നിരുന്ന ചലച്ചിത്ര മേളയിലേക്ക് പെട്ടെന്നാണ് ചെറുപ്പക്കാരും വിദ്യാര്‍ഥികളുമായ ഒരു തലമുറ കടന്നുവന്നത്. സിനിമ കാണുന്ന ശീലത്തില്‍ വന്ന മാറ്റവും ലോകസിനിമയെ വലിയ സ്‌ക്രീനില്‍ അടുത്തുകാണാനുള്ള അവസരവും ഇവരെ ഐഎഫ്എഫ്‌കെയിലേക്ക് അടുപ്പിച്ചു. ചലച്ചിത്ര പഠനം സിലബസിന്റെ ഭാഗമായതും ഒരു കാരണമായി.

പുതുതലമുറ സിനിമ കാണാനെത്തുന്നത് ബൗദ്ധികവ്യായാമം എന്ന നിലയില്‍ മാത്രമല്ല. വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച തെരുവുകളെ അലങ്കരിക്കുന്ന ഒരു ജനക്കൂട്ടം കൂടിയായി അവര്‍ മാറുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഐഎഫ്എഫ്‌കെ കാഴചവൃന്ദത്തില്‍ സംഭവിച്ച ഒരു പ്രധാന മാറ്റമാണിത്. വിപണിയിലെ പുതിയ ഫാഷന്‍, വസ്ത്രധാരണ ട്രെന്‍ഡുകളെ ചേര്‍ത്തുവച്ച് യാഥാസ്ഥിതിക ചലച്ചിത്ര പ്രേമികളില്‍ നിന്ന് വേറിട്ട കാണികളുടെ ഒരു മുഖം ഇത് ഐഎഫ്എഫ്‌കെയ്ക്ക് നല്‍കിയിട്ടുണ്ട്.

മറ്റൊരു പ്രധാന വശം മേളയിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു എന്നതാണ്. ഇപ്പോള്‍ സിനിമ കാണാന്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നു. ചലച്ചിത്ര പ്രവര്‍ത്തന മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചതും വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുടെ സാന്നിധ്യവും ഈ എണ്ണപ്പെരുക്കത്തിലെ വസ്തുതകളാണ്.



മലയാള സിനിമയിലെ സ്വാധീനം

മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഐഎഫ്എഫ്‌കെയ്ക്ക് സുപ്രധാന പങ്കുണ്ട്. ലോക സിനിമയിലെ മാറ്റങ്ങള്‍ മേള മലയാള സിനിമയ്ക്ക് കാണിച്ചുകൊടുത്തു. സിനിമാഭിരുചിയുള്ള ചെറുപ്പക്കാര്‍ക്ക് ലോക സിനിമയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത് കേരള രാജ്യാന്തര ചലച്ചിത്ര മേളയാണ്. ലോക സിനിമയുമായുള്ള സമ്പര്‍ക്കം യുവചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത തരം കഥകള്‍ കൈകാര്യം ചെയ്യാനുള്ള ധൈര്യം നേടിക്കൊടുത്തു. ഇത് ഐഎഫ്എഫ്‌കെ നല്‍കിയ സ്വാധീനം കാരണമാണ്. ഇന്ന് വേറിട്ട പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ മലയാള സിനിമയ്ക്ക് സാധിക്കുന്നത് ഐഎഫ്എഫ്‌കെ നല്‍കിയ പരിശീലനവും ധൈര്യവും കൊണ്ടു കൂടിയാണ്. ഐഎഫ്എഫ്‌കെ തങ്ങളുടെ ചലച്ചിത്ര വിദ്യാലയമാണെന്ന് അഭിപ്രായപ്പെട്ട നിരവധി പുതുതലമുറ സംവിധായകരുണ്ട്. മലയാളികളുടെ ചിന്താഗതിയെ രൂപപ്പെടുത്തിയ മേള പ്രേക്ഷകരുടെ കാഴ്ചനിലവാരം വര്‍ധിപ്പിച്ചു. ഈ മാറ്റങ്ങള്‍ ക്രമാനുഗതമായി സംഭവിച്ചതാണ്. വ്യത്യസ്ത ആഖ്യാനങ്ങള്‍ കാണുമ്പോള്‍ കാഴ്ചപ്പാടുകളും മാറുന്നു. മുഖ്യധാര, സമാന്തര സിനിമാ പ്രവര്‍ത്തകരെ ഒരുപോലെ ആകര്‍ഷിക്കാന്‍ ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ട്.



പാക്കേജുകളും പുരസ്‌കാരങ്ങളും

എട്ട് ദിവസത്തെ ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍, മലയാളം സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, വേള്‍ഡ് സിനിമ, കണ്‍ട്രി ഫോക്കസ്, പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ റിട്രോസ്പെക്റ്റീവ്‌സ്, കണ്ടംപററി ഫോക്കസ്, ഹോമേജുകള്‍, വിവിധ ക്യൂറേറ്റഡ് പാക്കേജുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകളുടെ പ്രദര്‍ശനം നടത്തുന്നു. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം ഓപ്പണ്‍ ഫോറം, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. വാര്‍ഷിക അരവിന്ദന്‍ മെമ്മോറിയല്‍ പ്രഭാഷണം ഫെസ്റ്റിവലിലെ പ്രധാന പരിപാടികളിലൊന്നാണ്. ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ചലച്ചിത്ര സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. സിനിമ കാണുന്നതിനൊപ്പം സംവിധായകരോടും സാങ്കേതിക പ്രവര്‍ത്തകരോടും സംവദിക്കാന്‍ കാണികള്‍ താത്പര്യപ്പെടുന്നുണ്ട്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം, മികച്ച സംവിധായകനുള്ള രജത ചകോരം, മികച്ച നവാഗത സംവിധായകന്‍, അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ പ്രേക്ഷക പുരസ്‌കാരം, മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നാറ്റ്പാക് പുരസ്‌കാരം, മികച്ച ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള ഫിപ്രെസി അവാര്‍ഡ്, മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള കെ.ആര്‍. മോഹനന്‍ അവാര്‍ഡ്, ഹസന്‍കുട്ടി അവാര്‍ഡ് (മീരാ നായര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുടങ്ങിയവയാണ് മേളയില്‍ നല്‍കുന്ന അംഗീകാരങ്ങള്‍. സിനിമാ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ചലച്ചിത്രകാരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നു.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Thursday, 18 December 2025

പ്രേക്ഷക പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള


കാണികളുടെ സജീവമായ പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്കെ ആറാം നാളിലേക്ക് എത്തിയപ്പോള്‍ ലോക സിനിമാ കാഴ്ചകള്‍ വിസ്മയം തീര്‍ക്കുകയും സിനിമ മാത്രം മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെയുമാണ് സിനിമാപ്രേമികള്‍ കടന്നുപോകുന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ നിരവധി സിനിമകളാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചത്.

ഡിസംബര്‍ 12 ന് ആരംഭിച്ച എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. 26 വിവിധ വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 സിനിമകളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 13000-ത്തിലേറെ ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്കെ-2025 ന്റെ ഭാഗമാകുന്നത്.


കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിലി സംവിധായകന്‍ പാബ്ലോ ലാറോ, പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകന്‍ ഷാജി എന്‍ കരുണിനെക്കുറിച്ചുള്ള പുസ്തകമായ 'കരുണയുടെ ക്യാമറ' മന്ത്രി പ്രകാശനം ചെയ്തു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ രാജീവ് നാഥിനെ ചടങ്ങില്‍ ആദരിച്ചു. ആന്‍ മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന്‍ 36' ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം.


അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഫുള്‍ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓണ്‍ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോര്‍ ദി ബോഡി, ഖിഡ്കി ഗാവ്, ദി സെറ്റില്‍മെന്റ്, തന്തപ്പേര്, ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് ചിത്രം നിനോ, തുര്‍ക്കി സംവിധായകന്‍ എര്‍ക്കാന്‍ യാസുജിയുടെ ഫ്രാഗ്മെന്റ്‌സ് ഫ്രം ദി ഈസ്റ്റ്, ബുഗോണിയ തുടങ്ങിയ സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടി. ലോക സിനിമ വിഭാഗത്തില്‍ പപ്പ ബൂക, ഫ്രാന്‍സ്, ആല്‍ഫ, സോങ്ങ്സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്, ലെറ്റര്‍ ടു ആന്‍ എയ്ഞ്ചല്‍ എന്നിവയും അഭിനന്ദനം നേടി. 2025 കാനില്‍ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ, വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കെല്ലി റെയ്ച്ചര്‍ട്ടിന്റെ ദി മാസ്റ്റര്‍മൈന്‍ഡ്, ലിയെന്‍ റാംസെയുടെ ഡൈ മൈ ലൗ തുടങ്ങിയ സിനിമകളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സെന്റിമെന്റല്‍ വാല്യൂ, ദി പ്രസിഡന്റ്‌സ് കേക്ക് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകപ്രശംസ നേടി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ അബ്ദുറഹ്മാന്‍ സിസാക്കോയുടെ ടിംബക്തു എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമ ജസീരിയ, യെന്‍ ആന്‍ഡ് എയ്-ലീ, ദി സെറ്റില്‍മെന്റ്, ലൈഫ് ഓഫ് എ ഫാലസ്, കിസ്സിംഗ് ബഗ്, ഷാഡോ ബോക്‌സ്, മലയാള ചിത്രങ്ങളായ മോഹം, പെണ്ണും പൊറാട്ടും, ചാവുകല്യാണം, കാത്തിരിപ്പ്, ഒരു അപസര്‍പ്പക കഥ, എബ്ബ്  തുടങ്ങിയവയും പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധേയമായി.


വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കെയ്‌റോ സ്റ്റേഷന്‍, അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍, ദ അദര്‍ എന്നീ ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളിയായ സയ്യിദ് മിര്‍സയുടെ നസീം, സലീം ലാംഗ്‌ഡേ പേ മത് രോ, 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്നീ ചിത്രങ്ങളും റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാണികള്‍ക്കു മുന്നിലെത്തി.

ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബേഡ് മാന്‍ ടെയ്ല്‍, എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, സംസാര, വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്, ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.


ഹോമേജ് വിഭാഗത്തില്‍  എം ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം, ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ എയിറ്റ് ആന്‍ഡ് ഹാഫ്, സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ ഈഗ്ള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്, ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ ഒന്നായ ജിറി മെന്‍സലിന്റെ ക്ലോസ്ലി വാച്ചഡ് ട്രെയിന്‍സ്, പാര്‍ക്ക് ചാന്‍ വുകിന്റെ നോ അദര്‍ ചോയ്സ് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.

ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ മൗറിത്താനിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്മാന്‍ സിസ്സാക്കോ 'ജി. അരവിന്ദന്‍ സ്മാരക പ്രഭാഷണം' നടത്തി. സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ ലൈഫ് ഓണ്‍ എര്‍ത്ത്, ബ്ലാക്ക് ടീ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചാര്‍ലി ചാപ്ലിന്റെ ദി ഗോള്‍ഡ് റഷ് റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചത് മികച്ച അനുഭവമായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്കെയില്‍ സുവര്‍ണചകോരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചല്‍ ഫാള്‍, അലി സോവ: പ്രിന്‍സ് ഓഫ് ദി സ്ട്രീറ്റ്‌സ് എന്നിവയും മേളയില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തി. ഇന്തോനേഷ്യന്‍ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിന്‍ ആന്‍ഡ് ഇല്ലിയിന്‍' മിഡ്നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചു.


അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പില്‍ പുരസ്‌കാരങ്ങള്‍ നേടിയ നാല് ചിത്രങ്ങള്‍ 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ക്കു മുന്നിലെത്തി.

രണ്ടാം ദിവസം വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, ലോക സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളുമാണ് മൂന്നാം ദിനം പ്രദര്‍ശനത്തിനെത്തിയത്. നാലാം ദിനം 74 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി.  ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളില്‍ 72 ചിത്രങ്ങളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്.

ചലച്ചിത്രമേളയോടനുബന്ധിച്ച്  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിനും തുടക്കമായി. മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകള്‍ക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകള്‍ തുറന്നുനല്‍കുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാന്‍ഷ്യല്‍ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാര്‍ക്കറ്റിന്റെ ലക്ഷ്യങ്ങള്‍.


ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം, സിനിമാപ്രവര്‍ത്തകരും വിമര്‍ശകരും  പ്രേക്ഷകരും തമ്മില്‍ വിമര്‍ശനാത്മക സംവാദത്തിനും  ആശയവിനിമയത്തിനും വേദിയൊരുക്കി. 'സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'നിര്‍മിതി ബുദ്ധി സമകാലിക നിരൂപണത്തെ എങ്ങനെ സ്വാധീനിക്കുന്നു' എന്ന വിഷയത്തിലും ചര്‍ച്ച നടന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ഐ.എഫ്.എഫ്.കെ. എക്സ്പീരിയന്‍സിയ, വിഖ്യാത ചലച്ചിത്രക്കാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനം എന്നിവ ടാഗോര്‍ തിയേറ്റര്‍ കാമ്പസിലാണ് നടക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ  ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളില്‍ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ഋത്വിക് ഘട്ടക്കിന്റെ അഞ്ച് വിഖ്യാത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത ചിലിയന്‍ ചലച്ചിത്രകാരന്‍ പാബ്ലോ ലറൈന്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസ് സെഷന്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് നഗരത്തിലെ മാനവീയം വീഥി വേദിയായി.

മേളയുടെ സമാപന സമ്മേളനവും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 17

Thursday, 4 December 2025

ലോക സിനിമയുടെയും സര്‍ഗാത്മക വിനിമയത്തിന്റെയും വേദിയായി 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള/ ഐഎഫ്എഫ്‌ഐ -2025 അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും നവപ്രതിഭകളെയും അടയാളപ്പെടുത്തി 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ കൊടിയിറങ്ങി. 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ മികച്ച ചലച്ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ത്താണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവത്തിന് സമാപനമായത്.

    പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് നവംബര്‍ 20 മുതല്‍ 28 വരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ പ്രമേയങ്ങളും കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും അറിയാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ചലച്ചിത്ര പ്രേമികളാണ് ഗോവയിലെത്തിയത്.


ആഷ്‌ളെയ് മെയ്‌ഫെയര്‍ സംവിധാനം ചെയ്ത വിയറ്റ്‌നാമീസ് ചിത്രം സ്‌കിന്‍ ഓഫ് യൂത്ത് മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടി.  40 ലക്ഷം രൂപയാണ് സമ്മാനത്തുക. 'എ പൊയറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മര്‍ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താന്‍ മികച്ച നടിയായി. ഗൊന്ധല്‍ എന്ന ചിത്രത്തിലൂടെ സന്തോഷ് ധവാകര്‍ മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സൂക്ഷ്മമായ ആഖ്യാനം, മികച്ച എഡിറ്റിംഗ്, ഊഷ്മളമായ സംഗീതം, എന്നിവയുടെ സംഗമമാണ് സുവര്‍ണമയൂരത്തിന് അര്‍ഹമായ സ്‌കിന്‍ ഓഫ് യൂത്ത് എന്ന ചിത്രമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ധീരവും അതിശയകരവുനായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വിളംബരമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജൂറി വ്യക്തമാക്കി.


അകിനോല ഡേവീസ് ജൂനിയര്‍ സംവിധാനം ചെയ്ത 'മൈ ഫാദേഴ്‌സ് ഷാഡോ' പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം 'ഫ്രാങ്ക്' എന്ന ചിത്രലൂടെ ടോണിസ് പില്‍, മൈ ഡോട്ടേഴ്‌സ് ഹെയര്‍ എന്ന ചിത്രത്തിലൂടെ ഹെസം ഫറഹ്മത്ത് എന്നിവര്‍ പങ്കുവെച്ചു.

കേസരി ചാപ്റ്റര്‍ -2 വിലൂടെ കരണ്‍ സിങ് ത്യാഗി മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം എറിക് സ്വന്‍സണ്‍ സംവിധാനം ചെയ്ത 'സേഫ് ഹൗസ് എന്ന ചിത്രത്തിന് ലഭിച്ചു. ബാന്റിഷ് ബന്റിട്‌സ് ആണ് മികച്ച വെബ് സീരീസ്. 

സമാപന സമ്മേളനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍പേഴ്‌സണ്‍ രാകേഷ് ഓംപ്രകാശ്, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, നടന്‍മാരായ രണ്‍വീര്‍ സിങ്, നവാസുദ്ദീന്‍ സിദ്ദിഖി, റിഷഭ് ഷെട്ടി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിച്ചു.


പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊന്ധല്‍ എന്നിവ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളായിരുന്നു.

ചലച്ചിത്ര മേളയില്‍ അഞ്ചുദിവസത്തെ സിനിമാ ചര്‍ച്ചകള്‍ക്കും ആഗോള സഹകരണങ്ങള്‍ക്കും വഴിയൊരുക്കിയ വേവ്‌സ് ഫിലിം ബസാറില്‍ നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ്, സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ്, മാര്‍ക്കറ്റ് സ്‌ക്രീനിംഗുകള്‍ എന്നിവയിലായി പതിനഞ്ചിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആകെ 320 പ്രോജക്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. 1050 കോടി രൂപയിലധികം രൂപയുടെ ബിസിനസ് ചര്‍ച്ചകളും കൂടിയാലോചനകളും നടന്ന പരിപാടിയുടെ ഭാഗമായി 100 കോടി രൂപയുടെ ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഫിലിം ബസാറിലെ സിനിമകളില്‍ 10,000 ഡോളറിന്റെ കോ-പ്രൊഡക്ഷന്റ് ഗ്രാന്റോടെ കാക്തേത് ഒന്നാം സ്ഥാനം നേടി. ഉള്‍ട്ട, സിംഹസ്ഥ കുംഭ് എന്നീ ചിത്രങ്ങള്‍ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.


എന്‍എഫ്ഡിസി, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുമായി ചേര്‍ന്ന് ഐഎഫ്എഫ്‌ഐ ആദ്യമായി സംഘടിപ്പിച്ച സിനിമാ എഐ ഹാക്കത്തണില്‍ 18-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളുണ്ടായിരുന്നു. മികച്ച എഐ അനിമേഷനുള്ള പുരസ്‌കാരം കയ്‌റ സ്വന്തമാക്കി. ഏറ്റവും നൂതനമായ എഐ സിനിമയായി 'ദ സിനിമ ദാറ്റ് നെവര്‍ വാസ്, മികച്ച എഐ ഷോര്‍ട്ട് ആയി നാഗോരി എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. വടക്കന്‍ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബീയിങ് എന്ന ചിത്രവും എഐ ഹാക്കത്തണില്‍ പുരസ്‌കാരം നേടി.

നവംബര്‍ 20 ന് വര്‍ണാഭമായ ചടങ്ങുകളോടെയാണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായത്. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയായി. 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിച്ചത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെട്ടു. ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്.

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.


സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളാണ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഓഫ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആയിരുന്നു മേളയിലെ സമാപന ചിത്രം.

അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. 


എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ സംഭാവനകളെ മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു. 

ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടന്നു. മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിച്ചു.

ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിച്ചത്. സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും അര്‍ത്ഥവത്തായ വേദിയായി മാറിക്കൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 56-ാം പതിപ്പിന് സമാപനമായത്. ചലച്ചിത്ര-സര്‍ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ മറികടക്കാന്‍ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായിട്ടുണ്ട്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 1

Monday, 1 December 2025

56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ പ്രൗഢോജ്ജ്വല തുടക്കം


വര്‍ണാഭമായ ചടങ്ങുകളോടെ 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായി. ഇനി ഒരാഴ്ചക്കാലം സമകാലിക ലോക സിനിമകള്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചയുടെയും ചര്‍ച്ചകളുടെയും ഇടമായി പനാജി മാറും. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയാകും.

ഇന്നലെ വൈകിട്ട് എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ചലച്ചിത്ര അഭിനേതാക്കളായ അനുപം ഖേര്‍, നന്ദമുരി ബാലകൃഷ്ണ, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ഈ മാസം 28 വരെ നീളുന്ന മേളയില്‍ 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിക്കുന്നത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെടുന്നു. 50-ല്‍ അധികം സിനിമകള്‍ വനിതാ സംവിധായകരുടേതാണ്. കൂടാതെ, 21 ഓസ്‌കര്‍ എന്‍ട്രികളും 50-ല്‍ അധികം പുതുമുഖ സംവിധായകരുടെ സൃഷ്ടികളും ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും.

ഐഎഫ്എഫ്‌ഐ ഓരോ പതിപ്പിലും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റ് പോലുള്ള സംരംഭങ്ങള്‍ രാജ്യത്തുടനീളം വളര്‍ന്നുവരുന്ന സര്‍ഗാത്മക പ്രതിഭകളെ ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും ഐഎഫ്എഫ്‌ഐ അര്‍ത്ഥവത്തായ വേദിയായി മാറിയിരിക്കുന്നുവെന്ന് ഗവര്‍ണര്‍ അശോക് ഗജപതി രാജു പറഞ്ഞു. ഗോവ ചലച്ചിത്ര മേളയുടെ ആഗോള നിലവാരത്തെ പ്രശംസിച്ച അദ്ദേഹം ചലച്ചിത്ര-സര്‍ഗ്ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ ഐഎഫ്എഫ്‌ഐ മറികടന്നിട്ടുണ്ടെന്നും വ്യക്തമാക്കി.


ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗ്ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചൂണ്ടിക്കാട്ടി. ചലച്ചിത്ര മേള ഇന്ത്യന്‍ പ്രതിഭകളെ ആഗോള സാധ്യതകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഗോവയെ ഇന്ത്യയുടെ സൃഷ്ടിപരമായ തലസ്ഥാനമാക്കുക എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ മഹത്തായ സംഭാവനകളും തെലുങ്ക് സിനിമയെ സമ്പന്നമാക്കിയതും മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.

ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളാണ് ഉദ്ഘാടന പരേഡിന് നേതൃത്വം നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തകരെ പരിപോഷിപ്പിക്കുകയും രാജ്യത്തുടനീളം ചലച്ചിത്രമേഖലയില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ 50 വര്‍ഷങ്ങള്‍ ആവിഷ്‌ക്കരിച്ച നിശ്ചലദൃശ്യം പരേഡിന് ചരിത്രപരമായ മാനം നല്‍കി. നൂറിലധികം കലാകാരന്മാരെ അണിനിരത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി സ്വരലയാവിഷ്‌ക്കാരം 'ഭാരത് ഏക് സൂര്‍' പരേഡിലെ സവിശേഷതയായിരുന്നു.

ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' ആണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.


ചലച്ചിത്ര മേളയുടെ ഭാഗമായ വേവ്‌സ് ഫിലിം ബസാര്‍ കേന്ദ്രസഹമന്ത്രി എല്‍. മുരുഗന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ലോകത്തിലെ ആദ്യത്തെ ഇ-മാര്‍ക്കറ്റ്‌പ്ലേസാണ് വേവ്‌സ് ഫിലിം ബസാര്‍. സ്‌ക്രീന്റൈറ്റേഴ്സ് ലാബ്, വിപണി പ്രദര്‍ശനങ്ങള്‍, വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലായി 300 ലധികം ഫിലിം പ്രോജക്ടുകള്‍, സഹനിര്‍മ്മാണ വിപണി വിഭാഗത്തില്‍ 22 ഫീച്ചര്‍ ഫിലിമുകള്‍, 5 ഡോക്യുമെന്ററികള്‍ എന്നിവ ഫിലിം ബസാറിന്റെ ഭാഗമാണ്. ആകെ 20,000 യുഎസ് ഡോളറിന്റെ ധനസഹായമാണ് ഫിലിം ബസാര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ മാസം 24 വരെ ഇത് പ്രവര്‍ത്തിക്കും. 

7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളാണ്.


അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുന്നു.

നടനും സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊണ്ടാല്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകള്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

അമരന്‍ ആണ് പനോരമയിലെ ഉദ്ഘാടനചിത്രം. ഹിന്ദി ചിത്രമായ കകോരി ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. 


മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

ജപ്പാനാണ് ഇത്തവണത്തെ കണ്‍ട്രി ഓഫ് ഫോക്കസ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആണ് മേളയിലെ സമാപന ചിത്രം. സമാപന ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിക്കും.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിക്കും. 

മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കും. അമീര്‍ ഖാന്‍, മുസാഫര്‍ അലി, വിധു വിനോദ് ചോപ്ര, സുഹാസിനി, ഖുഷ്ബു, വിശാല്‍ ഭരദ്വാജ്, ശേഖര്‍ കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.

ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് സിനിമയുമായി ബന്ധപ്പെട്ട എഐ ഹാക്കത്തോണ്‍. എഡിറ്റിംഗ്, സൗണ്ട്, ഫിലിം പൈറസി മേഖലകളിലെ എഐ സ്വാധീനത്തെക്കുറിച്ച് ഇതില്‍ ചര്‍ച്ച ചെയ്യും. ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 നവംബര്‍ 21

Tuesday, 19 August 2025

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര അവലോകനം


71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്‌കാരമായ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇത്തവണ 2023 ല്‍ പുറത്തിറങ്ങിയതും സെന്‍സര്‍ ചെയ്തതുമായ സിനിമകള്‍ പരിഗണിച്ചാണ് നിര്‍ണയിച്ചത്. 

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത് ഫെയില്‍ ആണ് മികച്ച ചിത്രം. ഫ്ളവറിംഗ് മാന്‍ മികച്ച നോണ്‍-ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ഗോഡ് വള്‍ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ മികച്ച ഡോക്യുമെന്ററി പുരസ്‌കാരവും നേടി. ദി കേരള സ്റ്റോറിയിലൂടെ സുദീപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. 

ജവാന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാനും ട്വല്‍ത് ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേയിലെ അഭിനയത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്റെയും റാണി മുഖര്‍ജിയുടെയും ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണിത്. 2015 നു ശേഷം കരിയറില്‍ അപ്രതീക്ഷിത പരാജയങ്ങള്‍ നേരിട്ട ഷാരൂഖ് ഖാന്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വിജയത്തിലെത്തിക്കാനും അതില്‍ ജവാനിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചത് ഷാരൂഖിന്റെ അഭിനയ ജീവിതത്തില്‍ വലിയ തിളക്കമായി.


പ്രേക്ഷക-നിരൂപക ശ്രദ്ധ ഒരുപോലെ നേടിയ ട്വല്‍ത് ഫെയിലിലെ വിക്രാന്ത് മാസിയുടെ അനിതരസാധാരണ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ തിളക്കമുള്ള പുരസ്‌കാരങ്ങള്‍ നേടി പുരസ്‌കാര പ്രഖ്യാപന വേളയില്‍ ശ്രദ്ധേയമായ പേരായി മാറിയ ട്വല്‍ത് ഫെയില്‍ യഥാര്‍ഥ ജീവിതത്തെ ആധാരമാക്കിയ ചിത്രമാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ശര്‍മ്മ എന്ന യഥാര്‍ഥ കഥാനായകന്റെ ജീവിതത്തിനുള്ള ആദരം കൂടിയായി ഈ സിനിമ മാറുന്നു.


മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ആദ്യമായി സ്വന്തമാക്കിയ ദേശീയ പുരസ്‌കാരത്തെ 'തന്റെ നീണ്ട യാത്രയ്ക്കും കലയോടുള്ള സമര്‍പ്പണത്തിനുമുള്ള അംഗീകാരം' എന്നാണ് റാണി മുഖര്‍ജി വിശേഷിപ്പിച്ചത്. മക്കളെ തിരികെ ലഭിക്കാന്‍ നോര്‍വെയിലെ നിയമ വ്യവസ്ഥയ്‌ക്കെതിരെ പേരാടിയ ഇന്ത്യക്കാരിയായ അമ്മയുടെ യഥാര്‍ഥ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന ചിത്രമൊരുക്കിയത്.


മലയാളത്തിന്റെ അഭിമാനമുയര്‍ത്തി വിജയരാഘവനും ഉര്‍വശിയും മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. പൂക്കാലം എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ മികച്ച സഹനടനായത്. ഉള്ളൊഴുക്കിലെ അഭിനയ മികവാണ് ഉര്‍വശിയെ സഹനടി പുരസ്‌കാരത്തിലെത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഉര്‍വശിയെ തേടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. 2006 ല്‍ അച്ചുവിന്റെ അമ്മയിലൂടെയാണ് ആദ്യമായി ഉര്‍വശിക്ക് ദേശീയ അംഗീകാരം ലഭിച്ചത്. ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രമായി ഉര്‍വശിയുടെ ഭാവതീവ്രമായ പ്രകടനം പ്രേക്ഷകരുടെ ഉള്ളുലയ്ക്കാന്‍ പോന്നതായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും ഉര്‍വശി അര്‍ഹയായിരുന്നു. വിജയരാഘവന്‍ ആദ്യമായാണ് ദേശീയ പുരസ്‌കാരം നേടുന്നത്. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു വിജയരാഘവന്‍ പൂക്കാലത്തില്‍ അഭിനയിച്ചത്. 100 വയസ്സുള്ള അപ്പൂപ്പന്‍ വേഷത്തില്‍ അസാധാരണമായ പകര്‍ന്നാട്ടമാണ് വിജയരാഘവന്‍ ഈ സിനിമയ്ക്കായി നടത്തിയത്.

പാര്‍ക്കിംഗ് എന്ന തമിഴ് ചിത്രത്തിലൂടെ മുത്തുപേട്ടൈ സോമു ഭാസ്‌കര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനോടൊപ്പം പങ്കിട്ടു. ഗുജറാത്തി ചിത്രമായ വാഷിലൂടെ ജാനകി ബോഡിവാലയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കുവെച്ചു.


മുതിര്‍ന്ന അഭിനേതാക്കളായ ഉര്‍വശിക്കും വിജയരാഘവനും പുറമേ പുരസ്‌കാര നേട്ടത്തിലൂടെ മലയാളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ മിഥുന്‍ മുരളിക്കും മോഹന്‍ദാസിനുമായി. പൂക്കാലത്തിലൂടെയാണ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളി സ്വന്തമാക്കിയത്. 2018 എന്ന ചിത്രത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ദാസ് നേടിയത്. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള നെഗല്‍ ദി ക്രോണിക്കിള്‍ ഓഫ് പാഡിമാന്‍ പ്രത്യേക പരാമര്‍ശം നേടി. എം.കെ. രാംദാസാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി ചിത്രം അനിമലിന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിന്‍ സുധാകരനും ഹരിഹരന്‍ മുരളീധരനും അവാര്‍ഡിന് അര്‍ഹരായി. ഈ ചിത്രത്തിന്റെ റീ റെക്കോര്‍ഡിംഗിന് മലയാളിയായ എംആര്‍ രാജാകൃഷ്ണന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.


മറാഠി ചിത്രം ആത്മ പാംഫ്‌ളറ്റിലൂടെ ആസിഷ് ബെന്‍ഡ മികച്ച പുതുമുഖ സംവിധായകനായി. കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് 2023 ലെ ജനപ്രിയ സിനിമ. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി മേഘ്‌ന ഗുല്‍സാറിന്റെ ഹിന്ദി ചിത്രം സാം ബഹാദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സുധാകര്‍ റെഡ്ഡി യക്കാന്തി സംവിധാനം ചെയ്ത മറാഠി ചിത്രം നാള്‍-2 കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്സ് ഗെയിമിംഗ് ആന്‍ഡ് കോമിക് വിഭാഗത്തില്‍ മികച്ച ചിത്രമായി ഹനു-മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗിദ്ദ് ദി സ്‌കാവെഞ്ചര്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

പാര്‍ക്കിംഗ് ആണ് മികച്ച തമിഴ് സിനിമ. എ ജാക്ക് ഫ്രൂട്ട് ഹിസ്റ്ററി മികച്ച ഹിന്ദി സിനിമയ്ക്കും ഭഗവന്ത് കേസരി തെലുങ്ക് സിനിമയ്ക്കും കണ്ടിലു-ദ റേ ഓഫ് ഹോപ്പ് കന്നഡ സിനിമയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞൈടുക്കപ്പെട്ടു.


ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരം ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മൊഹപത്ര സ്വന്തമാക്കി. ബേബിയിലൂടെ പി.വി.എന്‍.എസ് രോഹിത് മികച്ച ഗായകനും ജവാനിലൂടെ ശില്‍പാ റാവു മികച്ച ഗായികയുമായി. ജി വി പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. തമിഴ് ചിത്രം വാത്തിയിലെ ഗാനങ്ങളാണ് ജി വി പ്രകാശ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഹിന്ദി ചിത്രം അനിമലിലൂടെ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 332 എന്‍ട്രികളും, നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 115 എണ്ണവുമാണ് പുരസ്‌കാരത്തിന് മത്സരിക്കാനായി ജൂറിക്ക് മുന്നില്‍ എത്തിയത്. ഇതിനു പുറമേ 27 പുസ്തകങ്ങളും, 16 നിരൂപക സമര്‍പ്പണങ്ങളും അവാര്‍ഡ് പരിഗണനയ്ക്കായി എത്തി. അശുതോഷ് ഗോവാരിക്കര്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെയും പി.ശേഷാദ്രി നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെയും ജൂറി ചെയര്‍പേഴ്സണായി. 

കോവിഡിനെ തുടര്‍ന്ന് 2021-22 ല്‍ പുരസ്‌കാര വിതരണം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2022 ലെ പുരസ്‌കാരങ്ങളാണ് നല്‍കിയത്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ആഗസ്റ്റ് 4

Monday, 11 August 2025

ആശങ്ക വേണ്ട; കോവിഡ് വാക്‌സിനുകളും ഹൃദയാഘാത മരണങ്ങളും തമ്മില്‍ ബന്ധമില്ല


ഇന്ത്യയില്‍ കോവിഡിനു ശേഷമുള്ള കാലയളവില്‍ ചെറുപ്പക്കാര്‍ക്ക് പെട്ടെന്ന് മരണം സംഭവിക്കുന്നതുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നടത്തിയ വിപുലമായ പഠനങ്ങളില്‍ കോവിഡ്-19 വാക്‌സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു. മാറിയ ജീവിതശൈലിയും വ്യക്തികളില്‍ നേരത്തെ തന്നെയുള്ള ശാരീരിക പ്രശ്‌നങ്ങളുമാണ് പെട്ടെന്നുള്ള മരണത്തിന് പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുവാക്കളുടെ പൊടുന്നനെയുള്ള അസ്വാഭാവിക മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കോവിഡ് കാലയളവിനു ശേഷം കാരണം വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള  മരണങ്ങളെ സംബന്ധിച്ച് രാജ്യത്തെ ഒട്ടേറെ ഏജന്‍സികള്‍ പഠനം നടത്തിയിരുന്നു. ഇത്തരം മരണങ്ങളും കോവിഡ്-19 വാക്‌സിനുകളും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് ഈ പഠനങ്ങളിലൂടെ സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ പഠനങ്ങള്‍ ഇന്ത്യയിലെ കോവിഡ് -19 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ജനിതക സവിശേഷതകള്‍, ജീവിതശൈലി, മുന്‍പേ തന്നെയുണ്ടായിരുന്ന ശാരീരികപ്രശ്‌നങ്ങള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം.

18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പ്രത്യേക കാരണങ്ങള്‍ മൂലമെന്ന് വിശദീകരിക്കാനാകാത്ത മരണങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഐസിഎംആറും എന്‍സിഡിസിയും സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. വിശദമായ പഠനങ്ങളുടെ ഭാഗമായി വ്യത്യസ്ത ഗവേഷണ സമീപനങ്ങള്‍ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങള്‍ നടത്തി. ഒന്ന് മുന്‍കാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് തത്സമയ അന്വേഷണം ഉള്‍പ്പെടുന്നതുമാണ്.  

ഐസിഎംആറിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി 'ഇന്ത്യയിലെ 18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള ആളുകളില്‍ കാരണം വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ - എ മള്‍ട്ടിസെന്‍ട്രിക് മാച്ച്ഡ് കേസ്-കണ്‍ട്രോള്‍ സ്റ്റഡി' എന്ന തലക്കെട്ടില്‍ നടത്തിയ ആദ്യ പഠനം, 2023 മെയ് മുതല്‍ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 തൃതീയ പരിചരണ സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് നടത്തിയത്. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും മധ്യേ ആരോഗ്യവാന്മാരായി കാണപ്പെട്ടെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളെ ആധാരമാക്കിയാണ് പരിശോധന നടത്തിയത്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്, യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഈ പഠനം തെളിയിച്ചു.

2018 നും 2023 നും ഇടയില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നടന്ന രണ്ട് പഠനങ്ങളാണ് കോവിഡ് വാക്‌സിന്‍ അപകടകാരിയല്ലെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് മുമ്പും ശേഷവും ഹൃദയാഘാത മരണങ്ങളുടെ പഠനമാണ് പ്രധാനമായും നടന്നതെന്ന് എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. അഭിഷേക് യാദവ് പറയുന്നു. കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കോവിഡിന് ശേഷം പെട്ടെന്നുള്ള ഹൃദയാഘാതങ്ങളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് ഈ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 




ഐസിഎംആറുമായി ചേര്‍ന്ന് എയിംസ് 2023 ല്‍ ആരംഭിച്ച പഠനം തുടരുകയാണ്. രണ്ട് വര്‍ഷം കൂടിയാണ് ഇതിന്റെ കാലാവധി. ഇതുവരെ 230 മരണങ്ങള്‍ പഠനവിധേയമാക്കി. ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ കുടുംബാരോഗ്യ ചരിത്രം, ഡിഎന്‍എ പരിശോധന തുടങ്ങിയ വിവിധ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്. 230 കേസുകളില്‍ പകുതിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ്. യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളുടെ പൊതുവായ കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദീര്‍ഘകാല പഠനമാണിത്. പഠനത്തില്‍ നിന്നുള്ള ഡാറ്റയുടെ ആദ്യ വിശകലനം ഹൃദയാഘാതം അല്ലെങ്കില്‍ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഈ പ്രായത്തിലുള്ളവരില്‍ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാരണങ്ങളുടെ പാറ്റേണില്‍ വലിയ മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാനമാണ്. വിശദീകരിക്കാനാകാത്ത ഭൂരിഭാഗം മരണങ്ങളിലും, ജനിതക ഘടകങ്ങളാണ് കാരണമായി വിശദീകരിക്കപ്പെടുന്നത്. പഠനം പൂര്‍ത്തിയായതിനു ശേഷം അന്തിമ ഫലങ്ങള്‍ പുറത്തു വിടും.

ഇന്ത്യയിലെ യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതല്‍ സമഗ്രമായ  ധാരണ ഈ രണ്ട് പഠനങ്ങളും നല്‍കുന്നു. കോവിഡ്-19 വാക്‌സിനുകള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനേഷനല്ല മറിച്ച നേരത്തെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് ഇരുപഠനങ്ങളും പറയുന്നുണ്ട്.

കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്നും മരണനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡല്‍ഹി എയിംസിലെ  അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കരണ്‍ മദന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ സമയത്ത്, ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം വാക്‌സിനുകളാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കുറവാണെന്ന് ഐസിഎംആറും എയിംസും നടത്തിയ പഠനം ചൂണ്ടികാട്ടുന്നുവെന്ന്   കാര്‍ഡിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. രാജീവ് നരംഗ് പറഞ്ഞു. ഓക്‌സഫഡ്-ആസ്‌ട്രെനിക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് 62.1 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് എയിംസിലെ കമ്മ്യൂണിറ്റി വിഭാഗത്തിലെ ഡോ. സഞ്ജയ് റായ് പറയുന്നു. രാജ്യത്ത് കഴിഞ്ഞ മാസം വര്‍ധിച്ച കോവിഡ് കേസുകളില്‍ ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്.

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി, ഈ മരണങ്ങള്‍ക്ക് കോവിഡ് 19 അണുബാധയോ കോവിഡ് വാക്‌സിനുകളോ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ മാസം ഇരുപതിലേറെ പേര്‍ ഹൃദയാഘാതത്താല്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ച്ചയായുള്ള മരണങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം തേടുകയായിരുന്നു ലക്ഷ്യം. സമിതിയുടെ പഠനത്തില്‍ കോവിഡ് 19 വാക്‌സിനുകള്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നു. ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ പെട്ടെന്ന് വര്‍ധിച്ചതിന് പിന്നില്‍ പെരുമാറ്റപരവും ജനിതകപരവും പാരിസ്ഥിതികപരവുമായ നിരവധി അപകടസാധ്യതകള്‍ ഇതിന് കാരണമാകാം. കോവിഡ് മഹാമാരി കഴിഞ്ഞ് മൂന്ന് വര്‍ഷമായതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഹൃദയാഘാതങ്ങള്‍ നേരിട്ട് കോവിഡ് അണുബോധയോ വാക്‌സിനേഷനോ മൂലമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിംഹാന്‍സ്, സെന്റ് ജോണ്‍ മെഡിക്കല്‍ കോളേജ്, ബിഎംസിആര്‍ഐ, മണിപ്പാല്‍ ആശുപത്രി, രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആസിഎംആര്‍-എന്‍സിഡിഐആര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം, പക്ഷാഘാതം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

ഹൃദ്രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും അവബോധം പകരാനും പ്രതിരോധത്തിനുമുള്ള വിപുലമായ പദ്ധതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. മദ്യപാനം, പുകയില, അമിതവണ്ണം, സമ്മര്‍ദ്ദം, ജനിതക ഘടകങ്ങള്‍ തുടങ്ങിയവയാണ് ഹൃദയാഘാത മരണങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായക തെളിവുകളില്ലാത്ത അനുമാനങ്ങളില്‍ അധിഷ്ഠിതമായ അവകാശവാദങ്ങള്‍ വാക്‌സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കുന്നതില്‍ വാക്‌സിനുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്‌സിന്‍ പേടിയ്ക്ക് കാരണമാവുകയും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇന്ത്യാ ഗവണ്മെന്റ് സദാ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജൂലൈ 7