Sunday, 15 February 2026

കിം കി ഡുക്കിനെ മലയാളിയാക്കി


ഒരൊറ്റ പേര് ഒരു പടുകൂറ്റന്‍ ഫുട്‌ബോള്‍ / ക്രിക്കറ്റ് മൈതാനത്തെ നിറയ്ക്കുന്നത് പോലെയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചില സംവിധായകരുടെ സിനിമകള്‍ക്ക് ആളു കയറുന്നത്. സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം, ഴോണര്‍, കാലികപ്രസക്തി, രാജ്യം തുടങ്ങി ഒരു സിനിമ കാണാന്‍ കാണികള്‍ മാനദണ്ഡമായി എടുക്കുന്ന വിഷയങ്ങളൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. സംവിധായകന്‍ എന്ന ഒറ്റപ്പേര് ആണ് അതിനെല്ലാം ഉപരിയായി മുന്നില്‍ വരുന്നത്. അത് ആ ചലച്ചിത്രകാരന്‍ തന്റെ മാസ്റ്റര്‍പീസ് ആയ ഒരു സിനിമ കൊണ്ടോ ഒന്നിലധികം സിനിമകള്‍ കൊണ്ടോ കണികളില്‍ മുമ്പ് ഉണ്ടാക്കിയെടുത്ത സ്വാധീനം കാരണമാണ്. 

പെഡ്രോ അല്‍മദോവര്‍, അലക്‌സാണ്ടര്‍ സുകുറോവ്, അബ്ബാസ് കിരോസ്തമി, മൊഹ്‌സീന്‍ മക്ബല്‍ബഫ്, ജാഫര്‍ പനാഹി, അസ്ഹര്‍ ഫര്‍ഹാദി, മജീദ് മജീദി, ലാന്‍സ് വോന്‍ട്രയര്‍, കിം കി ഡുക്ക്, അലെജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു തുടങ്ങിയ സംവിധായകരുടെ പേരുനോക്കി സിനിമ കാണുന്നവരാണ് ഐഎഫ്എഫ്‌കെയിലെ കാണികള്‍. ഇൗ സംവിധായകര്‍ക്ക് മേളയില്‍ സവിശേഷമായ ഒരു ആരാധകവൃന്ദമുണ്ട്. ഓരോ വര്‍ഷവും മേളയുടെ സ്‌ക്രീനിംഗ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രേക്ഷകര്‍ ആകംക്ഷയോടെ നോക്കുന്നത് ഈ വലിയ പേരുകളുടെ സാന്നിധ്യം ഉണ്ടോ എന്നതു കൂടിയാണ്. ഇതിനൊപ്പം സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന അതികായന്‍മാരും അനശ്വരരുമായ സംവിധായകരുടെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ താത്പര്യപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. പലപ്പോഴും അവരുടെ റെട്രോസ്‌പെക്ടിവ് പാക്കേജിനെ കാത്തിരിക്കുന്ന കാണികളും ഐഎഫ്എഫ്‌കെയുടെ ഭാഗമാണ്.

ഇറാനിയന്‍ സിനിമകളോടുള്ള ആരാധന

ഇറാനിയന്‍ സിനിമകള്‍ക്കും സംവിധായകര്‍ക്കും വലിയ ആരാധകവൃന്ദമാണ് ഐഎഫ്എഫ്‌കെയിലുള്ളത്. അബ്ബാസ് കിയരോസ്തമി, അസ്ഹര്‍ ഫര്‍ഹാദി, ജാഫര്‍ പനാഹി, മജീദ് മജീദി, മൊഹ്‌സിന്‍ മക്ബല്‍ബഫ് തുടങ്ങിയ ചലച്ചിത്രകാരന്‍മാരുടെ സിനിമകളെല്ലാം തന്നെ ലോകത്തെ മറ്റേതു മേളകളിലെയും പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇറാനിയന്‍ സിനിമ ഐഎഫ്എഫ്‌കെയിലെ ഏറ്റവും ജനപ്രീതിയുള്ള പാക്കേജുകളില്‍ ഒന്നാണ്. 

കാണ്ഡഹാര്‍ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ മക്ബല്‍ബഫിന്റെ ദി ഗാര്‍ഡ്‌നര്‍, ദി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സിനിമകളാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതില്‍ ദി പ്രസിഡന്റ് കാണികളുടെ ആവശ്യാര്‍ഥം ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങളിലൂടെ മേളയില്‍ വലിയ ആഘോഷമായിട്ടുള്ള ചിത്രമാണ്. 

വെറ്റ് ബലൂണ്‍, മിറര്‍ തുടങ്ങിയ സിനിമകളിലൂടെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ ദി സര്‍ക്കിള്‍, ടാക്‌സി, ത്രീ ഫെയ്‌സസ് എന്നീ ചിത്രങ്ങളും കാണികളെ വലിയ രീതിയില്‍ ആകര്‍ഷിച്ചു.

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, കളര്‍ ഓഫ് പാരഡൈസ് എന്നീ ക്ലാസിക് ചിത്രങ്ങളിലൂടെയാണ്  മജീദ് മജീദി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാകുന്നത്. ദി സോങ് ഓഫ് സ്പാരോസ്, ബിയോണ്ട് ദി ക്ലൗഡ്‌സ്, മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്, സണ്‍ ചില്‍ഡ്രന്‍ എന്നിവയും ഐഎഫ്എഫ്‌കെയില്‍ കാണികള്‍ക്കു മുന്നിലെത്തി.

എബൗട്ട് എല്ലി, എ സെപ്പറേഷന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് അസ്ഹര്‍ ഫര്‍ഹാദി ഐഎഫ്എഫ്‌കെയിലെ ജനപ്രിയ സംവിധായകരുടെ കൂട്ടത്തിലേക്ക് വരുന്നത്. ഈ രണ്ട് സിനിമകള്‍ക്കും ഐഎഫ്എഫ്‌കെയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഫര്‍ഹാദിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ സെയില്‍സ്മാന്‍, എവരിബഡി നോസ് എന്നീ ചിത്രങ്ങളും കാണികളെ കൈയിലെടുത്തു. ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്‌കെയിലെ ഉദ്ഘാടന ചിത്രമായിരുന്നു എവരിബഡി നോസ്.


സുകുറോവും അല്‍മദോവറും

ഭ്രമാത്മകവും ദൃശ്യചാരുതയും നിറഞ്ഞ ഫ്രെയിമുകളാല്‍ പരമ്പരാഗത ആഖ്യാനശൈലിയെ ലംഘിച്ചുകൊണ്ടുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോഫോണിയ 20-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് പ്രദര്‍ശിപ്പിച്ചത്. 22-ാമത് ഐഎഫ്എഫ്‌കെയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം സുകുറോവിന് സമ്മാനിച്ചിരുന്നു. സുകുറോവിന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന റഷ്യന്‍ ആര്‍ക്ക്, മദര്‍ ആന്‍ഡ് സണ്‍, ഫൗസ്റ്റ്, ഫാദര്‍ ആന്‍ഡ് സണ്‍ തുടങ്ങിയ സുകുറോവ് ചിത്രങ്ങളും ഐഎഫ്എഫ്‌കെ കാണികള്‍ക്കു മുന്നിലെത്തി.

വിഖ്യാത സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവര്‍ ആണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ കാണികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു സംവിധായകന്‍. ബ്രോക്കണ്‍ എംബ്രേസസ്, പെയിന്‍ ആന്റ് ഗ്ലോറി, പാരലല്‍ മദേഴ്‌സ്, ദി റൂം നെക്‌സ്റ്റ് ഡോര്‍ എന്നീ സിനിമകളും മേളയില്‍ കാണികളെ ആകര്‍ഷിച്ചു.

ഡാനിഷ് സംവിധായകന്‍ ലാര്‍സ് വോന്‍ട്രയറുടെ ആല്‍ക്കെമിസ്റ്റ് 2009 ലെ മേളയിലാണ് പ്രദര്‍ശിപ്പിച്ചത്. ഒരേസമയം ആശ്ചര്യവും അസ്വസ്ഥതയും തോന്നിപ്പിക്കുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമയിലൂടെ വോണ്‍ട്രയര്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആരാധകരെ സൃഷ്ടിച്ചു. മേളയില്‍ പ്രദര്‍ശിപ്പിച്ച മെലങ്കോളിയ, നിംഫോമാനിക്, ദി ഹൗസ് ദാറ്റ് ബില്‍റ്റ് ജാക്ക് എന്നീ സിനിമകളും വോന്‍ട്രയറുടെ കൈയൊപ്പ് പതിഞ്ഞവയായിരുന്നു.

ബ്യൂട്ടിഫുള്‍, ബേര്‍ഡ്മാന്‍, തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയാണ് അലജാന്‍ഡ്രോ ഇനാരിറ്റു എന്ന പ്രശസ്ത മെക്‌സിക്കന്‍ സംവിധായകന്‍ മേളയുടെ പ്രിയം നേടിയത്. 

പാരസൈറ്റിന്റെ ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകപ്രശസ്തനായ ബോങ് ജൂന്‍ ഹോ ഐഎഫ്എഫ്‌കെയിലും ജനകീയനാണ്.

കിം കി ഡുക്കിന്റെ ഐഎഫ്എഫ്‌കെ

'സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ്' എന്ന സിനിമയിലൂടെയാണ് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേയനാകുന്നത്. ഋതുക്കളുടെ പരിണാമങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സപ്രിംഗ് സമ്മറിന്റെ ദൃശ്യഭാഷയും ആഖ്യാനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്പ്രിംഗ് സമ്മറിനെ തുടര്‍ന്നാണ് കിം കി ഡുക്കിന് ഇന്നുകാണുന്ന ആരാധകരും കിം സിനിമകള്‍ക്കായുള്ള കാത്തിരിപ്പും രൂപപ്പെട്ടത്. 

സ്പ്രിംഗ് സമ്മറിനെ തുടര്‍ന്ന് സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, ദി ബോ, ഡ്രീം, ടൈം എന്നീ സിനിമകള്‍ പ്രേക്ഷകരില്‍ കിമ്മിലുള്ള പ്രതീക്ഷയെ വളര്‍ത്തി. ഓരോ വര്‍ഷത്തെയും മേളയുടെ ഷെഡ്യൂള്‍ കിട്ടുമ്പോള്‍ കിം കി ഡുക്കിന്റെ സിനിമയുണ്ടോ എന്ന അന്വേഷണത്തിലേക്ക് ഡെലിഗേറ്റ്‌സിനെ നയിക്കാന്‍ കിമ്മിന്റെ പ്രതിഭയ്ക്ക് സാധിച്ചു. 

കിമ്മിന് ഏറ്റവുമധികം ആരാധകരുള്ള നാടുകളിലൊന്നായ കേരളത്തില്‍ അദ്ദേഹം എത്തിയത് 2013 ലാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ അതിഥിയായി കിം കി ഡുക്ക് എത്തിയപ്പോള്‍ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന സ്വീകരണമാണ് അന്ന് തിരുവനന്തപുരം നല്‍കിയത്. ഐഎഫ്എഫ്‌കെയോട് ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന പേരായി അതോടെ കിം കി ഡുക്ക് മാറുകയായിരുന്നു. ഫെസ്റ്റിവെലില്‍ സിനിമ കാണാന്‍ എത്താത്തവര്‍ പോലും ഐഎഫ്എഫ്‌കെയോട് ചേര്‍ത്ത് ഈ പേരു പറയാന്‍ ശീലിക്കും വിധം കിം കി ഡുക്കിന്റെ പ്രശസ്തിയും ആരാധകക പിന്തുണയും വളര്‍ത്താന്‍ ഈ മേള നിര്‍ണായകമായി.

കിം കി ഡുക്കിന്റെ മാനസികതലത്തില്‍ വന്ന വ്യതിയാനങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യു-സിനിമ അരിരംഗ് 2011ല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 2012ല്‍ പിയാത്ത, 2013ല്‍ മോബിയസ്, 2014ല്‍ വണ്‍ ഓണ്‍ വണ്‍ എന്നീ സിനിമകളാണ് ഐഎഫ്എഫ്‌കെ കാണികള്‍ക്ക് മുന്നിലെത്തിയത്. ഇവ മുന്‍ കിം സിനിമകളുടെ നിലവാരം സൂക്ഷിക്കുന്നവയല്ലെങ്കില്‍ പോലും ജനകീയത കൊണ്ട് വന്‍ജനക്കൂട്ടത്തെ തിയേറ്ററിലേക്ക് ആകര്‍ഷിച്ചു.

     സ്റ്റോപ്പ്, ദി നെറ്റ്, ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍ എന്നീ കിം സിനിമകള്‍ പിന്നീട് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചു.

സമകാലിക ജനപഥം, 2025 ഡിസംബര്‍

No comments:

Post a Comment