Friday, 16 May 2025

ഷാജി എന്‍ കരുണ്‍: മലയാള സിനിമയുടെ അന്താരാഷ്ട്ര ഔന്നത്യം


ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ വിഖ്യത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഓര്‍മ്മയായി. ഛായാഗ്രാഹണ കലയിലൂടെ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് നിര്‍ണായക സംഭാവന നല്‍കുകയും സമാന്തര സിനിമാ ധാരയില്‍ വേറിട്ട വഴി വെട്ടിത്തുറക്കുകയും ചെയ്ത മഹാനായ ചലച്ചിത്രകാരനെയാണ് ഷാജി എന്‍ കരുണിന്റെ നിര്യാണത്തോടെ മലയാളത്തിന് നഷ്ടമാകുന്നത്. അഞ്ചു പതിറ്റാണ്ട് കാലം ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ അദ്ദേഹത്തിനായി. സര്‍ഗാത്മക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ടു പോകുമ്പോഴും മലയാള സിനിമയുടെ മികവിനും പുരോഗതിക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിലും ഷാജി എന്‍ കരുണ്‍ മുന്നില്‍ നിന്നു. 

സംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമയായ പിറവി, തുടര്‍ന്ന് സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകളിലൂടെയാണ് ഷാജി മലയാളത്തിന്റെ വിതാനം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിയത്. സംവിധായകനാകുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ജി. അരവിന്ദന്റെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഷാജിയുടെ ഛായാഗ്രാഹണ മികവ് പതിഞ്ഞിരുന്നു. 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത പിറവി, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വം, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ ഷാജി എന്‍. കരുണിനായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകള്‍ ഒരുക്കുകയും ഒട്ടേറെ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഷാജി എന്‍ കരുണ്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രാഹണത്തില്‍ സ്വര്‍ണ മെഡലോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ജോലി ചെയ്യവേയാണ് ജി. അരവിന്ദനൊപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ഒരിടത്ത്, ചിദംബരം തുടങ്ങിയ വിഖ്യാത സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷാജി ആയിരുന്നു. മലയാള സിനിമയിലെ ഛായാഗ്രാഹണ കലയെ വേറിട്ട വിതാനത്തില്‍ പ്രതിഷ്ഠിക്കാനും കലാപരമായ ഔന്നത്യം നല്‍കാനും ഷാജിയുടെ ക്യാമറക്കായി. കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ കവിഞ്ഞ് അതിന് മിഴിവും ആഴവും നല്‍കാനും അതിലൂടെ സിനിമയുടെ ആസ്വാദന തലത്തിന്റെ മികവ് കൂട്ടാനും ഷാജിക്കായി. കൂടെവിടെ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, പഞ്ചവടിപ്പാലം, മീനമാസത്തിലെ സൂര്യന്‍, മംഗളം നേരുന്നു, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒന്നുമുതല്‍ പൂജ്യം വരെ, സര്‍ഗം തുടങ്ങിയ ശ്രദ്ധേയ സിനിമകളും ഷാജിയുടെ ഛായാഗ്രാഹണ മികവിന് ദൃഷ്ടാന്തമാണ്. 


1970 കളില്‍ മലയാള സിനിമ നവതരംഗത്തിലേക്ക് പ്രവേശിക്കുകയും ശക്തമായ സമാന്തരധാര വെട്ടിത്തുറക്കുകയും ചെയ്ത കാലത്ത് ഛായാഗ്രാഹണ കലയിലൂടെ അതിന് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നയാളായിരുന്നു ഷാജി എന്‍ കരുണ്‍. ഫ്രെയിമില്‍ കടുംചായങ്ങള്‍ക്കു പകരം മിതത്വമുള്ളതും പ്രമേയം ആവശ്യപ്പെടുന്നതുമായ ദൃശ്യപരിചരണ രീതിയായിരുന്നു ഷാജിയുടേത്. ഹരിഹരന്‍, കെ.ജി ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടേത് ഉള്‍പ്പെടെ 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ഷാജി പ്രവര്‍ത്തിച്ചു. 

ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച പിറവി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ലോക ചലച്ചിത്ര ഭൂപടത്തില്‍ മലയാളത്തെ പ്രതിഷ്ഠിച്ച ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. പിറവിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഷാജിയെ തേടിയെത്തി. പിറവിക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാന്‍ ചലച്ചിത്ര മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളായി ഷാജി എന്‍ കരുണ്‍ മാറി. 

പ്രമേയ സ്വീകരണത്തിലെയും ആവിഷ്‌കാരത്തിലെയും പുതുമയാണ് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകനെ വേറിട്ടു നിര്‍ത്തിയത്. പൂര്‍വ്വമാതൃകകള്‍ ഇല്ലാത്തതും അനുകരിക്കാന്‍ സാധിക്കാത്തതുമായ ശൈലി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിലെ സമാന്തര സിനിമാ ധാരയിലെ പ്രഥമ ഗണനീയരിലൊരാളായി അദ്ദേഹത്തെ വിലയിരുത്തുന്നു. ഓരോ സിനിമയ്ക്കുമിടയില്‍ കൃത്യമായ ഇടവേള സൂക്ഷിക്കുകയും പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയും ചെയ്യുന്നതായിരുന്നു ഷാജിയുടെ രീതി. ദീര്‍ഘമായ കരിയറില്‍ ഏഴ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 


കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ അടിയന്തരാവസ്ഥകാലത്തെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പിറവിക്ക് ഇതിവൃത്തമായപ്പോള്‍ ഏകാകിയായ സ്ത്രീയുടെ സംഘര്‍ഷങ്ങളായിരുന്നു സ്വമ്മില്‍ പ്രമേയമായത്. കഥകളി കലാകാരനായ കുഞ്ഞികുട്ടന്റെ ആത്മസംഘര്‍ഷങ്ങളാണ് വാനപ്രസ്ഥത്തില്‍ ആവിഷ്‌കരിക്കുന്നത്. ഘടനാപരമായി നാല് വ്യത്യസ്ത പശ്ചാത്തലങ്ങളായി തിരിച്ചിരിക്കുന്ന ആഖ്യാനമായിരുന്നു കുട്ടിസ്രാങ്കിന്റേത്

പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്നുതവണയും ഷാജിയെ തേടിയെത്തി. സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

പത്മശ്രീ ബഹുമതിക്കും ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരത്തിനും ഈ സംവിധായക പ്രതിഭ അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍.കരുണിനെ തേടിയെത്തിയത് 2023 ലാണ്.


1952 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975 ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ച ഷാജി 1976 ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. 1998 ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു ഷാജി എന്‍ കരുണ്‍. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മല്‍സരവിഭാഗം ആരംഭിച്ചത്.

മലയാള സിനിമയുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുകയും ചെയ്തുകൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണം.

ഷാജി എന്‍ കരുണിന്റെ വിടവാങ്ങലിലൂടെ കലാമൂല്യമുള്ള സൃഷ്ടികളുടെ പ്രബലമായ കണ്ണിയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. മലയാള സിനിമയുടെ ഔന്നത്യം ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വളര്‍ത്തിയ അനശ്വര ചലച്ചിത്രകാരന് ആകാശവാണിയുടെ പ്രണാമം.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഏപ്രില്‍ 30

Wednesday, 14 May 2025

വായനയുടെ മധുരം പകര്‍ന്ന് നിയമസഭ പുസ്തകോത്സവം; മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം അവലോകനം

 


വായനയാണ് ലഹരിയെന്ന പ്രമേയം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവാര്‍ന്ന അനുഭവമായി മാറി. വായനക്കാരുടെയും എഴുത്തുകാരുടെയും പ്രസാധകരുടെയും സജീവ സാന്നിധ്യം കൊണ്ടും സമകാലിക വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ കൊണ്ടുമാണ് ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേള ശ്രദ്ധേയമായത്. ജനുവരി ഏഴ് മുതല്‍ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയമാണ് പുസ്തകോത്സവത്തിന് വേദിയായത്. 

സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായി മാറി. ഒന്നും രണ്ടും പതിപ്പുകളുടെ ശ്രദ്ധേയമായ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ കെ എല്‍ ഐ ബി എഫിനായി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പുസ്തകസ്‌നേഹികളും പൊതുജനങ്ങളും പുസ്തകോത്സവത്തെ ആവേശത്തോടെ ഏറ്റെടുത്തു. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നിയമസഭ ഇത്രയും ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുക്കുന്നത്.

250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും ഈ വേദികളില്‍ നടന്നു. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ജനുവരി 7 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തലസ്ഥാനത്തിന് യുനെസ്‌കോയുടെ ലോക പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ്വ യോഗ്യതയുമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ലോക സാഹിത്യ നഗരമായതു പോലെ തിരുവനന്തപുരം യുനെസ്‌കോയുടെ ബുക്ക് ക്യാപിറ്റല്‍ ആകണം. ലോകത്ത് വായന മരിക്കുന്നു എന്നു കേള്‍ക്കുമ്പോഴും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജക ചിന്തകള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പാണ് നിയമസഭ രാജ്യാന്തര പുസ്തകോത്സവമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

കേരള നിയമസഭയുടെ മാതൃകയില്‍ കര്‍ണാടക നിയമസഭയും അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് വ്യക്തമാക്കി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് അനുശോചനമര്‍പ്പിച്ചാണ് മൂന്നാമത് നിയമസഭാ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചത്. മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളാണ് പുസ്തകോത്സവത്തിന് പ്രധാന വേദിയായത്. അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്‌സ് കോര്‍ണര്‍, പ്രസാധകരുടെ പരിപാടികള്‍ക്കുള്ള വേദികള്‍, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉള്‍പ്പെടെ 7 വേദികളിലാണ് പരിപാടികള്‍ അരങ്ങേറിയത്.

പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, പ്രഭാഷണം, മീറ്റ് ദ ഓതര്‍, സാഹിത്യ - നാടക സംവാദം, പുസ്തക ചര്‍ച്ചകള്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, ഏകപാത്ര നാടകം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും, മാജിക് ഷോ, പപ്പറ്റ് ഷോ, വിദ്യാര്‍ത്ഥികളുടെയും നിയമസഭാ ജീവനക്കാരുടെയും കലാപരിപാടികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ എഴുപതിലധികം പരിപാടികള്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു.

പ്രഭാവര്‍മയുടെ അംഗാര നൂപുരം, ബൃന്ദാ കാരാട്ടിന്റെ ഇന്ത്യന്‍ വര്‍ഗീയ ഫാസിസവും സ്ത്രീകളും, ജി കാര്‍ത്തികേയന്റെ രാഷ്ട്രീയജീവിതം, ഡോ. ടി എം തോമസ് ഐസക്കിന്റെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ: നിയോ ലിബറല്‍ കാലത്തെ സാമ്പത്തിക നീതി, ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പറയാതെ വയ്യ, നജീബ് കാന്തപുരം എം.എല്‍.എയുടെ പച്ച ഇലകള്‍, പ്രൊഫ എസ് ശിവദാസ് രചിച്ച കുട്ടികള്‍ക്കായുളള 14 സാഹിത്യ രചനകള്‍ ഉള്‍പ്പെടെ നിരവധി സര്‍ഗരചനകളാണ് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തത്.

വിവിധ വിഷയങ്ങളില്‍ നടന്ന പ്രഭാഷണങ്ങള്‍ പുസ്തകോത്സവത്തിന്റെ സവിശേഷതയായിരുന്നു. ഒരു ജനാധിപത്യവാദിയുടെ ആകുലതകള്‍ എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, എം വി ഗോവിന്ദന്‍, യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കിട്ടു. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി പി ഐ എം നേതാവ് എം. സ്വരാജും കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനും പങ്കെടുത്തു. പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തില്‍ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടവും, വായനയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും പ്രഭാഷണം നടത്തി.


മന്ത്രിമാരായ പി. രാജീവ്, കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, എഴുത്തുകാരായ എം മുകുന്ദന്‍, ടി ഡി രാമകൃഷ്ണന്‍, ബെന്യാമിന്‍, പി എഫ് മാത്യൂസ്, ഒ വി ഉഷ, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രൊഫ. ആദിത്യ മുഖര്‍ജി, പി സായ്‌നാഥ് തുടങ്ങി രാഷ്ട്രീയ സാഹിത്യ  കലാ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

പുസ്തകോത്സവത്തിന്റെ ഭാഗമായി വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ പങ്കുവെയ്ക്കാന്‍ പുസ്തകാസ്വാദനം, പദ്യപാരായണം, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, വനിതാ പാര്‍ലമെന്റ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

വിവിധ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകളും പുസ്തകോത്സവത്തിന് മികവേറ്റി. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാനായി കുട്ടികള്‍ക്ക് സ്റ്റുഡന്റ്‌സ് കോര്‍ണര്‍ ഒരുക്കിയിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാനും അവസരമൊരുക്കിയിരുന്നു.

സ്ത്രീശാക്തീകരണത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുസ്തക കലവറ പരിചയപ്പെടുന്നതിനും പുസ്തകങ്ങള്‍ വാങ്ങാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും മൂന്നാം പതിപ്പ് അവസരമൊരുക്കി. 

ജനുവരി 13 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയായി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുമെന്നും പുസ്തക വായനയ്ക്കും പത്രവായനയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും സമാപന സമ്മേളനത്തില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2026 ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജനുവരി 15

Tuesday, 6 May 2025

ലോകസിനിമയുടെ പുത്തന്‍ കാഴ്ചകളും അനുഭവങ്ങളുമായി കേരളത്തിന്റെ ചലച്ചിത്രോത്സവം. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അവലോകനം


ലോകസിനിമയിലെ പുത്തന്‍ കാഴ്ചകളും പ്രവണതകളും ചര്‍ച്ചചെയ്ത് ഒരാഴ്ചക്കാലം ചലച്ചിത്രാസ്വാദകരുടെ മനം നിറച്ച  29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനമായി. വിവിധ വിഭാഗങ്ങളിലായി വൈവിധ്യവുമാര്‍ന്ന പ്രമേയങ്ങളും പരീക്ഷണങ്ങളുമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തത പകരുന്നതായി മേളയുടെ കാഴ്ചാനുഭവം മാറി. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രം 'മാലു'വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സംവിധായകന്‍ പെഡ്രോ ഫ്രെയ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയന്‍ ചിത്രം 'മീ മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സി'ന്റെ സംവിധായകന്‍ ഫര്‍ഷാദ് ഹഷമിക്കാണ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം 'ദ ഹൈപ്പര്‍ബോറിയന്‍സ്' എന്ന ചിത്രം സ്വന്തമാക്കി.

മേളയില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈ സിനിമയുടെ തിരക്കഥയ്ക്ക് ഫാസില്‍ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.


ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി. സംവിധായിക പായല്‍ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. പായലിന്റെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്. വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാര്‍ഥ്യങ്ങളേയും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കലാമൂല്യമുള്ള സിനിമകള്‍ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തങ്ങളായ പ്രമേയങ്ങളും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ടാണ് ഇത്തവണ മേളയിലെ ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. വ്യക്തിബന്ധങ്ങള്‍, സാമൂഹിക ജീവിതം, സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയര്‍ത്തുന്നവ എന്നിവയെല്ലാം ഇത്തവണ സിനിമകള്‍ക്ക് വിഷയമായി. യുദ്ധം, പലായനം, ആഭ്യന്തര സംഘര്‍ഷം, ചരിത്ര സംഭവങ്ങള്‍ തുടങ്ങിയവയിലേക്ക് കടന്നുചെല്ലുന്ന സിനിമകളും നിരവധിയായിരുന്നു.


കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഒരു നൂറ്റാണ്ടു പാരമ്പര്യമുള്ള അര്‍മേനിയന്‍ സിനിമ വിഭാഗത്തിലുള്ള ഏഴ് ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ആഭ്യന്തര യുദ്ധവും വംശഹത്യയും പലായനവുമെല്ലാം ഈ സിനിമകളില്‍ പ്രമേയമായി. മൂന്നാം ലോക സിനിമയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കുന്ന മേളയായിരുന്നു ഇത്തവണത്തേത്. ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കഥപറയുന്ന ഐ ആം സ്റ്റില്‍ ഹിയര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം.

വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ ആന്‍ ഹുയിക്ക് ഐഎഫ്എഫ്കെയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിയായാണ് ആന്‍ ഹുയി അറിയപ്പെടുന്നത്. തന്റെ പ്രയത്‌നങ്ങള്‍ക്കു ലഭിച്ച വലിയ അംഗീകാരമാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമെന്ന് ആന്‍ ഹുയി പറഞ്ഞു.

ഇന്ത്യന്‍ സിനിമയേയും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളേയും സമ്പന്നമാക്കിയ ശബാന ആസ്മിക്കും മേള ആദരം നല്‍കി. ചലച്ചിത്രാഭിനയ രംഗത്ത് അരനൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തോടുള്ള ആദരവായി അഞ്ചു സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് അവര്‍ പറഞ്ഞു.


അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരുന്നു.

ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ദി സബ്സ്റ്റന്‍സ്, അനോറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോണ്‍ക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് തുടങ്ങിയ ചിത്രങ്ങള്‍ ഐഎഫ്എഫ്കെയിലെ പ്രദര്‍ശനത്തിലും അഭിനന്ദനം നേടി. ഏറെ പ്രേക്ഷക പ്രശംസ നേടിയ മി മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്‌സ്, മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി, റിഥം ഓഫ് ദമാം, ലിന്‍ഡ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ബോഡി, കോണ്‍ക്ലേവ്, ക്വീര്‍ എന്നിവ ലോകസിനിമാ വിഭാഗത്തിലും ദ റൂം നെക്സ്റ്റ് ഡോര്‍ ഫെസ്റ്റിവല്‍, ഗ്രാന്‍ഡ് ടൂര്‍ തുടങ്ങിയ സിനിമകള്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. മേളയിലെ പ്രധാന ആകര്‍ഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളായ അപ്പുറവും ഫെമിനിച്ചി ഫാത്തിമയും മികച്ച പ്രേക്ഷക പ്രതികരണം നേടി. റീസ്റ്റോര്‍ഡ് ക്ലാസിക്‌സ് വിഭാഗത്തില്‍ അകിരാ കുറൊസാവയുടെ സെവന്‍ സമുറായ് കാണികള്‍ക്ക് മികച്ച അനുഭവമായി.

ജാഫര്‍ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്നസ്, വനിതകളുടെ അവകാശപോരാട്ടങ്ങള്‍ പറഞ്ഞ സീഡ്‌സ് ഓഫ് ദി സേക്രഡ് ഫിഗ്, ക്വീര്‍ രാഷ്ട്രീയം പ്രമേയമായ യങ് ഹേര്‍ട്ട്സ്, എമിലിയ പരേസ്, പാരിസ്ഥിതിക വിഷയങ്ങള്‍ പറഞ്ഞ വില്ലേജ് റോക്ക് സ്റ്റാര്‍സ് -2, വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം അങ്കമ്മാള്‍, കൃഷാന്തിന്റെ സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി.


ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, 'ദ ഫീമേല്‍ ഗെയ്സ്' എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്റ്റോര്‍ഡ് ക്ളാസിക്സ് എന്നിവ മേളയുടെ പ്രത്യേകതകളായിരുന്നു. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് 'ലിറ്റററി ട്രിബ്യൂട്ട്' വിഭാഗത്തില്‍ മൂലധനം, അരനാഴികനേരം, നീലക്കുയില്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

13000 -ല്‍പരം ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയില്‍ വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തി. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും നടന്നു. ക്രൗഡ് ഫണ്ടിങ് മുതല്‍ നിര്‍മിതബുദ്ധി വരെയുള്ള ഗൗരവകരമായ വിഷയങ്ങള്‍ മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ ചര്‍ച്ചയായി. 50 ലോക ചലച്ചിത്രാചാര്യന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള 'സിനിമ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എക്‌സിബിഷന്‍ പ്രധാന വേദിയായ ടാഗോറില്‍ നടന്നു. ചലച്ചിത്രോത്സവത്തിലെ വ്യത്യസ്തമായ കലാപ്രകടനങ്ങള്‍ക്ക് മാനവീയം വീഥി വേദിയായി.


മേളയോടനുബന്ധിച്ച് മലയാള സിനിമയിലെ മണ്‍മറഞ്ഞ മഹാപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച് നെയ്യാറ്റിന്‍കര മുതല്‍ തിരുവനന്തപുരം വരെ സ്മൃതിദീപ പ്രയാണവും നടത്തി. നെയ്യാറ്റിന്‍കരയില്‍ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്മൃതികുടീരത്തിന് മുന്നില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയിലാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്‌നേച്ചര്‍ ഫിലിം ഒരുക്കിയത്.

മലയാള സിനിമയുടെ ആദ്യകാലം മുതല്‍ തൊണ്ണൂറുകള്‍ വരെ വെള്ളിത്തിരയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ 'മറക്കില്ലൊരിക്കലും' എന്ന പരിപാടിയിലൂടെ ചലച്ചിത്ര അക്കാദമി മേളയില്‍ ആദരിച്ചു. ടി.ആര്‍. ഓമന, വഞ്ചിയൂര്‍ രാധ, വിനോദിനി, രാജശ്രീ, കെ.ആര്‍. വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുര്‍ഗ, റീന, മല്ലിക സുകുമാരന്‍, ഹേമ ചൗധരി, ഭവാനി, അനുപമ മോഹന്‍, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ഡിസംബര്‍ 23