Monday, 1 December 2025

56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ പ്രൗഢോജ്ജ്വല തുടക്കം


വര്‍ണാഭമായ ചടങ്ങുകളോടെ 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായി. ഇനി ഒരാഴ്ചക്കാലം സമകാലിക ലോക സിനിമകള്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചയുടെയും ചര്‍ച്ചകളുടെയും ഇടമായി പനാജി മാറും. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയാകും.

ഇന്നലെ വൈകിട്ട് എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ചലച്ചിത്ര അഭിനേതാക്കളായ അനുപം ഖേര്‍, നന്ദമുരി ബാലകൃഷ്ണ, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ഈ മാസം 28 വരെ നീളുന്ന മേളയില്‍ 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിക്കുന്നത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെടുന്നു. 50-ല്‍ അധികം സിനിമകള്‍ വനിതാ സംവിധായകരുടേതാണ്. കൂടാതെ, 21 ഓസ്‌കര്‍ എന്‍ട്രികളും 50-ല്‍ അധികം പുതുമുഖ സംവിധായകരുടെ സൃഷ്ടികളും ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും.

ഐഎഫ്എഫ്‌ഐ ഓരോ പതിപ്പിലും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റ് പോലുള്ള സംരംഭങ്ങള്‍ രാജ്യത്തുടനീളം വളര്‍ന്നുവരുന്ന സര്‍ഗാത്മക പ്രതിഭകളെ ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും ഐഎഫ്എഫ്‌ഐ അര്‍ത്ഥവത്തായ വേദിയായി മാറിയിരിക്കുന്നുവെന്ന് ഗവര്‍ണര്‍ അശോക് ഗജപതി രാജു പറഞ്ഞു. ഗോവ ചലച്ചിത്ര മേളയുടെ ആഗോള നിലവാരത്തെ പ്രശംസിച്ച അദ്ദേഹം ചലച്ചിത്ര-സര്‍ഗ്ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ ഐഎഫ്എഫ്‌ഐ മറികടന്നിട്ടുണ്ടെന്നും വ്യക്തമാക്കി.


ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗ്ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചൂണ്ടിക്കാട്ടി. ചലച്ചിത്ര മേള ഇന്ത്യന്‍ പ്രതിഭകളെ ആഗോള സാധ്യതകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഗോവയെ ഇന്ത്യയുടെ സൃഷ്ടിപരമായ തലസ്ഥാനമാക്കുക എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ മഹത്തായ സംഭാവനകളും തെലുങ്ക് സിനിമയെ സമ്പന്നമാക്കിയതും മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.

ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളാണ് ഉദ്ഘാടന പരേഡിന് നേതൃത്വം നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തകരെ പരിപോഷിപ്പിക്കുകയും രാജ്യത്തുടനീളം ചലച്ചിത്രമേഖലയില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ 50 വര്‍ഷങ്ങള്‍ ആവിഷ്‌ക്കരിച്ച നിശ്ചലദൃശ്യം പരേഡിന് ചരിത്രപരമായ മാനം നല്‍കി. നൂറിലധികം കലാകാരന്മാരെ അണിനിരത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി സ്വരലയാവിഷ്‌ക്കാരം 'ഭാരത് ഏക് സൂര്‍' പരേഡിലെ സവിശേഷതയായിരുന്നു.

ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' ആണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.


ചലച്ചിത്ര മേളയുടെ ഭാഗമായ വേവ്‌സ് ഫിലിം ബസാര്‍ കേന്ദ്രസഹമന്ത്രി എല്‍. മുരുഗന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ലോകത്തിലെ ആദ്യത്തെ ഇ-മാര്‍ക്കറ്റ്‌പ്ലേസാണ് വേവ്‌സ് ഫിലിം ബസാര്‍. സ്‌ക്രീന്റൈറ്റേഴ്സ് ലാബ്, വിപണി പ്രദര്‍ശനങ്ങള്‍, വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലായി 300 ലധികം ഫിലിം പ്രോജക്ടുകള്‍, സഹനിര്‍മ്മാണ വിപണി വിഭാഗത്തില്‍ 22 ഫീച്ചര്‍ ഫിലിമുകള്‍, 5 ഡോക്യുമെന്ററികള്‍ എന്നിവ ഫിലിം ബസാറിന്റെ ഭാഗമാണ്. ആകെ 20,000 യുഎസ് ഡോളറിന്റെ ധനസഹായമാണ് ഫിലിം ബസാര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ മാസം 24 വരെ ഇത് പ്രവര്‍ത്തിക്കും. 

7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളാണ്.


അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുന്നു.

നടനും സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊണ്ടാല്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകള്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

അമരന്‍ ആണ് പനോരമയിലെ ഉദ്ഘാടനചിത്രം. ഹിന്ദി ചിത്രമായ കകോരി ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. 


മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

ജപ്പാനാണ് ഇത്തവണത്തെ കണ്‍ട്രി ഓഫ് ഫോക്കസ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആണ് മേളയിലെ സമാപന ചിത്രം. സമാപന ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിക്കും.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിക്കും. 

മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കും. അമീര്‍ ഖാന്‍, മുസാഫര്‍ അലി, വിധു വിനോദ് ചോപ്ര, സുഹാസിനി, ഖുഷ്ബു, വിശാല്‍ ഭരദ്വാജ്, ശേഖര്‍ കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.

ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് സിനിമയുമായി ബന്ധപ്പെട്ട എഐ ഹാക്കത്തോണ്‍. എഡിറ്റിംഗ്, സൗണ്ട്, ഫിലിം പൈറസി മേഖലകളിലെ എഐ സ്വാധീനത്തെക്കുറിച്ച് ഇതില്‍ ചര്‍ച്ച ചെയ്യും. ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 നവംബര്‍ 21

No comments:

Post a Comment