Wednesday, 23 January 2013


ഐ എഫ് എഫ് കെ-2012

നോസ് വെമോസ് പാപ്പാ
മെക്‌സിക്കോ/2011

ഏറ്റവും പ്രിയപ്പെട്ട ഒന്ന് നമുക്ക് തൊട്ടടുത്തുതന്നെ ഉണ്ടെന്ന തോന്നലുണ്ടായാല്‍ ലോകത്തിന്റെ ഒരറ്റത്തേയ്ക്കും സഞ്ചരിക്കേണ്ടതില്ല. ചിലത്, ചില ബന്ധങ്ങള്‍ അങ്ങനെയാണ്. നമ്മളെല്ലാം ഉണ്ടായ കാലം മുതലേ അന്വേഷിക്കുകയും ആവശ്യപ്പെടുകയും എത്തപ്പെടുകയും നഷ്ടപ്പെടുകയും പിന്നെയും തേടിനടക്കുകയും ചെയ്ത വികാരവിശേഷങ്ങള്‍. സ്‌നേഹം, വാത്സല്യം, പരിചരണം ഇങ്ങനെ പല പേരുകളിലുള്ള അന്വേഷണവും അനുഭവിക്കലും തുടരുന്നു. മനുഷ്യജീവിതത്തിന്റെ, അല്ലെങ്കില്‍ ജീവജാലങ്ങളുടെയാകെ ജീവിതത്തിന്റെ വലിയ ശരിയും സാധ്യതയുമാണത്.
ഇവിടെ ഈ സിനിമയില്‍ പിലാറിന് അച്ഛന്റെ മരണത്തോടെ നഷ്ടമാകുന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്താണിയാണ്. പക്ഷേ, മരണത്തിനുമപ്പുറത്തൊരു ശരിയും ജീവിതവും ചില ബന്ധങ്ങള്‍ക്കുണ്ടെന്ന് ഇഷ്ടപ്പെടാനാണ് പിലാറിനുമിഷ്ടം. അച്ഛന്റെ ജീവസ്സുറ്റ സാന്നിധ്യം നഷ്ടമായത് അംഗീകരിക്കാതെ അവള്‍ അച്ഛനോടൊപ്പം ഭക്ഷണം കഴിക്കുന്നു, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുന്നു, സംസാരിക്കുന്നു..
മാനസികമായ ശരികേട് എന്ന് ചുറ്റുമുള്ളവര്‍ക്ക് തോന്നലുളവാകുമെങ്കിലും അവളെ സംബന്ധിച്ച് അത് വിഷയമേ ആകുന്നില്ല. അവള്‍ അവളുടെ ജീവിതവും ഇഷ്ടങ്ങളുമാണ് ജീവിച്ചുതീര്‍ക്കുന്നത്. മറ്റു സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് പുറം സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അവള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗംഭീരമായി പരാജയപ്പെടുന്നു. അച്ഛനുണ്ടായിരുന്ന വീടും അച്ഛന്റെ സാന്നിധ്യവും വിട്ട് മറ്റെങ്ങും പോകാനാവില്ലെന്നും പോകാനില്ലെന്നുമുള്ള തിരിച്ചറിവ് അവളെ അതേ മണ്ണില്‍ത്തന്നെ തിരിച്ചെത്തിക്കുന്നു.
പുതിയൊരു ജീവിതകാലവുമായി ഇണക്കിനോക്കിയാല്‍ ഏകാന്തതയെ മറികടക്കാന്‍ സ്‌നേഹം ആവശ്യപ്പെടുന്ന ഒരു കൂട്ടത്തെ പ്രതിനിധീകരിക്കാം. ഏറ്റവും ആവശ്യമായ ഒന്നിനെ/ചുറ്റുപാടിനെ  മറികടന്ന് പോകുക പ്രയാസമാണ് എല്ലാവര്‍ക്കും. വലിയൊരു ഇഷ്ടത്തേയും ആവശ്യത്തേയും മറികടക്കാന്‍ ആര്‍ക്കും പറ്റില്ല. അതാണ് പിലാറിനും സാധിക്കാത്തത്. മറികടന്ന് പോകുന്നവരെല്ലാം അഭിനയിക്കാനറിയുന്നവരും ചായംതേച്ച മുഖങ്ങളുടേയും ചിരികളുടേയും കൂട്ടുകാരുമാകുന്നു. പിലാറിന്റെ അല്ലെങ്കില്‍ അതുപോലൊരു ജീവിതത്തിന് പതിവ് ജീവിതനിറങ്ങളല്ല പരിചിതം. അതിന്റേത് മങ്ങിയ നിറങ്ങളില്‍ നിറങ്ങള്‍ സൃഷ്ടിക്കലാണ്. സിനിമയില്‍ മുഴുവന്‍ ആ നിറങ്ങളാണ്. അല്ലാത്ത നിറങ്ങള്‍ വന്നുചേരുമ്പോള്‍ തന്നെ പെട്ടെന്ന് മങ്ങലിലേക്കും പിലാറിലേക്കും തിരിച്ചെത്തുന്നു. അതുതന്നെയാണ് സിനിമയുടേയും ജീവിതത്തിന്റെയും ശരി.



ഇവാന്‍സ് വുമണ്‍
ചിലി/2011

സ്പാനിഷ് ഭാഷ സംസാരിക്കുന്ന ചിലിയന്‍ സിനിമ ഇവാന്‍സ് വുമണ്‍ രണ്ട് മനുഷ്യരിലൂടെ മാത്രം നീങ്ങുന്നു. പുറംലോകം കാണാതെ ഇവാന്റെ വീട്ടില്‍ കുട്ടിക്കാലം മുതല്‍ കഴിഞ്ഞുപോരുകയാണ് നതാലിയ. ഒരര്‍ഥത്തില്‍ വളര്‍ത്തച്ഛനും മുഴുവന്‍ രക്ഷിതാവുമാണ് ഇവാന്‍. അധികം സംസാരിക്കാതെ വീടിനുള്ളിലെ നിഴലിലും ഇരുട്ടിലും നോട്ടങ്ങളിലും ഇവര്‍ സംവദിക്കുന്നു. സിനിമയുടെ സഞ്ചാരത്തിന്റെ താളവും അതാണ്. പുറംലോകത്തിന്റെ നിറങ്ങളൊന്നും അറിയാതെയും നതാലിയ ചിത്രങ്ങള്‍ വരയ്ക്കുന്നു. ലൈംഗികചോദനകള്‍ ഉണരുന്നതോടെ തെറ്റിനും ശരിക്കുമിടയില്‍പ്പെട്ട സംഘര്‍ഷത്തിനും പുറംലോകത്തിന്റെ സ്വാതന്ത്ര്യവും അവള്‍ ആഗ്രഹിക്കുന്നുണ്ട്.
ജനലിനപ്പുറത്തെ പകലിന്റെ വെളിച്ചം ആദ്യമായി അറിഞ്ഞുനില്‍ക്കുന്ന നതാലിയ വല്ലാത്തൊരു ചിത്രവും പ്രതീകവുമാണ്. വെളിച്ചം, മരം, മണ്ണ്, കടല്‍ ഓരോ കാഴ്ചകളും പുതിയ കാഴ്ചകളാകുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം വിശാലമാണ്. പക്ഷേ നതാലിയയ്ക്ക് അത് ഒട്ടും പരിചിതമല്ല. ഒടുവില്‍ ഓടിപ്പോകുന്നുണ്ടവള്‍. സ്വാതന്ത്ര്യത്തിനും തടങ്കലിനുമിടയില്‍ ഏതെടുത്തണിയണമെന്നും എന്തൂരിവയ്ക്കണമെന്നുമുള്ള ചോദ്യവുമായി നില്‍ക്കുമ്പോള്‍ നമുക്കും തെരഞ്ഞെടുപ്പ് അവശേഷിക്കുന്നു.
ഒന്നര മണിക്കൂറിനോടടുത്ത് ദൈര്‍ഘ്യമുള്ള സിനിമ രണ്ട് മനുഷ്യരിലൂടെയും ഒരു വീട്ടകത്തിലും മാത്രം ചുറ്റപ്പെടുന്നു. പക്ഷേ ഇവിടെ വിരസതയ്ക്ക് സ്ഥാനമേതുമില്ല. എന്നാല്‍ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏറെ സ്ഥാനവും ബാക്കിവയ്ക്കുന്നു.

റോസ്
പോളണ്ട്/2012

   യുദ്ധവും അധിനിവേശവും നാശം വിതച്ച മണ്ണില്‍നിന്നും ഉയിര്‍ക്കൊളളുന്ന വിശുദ്ധപ്രണയത്തിന്റെ പേരാണ് റോസ്. രണ്ടാം ലോക മഹായുദ്ധമാണ് കാലവും ഭൂമികയും. ജര്‍മ്മന്‍ സൈനികന്റെ വിധവയായ റോസിനെ തേടിയെത്തുന്ന തദേയൂസ് എന്ന പട്ടാളക്കാരന്‍. തദേയൂസിനോട് ഒരു താത്പര്യവും കാണിക്കാത്ത റോസ്. പിന്നീട് അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന വലിയ ഇഷ്ടം. യുദ്ധത്തിനും നാശങ്ങള്‍ക്കുമപ്പുറം അത് പിടിവിടാതെ പിന്തുടരുന്ന ജനങ്ങളേയും അവര്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളേയും സിനിമ കാണിക്കുന്നു. 
  സത്യസന്ധതയാണ് റോസ് സിനിമയുടെ ആവിഷ്‌ക്കാരത്തിലെ പ്രത്യേകത. യുദ്ധം പശ്ചാത്തലമാണ്. തുടര്‍ന്നുളള പീഡനങ്ങള്‍ നമ്മുടേതു കൂടിയാക്കിമാറ്റുന്ന അനുഭവിപ്പിക്കല്‍. ഇങ്ങനെയൊക്കെയായിരുന്നു ഒരു ജനത അനുഭവിച്ചിരുന്ന കാര്യങ്ങള്‍ എന്ന ഞെട്ടിപ്പിക്കല്‍. പിന്നെ പ്രണയം. ശരീരത്തിനുമപ്പുറത്ത് നമുക്കൊക്കെ പലപ്പോഴും എത്തിപ്പിടിക്കാനും പൊരുത്തപ്പെടാനും പറ്റാത്ത പ്രണയമാണ് റോസും തദേയൂസും അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും. അങ്ങനെയാണ് റോസ് പ്രണയകാവ്യമായി മാറുന്നത്. റോസ് വേഗമേറിയ സിനിമയല്ല. ശബ്ദങ്ങളേക്കാള്‍ നിശബ്ദത ഭരിക്കുന്നുണ്ട് സിനിമയെ. അതുതന്നെയാണ് ഇതിനെ മികച്ചൊരു സൃഷ്ടിയാക്കി മാറ്റുന്നതും.

ദ റെപ്പറ്റന്റ്
അള്‍ജീരിയ/2012

   തീവ്രവാദവും മതവിദ്വേഷവും തുടച്ചുനീക്കാന്‍ കഴിയാത്ത ഒന്നായി തുടരുകയും അത് സൃഷ്ടിക്കുന്ന ഇരകളുടെ ജീവിതത്തേയും കാണിച്ചുതരുന്നു ദ റെപ്പറ്റന്റ്. സാര്‍വ്വലൗകികമായ ഈ വിഷയം എല്ലാ രാജ്യങ്ങളേയും അതിര്‍ത്തികളേയും ഭരിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അള്‍ജീരിയയാണ് ഇവിടെ ഭൂമിക. മലയിടുക്കുകളില്‍നിന്നും ഗ്രാമത്തിലേക്ക് മടങ്ങിപ്പോരുകയാണ് റാഷിദ്. കീഴടങ്ങലിനും ദേശീയ ഐക്യത്തിനും നിയമം പാലിക്കുന്നതിനും തയ്യാറാവുന്നുണ്ട് ഇയാള്‍. എന്നാല്‍ത്തന്നെയും അവയൊന്നും മറികടക്കാനാകാതെ അതില്‍ത്തന്നെ പെട്ടുപോകുന്ന നിസ്സഹായാവസ്ഥയേയും നേരിടേണ്ടിവരുന്നു.
   തോക്കിന്‍മുനയിലാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോഴും നന്മയ്ക്ക് വേണ്ടിയുളള ശ്രമം നടത്തുന്നു. ചോരയും മാംസവും മരണവും പ്രദര്‍ശിപ്പിക്കാതെ മൂന്ന് വെടിയൊച്ചകള്‍കൊണ്ട് അവസാനിപ്പിക്കുകയാണ്  സിനിമ. യാഥാര്‍ഥ്യം ബോധ്യപ്പെടുന്ന കാഴ്ചക്കാരന് അത് മാത്രം മതി ഞെട്ടലുണ്ടാക്കാനും ഭീതി അവശേഷിപ്പിക്കാനും.


ടുഡേ
സെനഗല്‍-ഫ്രാന്‍സ്/2012


   ജീവിതത്തിലെ ഏറ്റവും അവസാനദിവസത്തെയും ഏറ്റവും സര്‍ഗ്ഗാത്മകമായി നേരിടുകയാണ് സാച്ചേ. അന്ത്യദിനമാണെന്ന് അറിയാം അയാള്‍ക്ക്. കരഞ്ഞും ഭീതിപ്പെട്ടും അതിനെ നേരിടുന്നതിനു പകരം ജന്മനഗരത്തിലെ പരിചിതസ്ഥലികളിലൂടെ സഞ്ചരിക്കുകയാണയാള്‍. പ്രിയപ്പെട്ടവരെയെല്ലാം കാണുന്നു, ഇഷ്ടവൃത്തികളില്‍ ഏര്‍പ്പെടുന്നു. കൂട്ടുകാര്‍, അയല്‍ക്കാര്‍, നഗരം, നഗരവാസികള്‍... ഒരു ദിനമൊട്ടാകെ സാച്ചെ ജീവിതത്തെ കാണുന്നു. ദിനാന്ത്യത്തില്‍ തിരികെ വീടെത്തി, വീട്ടുകാരനായി, ഭര്‍ത്താവും പിതാവുമായി ചുമരുകളിലും നിലത്തും മുറ്റത്തെ പൊടിമണ്ണിലുമൊക്കെ തന്നെക്കണ്ട്, പടര്‍ത്തി എത്ര തട്ടിമാറ്റിയാലും പിന്നെയും പറ്റിക്കൂടുന്ന, എന്തൊക്കെ പറഞ്ഞുനോക്കിയാലും തിരികെ പ്രതികരിക്കാതെ നേര്‍ത്തൊരു ചിരിയും ചിരിച്ച് മരണമെത്തുമ്പോള്‍ സാച്ചെയ്ക്ക് കീഴടങ്ങാതെ വയ്യ. 
   മരണമോ അനുബന്ധവിശേഷ ബഹളങ്ങളോ സിനിമ കാണിക്കുന്നില്ല. പക്ഷേ അറിയാനാകും ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലെ കുഞ്ഞുനൂലിഴയെ. കറുപ്പ്, വെളുപ്പ്, മതം, രാഷ്ട്രം, അതിര് ഇവയ്‌ക്കൊക്കെയപ്പുറം മനുഷ്യന്‍, ജീവിതം, മരണം, സ്‌നേഹം തുടങ്ങി ചില വാക്കുകള്‍ക്ക് എത്ര സാര്‍വ്വലൗകികമായ തലമാണുളളതെന്ന് ഓര്‍മ്മപ്പെടുത്തുന്നു ടുഡേ.

ഫിലിമിസ്ഥാന്‍
ഇന്ത്യ/2012

    നിതിന്‍ കക്കറുടെ ഫിലിമിസ്ഥാന്‍. ദേശീയഗാനം പാടാതെ ഭാരതമാതാവിനെ വിളിക്കാതെ നിറയെ ദേശസ്‌നേഹം പകര്‍ന്നുതരുന്ന സിനിമ. ഹിന്ദുസ്ഥാന്‍, പാക്കിസ്ഥാന്‍, ഫിലിമിസ്ഥാന്‍ അങ്ങനെയൊരു ത്രിമാനമാനം ഈ സിനിമയ്ക്ക് നല്‍കാനാണ് തോന്നുന്നത്. ദേശസ്‌നേഹം വിളിച്ചോതുന്ന എത്ര സിനിമകളാണ് നമ്മള്‍ കണ്ടുകൂട്ടിയത്. മാനത്തുയര്‍ന്നു പറക്കുന്ന ദേശീയപതാക നോക്കി നമ്മളും വികാരം കൊണ്ട് തീയറ്ററില്‍ നിന്നിറങ്ങുന്ന ദേശസ്‌നേഹികളായി; പിന്നെ പഴയ കണക്കും. 
   ഫിലിമിസ്ഥാന്‍ ഇത്തരത്തിലൊന്നുമല്ല വ്യത്യസ്തമാകുന്നത്. ഒരു ഫെസ്റ്റിവല്‍ സിനിമയ്ക്കപ്പുറം നില്‍ക്കുമിത്. തീയറ്ററില്‍ റിലീസ് ചെയ്താലും വലിയൊരു വിജയത്തിലെത്തുന്നൊരു തലമുണ്ടിതിന്. ഹിന്ദി വിജയചിത്രങ്ങളുടെ ഫോര്‍മുലയിലും കച്ചവടത്തിലും നിന്ന് സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്നൊരനുഭവം വലുതാണ്. പ്രധാന കഥാപാത്രമായ സണ്ണിയുടെ കൂടെ നമ്മള്‍ പാക്കിസ്ഥാനിലേക്കും തിരികെ ഇന്ത്യയിലേക്കും യാത്ര ചെയ്യും. അതിര്‍ത്തിഗ്രാമത്തിലെ ജീവിതത്തില്‍ ഒപ്പം കൂടും. ഒടുവില്‍ സണ്ണിയെപ്പോലെ നമ്മളും പറയും- പാക്കിസ്ഥാനികള്‍ നല്ലതെന്ന്. അവര്‍ തിരിച്ചും പറയും ഇന്ത്യക്കാരന്‍ എന്റെ സഹോദരനാണ്. അങ്ങനെ നമ്മള്‍ സഹോദരങ്ങളാകും.
    ഇന്ത്യയും പാക്കിസ്ഥാനും ഒരേ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചകളാണെന്നും സഹവര്‍ത്തിത്വത്തിന്റേതല്ലാതെ ഒരു പാതയും നമുക്ക് വേണ്ടെന്നും നമുക്ക് വിനിമയം ചെയ്യാനുളളത് ഒരേ ആശയവും വികാരവുമാണെന്നും ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമിടയ്ക്ക് നൂലിഴ പോലുമില്ലാതെ ഒന്നാകുന്നൊരു കാഴ്ചയും അവസ്ഥയും സംജാതമാകുന്നു.

ഐ ഡി 
ഇന്ത്യ/2012 



നമ്മളിലേക്കു തന്നെയുള്ള ഒരു നോട്ടമാണ് ഐ ഡി. പശ്ചാത്തലം മുംബൈ നഗരവും. ആള്‍ക്കൂട്ടത്തിനിടയില്‍ മുഖം നഷ്ടപ്പെട്ടുപോകുന്ന ഓരോ നഗരജീവിയുടേയും പ്രതിനിദാനമാകുന്നു സിനിമ. പ്രധാന കഥാപാത്രമായ ചാരുവിന്റെ വീട്ടില്‍ പെയിന്റിംഗ് ജോലിക്ക് വരുന്ന മനുഷ്യന്‍ മരിച്ചുപോകുന്നു. തിരിച്ചറിയാനുള്ള ഉപാധികളൊന്നും തന്നെ ശേഷിപ്പിക്കാതെ മരിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്. ശ്രമം പരാജയപ്പെട്ടുപോകുന്ന കാവ്യനീതി ആ സത്യം കൂടി വെളിവാക്കുന്നു. ഒരു മുഖത്തിന്റെ, മനുഷ്യന്റെ പ്രസക്തി അയാളുമായി ഏറ്റവുമടുത്ത ഇടങ്ങളും വ്യക്തികളുമാണ്. നഗരത്തില്‍ ആര്‍ക്കും മുഖമില്ല. അവിടെ തിരിച്ചറിയപ്പെടാതെ അനാഥമാക്കപ്പെട്ട് പോകുന്ന ജീവിതം ഏതുകാലത്തും പ്രസക്തമാണ്. സാഹിത്യത്തിലും സിനിമയിലും ഏറെ പറഞ്ഞിട്ടുമുണ്ടിത്. മനുഷ്യനുള്ളിടത്തോളം ഈ സമസ്യ തീരാത്തതുകൊണ്ട് ഇനിയും പറയപ്പെടുകയും ചെയ്യും. 
സിനിമ വ്യത്യസ്തമാകുന്ന ചില കാര്യങ്ങളില്‍ ആദ്യത്തേത് ഗീതാഞ്ജലി താപ്പ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അഭിനയമികവ് തന്നെയാകും. മുംബൈ ചേരിപ്രദേശങ്ങളും നഗരജീവിതവും തിരക്കും ആവിഷ്‌കരിച്ചിരിക്കുന്നതിലെ കമാലിന്റെ മിടുക്ക്, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണ മികവ് ഐ ഡി ക്ക് ഐഡന്റിറ്റി നല്‍കുന്നുണ്ട്. പ്രത്യേകിച്ച് മുംബൈ നഗരത്തിന്റെ തിരക്കിനെ ഏറ്റവുമധികം എടുത്തുകാണിക്കുന്ന ട്രെയിനുകളുടെ ശബ്ദവും തിരക്കും ചേരിജീവിതത്തിന്റെ ശബ്ദായമാന അന്തരീക്ഷവും കേള്‍പ്പിക്കുന്നതില്‍ കാണിച്ച ശ്രദ്ധ. പിന്നെ അവയെല്ലാം പകര്‍ത്തിയെടുത്ത മധു നീലകണ്ഠന്റെ ക്യാമറയും.

ഹോളി മോട്ടോര്‍സ്
 ഫ്രാന്‍സ്-ജര്‍മ്മനി/2012


    യഥാര്‍ഥ, അയഥാര്‍ഥങ്ങള്‍ക്കിടയില്‍പ്പെട്ട് തിരിച്ചറിയപ്പെടാതെ പോകുന്ന കഥാപാത്രവും നമ്മളും. അതാണ് ഹോളി മോട്ടോര്‍സ്. മോണ്‍ഷ്യര്‍ ഓസ്‌കാര്‍- കൊലയാളി, യാചകന്‍, കമ്പനി മേധാവി, രാക്ഷസന്‍, തൊഴിലാളി, കുടുംബസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങള്‍ കെട്ടുന്നു. ഒറ്റ ദിവസത്തില്‍ ഇത്രയും വേഷങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ എവിടെത്തുടങ്ങി അവസാനിക്കുന്നു ഇവ എന്ന് ആശങ്ക തോന്നും; ഏതാണ് യഥാര്‍ഥ വേഷം എന്നതും. 
   ഭൂതകാലവും സ്ത്രീകളും ഇരകളും അടയാളങ്ങളുമെല്ലാം തേടിച്ചെല്ലുന്നുണ്ട് മോണ്‍ഷ്യര്‍. സമര്‍ഥനായ കൊലയാളിയാണ് അയാള്‍. തോക്കിനിരയാകുന്നുണ്ട്, പിന്നെയും അടുത്ത വേഷത്തിലേക്ക് സമയനിഷ്ഠ പാലിച്ച് കടന്നുചെല്ലുകയും. മാറ്റപ്പെടുകയും പുതിയതായിത്തീരുകയും ചെയ്യുന്ന സാക്ഷ്യപ്പെടുത്തലിന് നിദര്‍ശകമാക്കുകയാണ് സംവിധായകന്‍ തേടുന്ന വഴി. ഭ്രമാത്മകത എന്ന വാക്കിന്റെ അറ്റത്തോളമെത്തുന്ന ഭ്രമാത്മകത സിനിമയില്‍ അനുഭവിക്കാം.
   കാറുകള്‍/യന്ത്രങ്ങള്‍ സംസാരിക്കുന്ന/ഭരിക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തിവെയ്ക്കുന്ന സിനിമയ്ക്കന്ത്യഭാഗത്തെ സീന്‍ വരുംകാലത്തേക്കുളള നോട്ടം കൂടിയാകുന്നു. ഡെനിസ് ലാവന്റ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചകള്‍ ഹോളി മോട്ടോര്‍സിന്റെ ഹൈലൈറ്റ് ആണ്.

ക്ലാന്‍ഡസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്
അര്‍ജന്റിന/2011

   സിനിമയിലൂടെ സംവിധായകനായ ബെഞ്ചമിന്‍ ആവില സ്വന്തം കുട്ടിക്കാലത്തെക്കൂടിയാണ് പറഞ്ഞുപോകുന്നത്. സൈനിക സ്വേച്ഛാധിപത്യഭരണം നിലനിന്നിരുന്ന 1979-ലെ അര്‍ജന്റിനയാണ് പ്രതിപാദ്യമാകുന്നത്. ജുവാന്‍, ഏര്‍ണസ്റ്റോ എന്നിങ്ങനെ ദ്വിമുഖങ്ങളില്‍ ജീവിക്കേണ്ടിവരുന്ന അഞ്ചാംക്ലാസ്സുകാരന്റെ പ്രതിസന്ധികള്‍ സിനിമ കാണിച്ചുതരുന്നു.
   ജുവാന്റെ മാതാപിതാക്കള്‍ സൈനിക ഭരണകൂടത്തോട് എതിരിടുന്നവരാണ്. കൂട്ടുകാരേയും പ്രണയിനിയേയും വീടിനേയും എല്ലാം വേണമവന്. ഇതിന്റെയെല്ലാം സംഘര്‍ഷത്തിലകപ്പെടുകയും നഷ്ടമാകുകയും ചെയ്യുമ്പോള്‍ കുട്ടിത്തത്തിനും മനുഷ്യന്റെ പ്രച്ഛന്നവേഷങ്ങള്‍ക്കും ഇടയില്‍പ്പെട്ടുപോകുന്നു ജുവാന്‍. 
   1979 കാലത്തിലൂടെ മാത്രമാണ് സിനിമ സഞ്ചരിക്കുന്നത്. അത് ഏറ്റവും മികച്ചതായി കൊണ്ടുവരാന്‍ ആവിലയ്ക്ക് കഴിയുന്നിടത്താണ് രണ്ടു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുളള സിനിമ ആസ്വാദ്യവും സംവേദനക്ഷമവുമാകുന്നത്.

ലൗ ലൈക്ക് പോയിസണ്‍
ഫ്രാന്‍സ്/2010

   മതവിശ്വാസങ്ങള്‍ക്കും കൗമാരത്തിലെ ആശങ്കകള്‍ക്കും ലൈംഗിക ചോദനകള്‍ക്കുമിടയില്‍ പെട്ടുപോകുന്ന പതിന്നാലുകാരി അന്നയെ കേന്ദ്രമാക്കുന്നു ലൗ ലൈക്ക് പോയിസണ്‍. ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും അവധിക്കാലം ചെലവഴിക്കാന്‍ വീട്ടിലെത്തുന്ന അന്നയ്ക്ക് അച്ഛനമ്മമാരുടെ അകല്‍ച്ചയും മതവുമെല്ലാം സമ്മര്‍ദ്ദമുണ്ടാക്കുന്നു. 
   കൗമാരക്കാരിയിലൂടെ കഥ പറഞ്ഞുപോകുമ്പോള്‍ കാണുന്ന നിറങ്ങളും പുതുക്കവുമെല്ലാം സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയും യാത്രയുമെല്ലാം കഥാപാത്രങ്ങളാകുന്നു. പുതുമകളും പുതിയ കാര്യങ്ങള്‍ അറിയാനുളള വാഞ്ചയുമെല്ലാം ഏതൊരു കൗമാരക്കാരിയേയും പോലെ അന്നയേയും തേടിയെത്തുന്നുണ്ട്.
   കൗമാരജീവിതത്തെ പ്രമേയമാക്കി ഫ്രാന്‍സില്‍ പുറത്തുവന്ന ഒരു കൂട്ടം സിനിമകളിലൊന്നാണ് ലൗ ലൈക്ക് പോയിസണ്‍. കേവലമായ ജീവിതചിത്രണങ്ങള്‍ക്കപ്പുറം മനസ്സിന്റെ തലങ്ങളിലേക്കുകൂടി സഞ്ചരിക്കുന്നുണ്ടെന്നത് ഈ സിനിമയെ വേറിട്ടുനിര്‍ത്തുന്നു.









Saturday, 29 December 2012

മലയാള സിനിമ-2012



Wednesday, 26 December 2012



ഉച്ചപ്പടം
മൂന്ന് വര്‍ഷം മുന്‍പ് ഡിസംബര്‍ 21ന്റെ വൈകുന്നേരമാണ് ഉച്ചപ്പടം പുറത്തിറങ്ങിയത്. കേരള സാഹിത്യ അക്കാദമിയിലെ ചടങ്ങില്‍ കവി പി രാമന്‍ അന്നത്തെ എന്റെ കാമുകിയ്ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശിപ്പിച്ചു. പ്രമുഖരെ അകറ്റിനിര്‍ത്തിയ വേദിയില്‍ എല്ലാവരും എനിക്ക് ഏറെ അടുപ്പമുളളവര്‍. വിപിന്‍, അജിത ടീച്ചര്‍, ചിത്രഭാനു മാഷ്, രൂപ, രാമേട്ടന്‍ എല്ലാം പട്ടാമ്പി കോളേജിന്റെ സംഭാവന. 
മൂന്ന് വര്‍ഷത്തിനിടെ ആയിരം കോപ്പിയും തീര്‍ന്നുപോയി. ആരൊക്കൊയോ വാങ്ങി. വായിച്ചുകാണും, അല്ലെങ്കില്‍ കൈയും കണ്ണുമെത്താതെ എവിടെയെങ്കിലുമൊക്കെ ഇരിക്കുന്നുണ്ടാകാം. സ്വയം മറികടന്ന് എഴുതാന്‍ കഴിയാത്തതിനാല്‍ ഒരു രണ്ടാം പതിപ്പിനെപ്പറ്റി ചിന്ത പോയതേയില്ല. ആത്മപ്രകാശനവേളകള്‍ക്ക് അവസരമുണ്ടാക്കാന്‍ പോയില്ല. കൂട്ടങ്ങളിലും ചേര്‍ന്നില്ല. അപൂര്‍വം ഇടങ്ങളില്‍ വിളിച്ചപ്പോള്‍ കവിത ചൊല്ലാന്‍ പോയി. എവിടെയെങ്കിലും വെച്ച് ഒട്ടും നിനച്ചിരിക്കാതെ ഒരു കണ്ടുമുട്ടലില്‍ പുതിയ കവിതാന്വേഷണം, ഫോണ്‍കോള്‍, മെസേജ്, കത്ത് ഇതിലൊക്കെത്തന്നെ എത്രയോ തൃപ്തി. തുടര്‍ന്നും അതേ ഒഴുക്കോടെ എഴുതാന്‍ പറ്റുന്നില്ലല്ലോയെന്ന ആശങ്കയും തീര്‍ന്നു. സംഗതി ഉളളിലുണ്ടേല്‍ പുറത്തുവരും. ഇല്ലേല്‍ ഇല്ല.


Thursday, 13 December 2012

ഐ എഫ് എഫ് കെ-2012

മേളയുടെ സെലക്ഷന് ഷേക്ക് ഹാന്റ്

തിരുവനന്തപുരം ചലച്ചിത്രമേളയിലെ പുരസ്‌ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. പുരസ്‌കൃതമാകാന്‍ മാത്രം വലുപ്പമുളള ഒരുപാട് സിനിമകളുണ്ട്. നാല് ഫെസ്റ്റിവെല്‍ അനുഭവത്തില്‍ ഏറ്റവും നല്ല സിനിമകള്‍ കാണാനായ വര്‍ഷം. നോസ് വെമോസ
് പപ്പാ, റോസ്, ഐവാന്‍സ് വുമണ്‍, ഫിലിമിസ്ഥാന്‍, റെപ്പന്റന്റ്, ഹോളി മോട്ടോര്‍സ്, ഐ ഡി, പിയത്തെ, ലൗ ലൈക്ക് പോയിസണ്‍, മിസ്ട്രി, ടുഡേ, സംഹിത ഇങ്ങനെ കുറേ പേരുകള്‍ പെട്ടെന്നുതന്നെ പറയാനാകുന്നു എന്നതു തന്നെയാണ് മേളക്കാഴ്ചയെ ഇത്തവണ അനുഭവമാക്കുന്നത്. ഓണ്‍ ദ റോഡ്, യെമ, ടെര്‍മിനല്‍ ട്രസ്റ്റ്, മിഡ്‌നൈറ്റ് ചില്‍ഡ്രന്‍, ടൂറിംഗ് ടാക്കീസ്, സ്റ്റാ നിനാ, അമോര്‍...ഓടിനടന്ന് കണ്ടപ്പോള്‍ കാണാനാകാതെ പോയ പേരുകളും ഏറെയാണ്.
പ്രതിഷേധങ്ങളും വിവാദങ്ങളും ഉണ്ടാകണം. അങ്ങനെയാണ് നമ്മള്‍ ജനാധിപത്യ വിശാസികളും സോഷ്യലിസ്റ്റ് വാദികളുമാകുക. ഉണ്ടായതും തുടരുന്നതുമായ അത്തരം കാഴ്ചകളും പറച്ചിലുകളുമൊക്കെ അതുകൊണ്ടുതന്നെ നല്ലതും പ്രസക്തവുമാണ്. ടാഗോര്‍ തീയറ്ററിലെ ഡെലിഗേറ്റ് കൗണ്ടര്‍ മുതല്‍ കുറേ നല്ല മാറ്റങ്ങള്‍ നല്ലതായിത്തന്നെ തോന്നി. എണ്ണിപ്പറയുന്നില്ല നല്ലതും ചീത്തതും. പക്ഷേ സിനിമകളുടെ തെരഞ്ഞെടുപ്പിന് വലിയ സന്തോഷം തന്നെ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം കാഴ്ചകളെക്കൂടി ചേര്‍ത്തു വായിച്ചാണ് ഈ നല്ല സര്‍ട്ടിഫിക്കറ്റ്.

Wednesday, 12 December 2012

ഫിലിമിസ്ഥാന്‍

ഹൊ! ഫിലിമിസ്ഥാന്‍




ഹിന്ദുസ്ഥാന്‍
പാക്കിസ്ഥാന്‍
ഫിലിമിസ്ഥാന്‍ 
വന്ദേമാതരം വിളിക്കാതെ ദേശീയഗാനം ഓര്‍മ്മിപ്പിക്കാതെ തന്നെ കണ്ണും മനസ്സും നിറച്ച സിനിമ. ഞാനും നീയും സഹോദരന്മാരാണ്. നമുക്ക് പറയാം പാക്കിസ്ഥാന്‍ നല്ലതാണെന്ന്, അവര്‍ പറയും ഇന്ത്യ നല്ല
തെന്ന്. ദേശസ്‌നേഹവും അതിര്‍ത്തിയും ഇന്ത്യയും പാക്കിസ്ഥാനും വരുന്ന എത്ര സിനിമകളാണ് നമ്മള്‍ കണ്ടത്! എങ്കില്‍ക്കൂടി ഫിലിമിസ്ഥാന്‍! അതൊരനുഭവമാണ്. കാണാതെ പോകരുതേ ഈ കാഴ്ച. അതിര്‍ത്തിവേലിക്കരികിലെ മൈല്‍ കുറ്റിയില്‍ അപ്പുറമിപ്പുറമെഴുതി വെച്ച ഇന്ത്യ-പാക്കിസ്ഥാന്‍ സൂചകത്തിനപ്പുറം നമ്മളൊന്നു തന്നെയാണെന്നുറപ്പിക്കാനുളള ഓര്‍മ്മപ്പെടുത്തല്‍ തന്നെയാകുന്നുണ്ട് ഈ സിനിമ.
കിം കി ഡുക്ക്‌



തീയറ്ററിലെ ലേലംവിളി

കിം കി ഡുക്കിന് ലോകം നിറയെ ആരാധകരുണ്ട്. കേരളത്തിലും ഒട്ടും കുറവല്ല വൃന്ദം. തിരുവനന്തപുരം ചലച്ചിത്രമേളയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചപ്പോഴൊക്കെ ഡുക്ക് ചിത്രങ്ങള്‍ക്ക് വലിയ ജനപ്രീതി കിട്ടിയിട്ടുണ്ട്. ആ ഒരു പ്രതീക്ഷയാണ് ശ്രീകുമാര്‍ തിയേറ്ററിലേക്ക് ഇന്നലെ രാവിലെ മുതല്‍ ഒഴുകിയെത്തിയ ആസ്വാദകക്കൂട്ടം. ഈ തിരക്ക് മുന്‍പേ ഉറപ്പിച്ചതായിരുന്നുവെങ്കിലും പിന്നെയും അത് അതിനിയന്ത്രണാതീതം! കേരളത്തില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനുമാകില്ല ഇത്രയും കുറഞ്ഞ മിനിട്ടുകള്‍കൊണ്ട് വലിയൊരു തിയേറ്റര്‍ നിറയ്ക്കാന്‍. സീറ്റു കിട്ടുമെന്ന് വിദൂരചിന്തയേയില്ലാത്ത ആരാധകര്‍ തറയിലിരുന്നും വാതിലിനോടു ചേര്‍ന്നുനിന്നും ഏറെ തൃപ്തരായി.
സിനിമ തുടങ്ങും മുന്‍പേയുള്ള ഈ കാഴ്ചകള്‍ക്കിടയിലാണ് തിയേറ്ററിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ആ ഇരമ്പവും പ്രകടനവും. ഏതോ പ്രമുഖന്‍ അതല്ല കിം കിഡുക്ക് തന്നെ പ്രത്യക്ഷപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന ശബ്ദാന്തരീക്ഷം. സംഗതി പിന്നെയാണ് വെളിപ്പെട്ടു തുടങ്ങിയത്. ലേലം വിളിയാണ്, സീറ്റ് കിട്ടാത്ത ഒരു വ്യക്തി കൈയില്‍ നൂറുരൂപ നോട്ട് ഉയര്‍ത്തിക്കാണിച്ച് സീറ്റ് ചോദിക്കുന്നു. കാര്യത്തിലെ രസികത്തം മനസ്സിലാക്കിയ ജനം ഈ ചെയ്തിയെ ആരവത്തോടെ സ്വീകരിച്ചു. കൈയിലെ നോട്ടുകളുടെ മൂല്യം പിന്നെയും കൂട്ടി ഇയാള്‍ പിശകല്‍ തുടര്‍ന്നപ്പോള്‍ കൈയടിയും പ്രോത്സാഹനവുമായി തിയേറ്ററില്‍ ഉത്സവാന്തരീക്ഷം. ഒടുവില്‍ ആയിരം രൂപ ഏറ്റുവാങ്ങി ഒരു മിടുക്കന്‍ സീറ്റൊഴിഞ്ഞുകൊടുത്തതോടെ ഇയാള്‍ ഈ മേളയിലെ താരവും ഡുക്കിന്റെ മികച്ച ആരാധകനുമായി ദിവസം കൈക്കലാക്കി.


Monday, 10 December 2012

സിനിമയോട് കൗതുകം വിടാതെ


ഒരു കുട്ടിയുണ്ടായിരുന്നു
ഇന്നത്തെ സിനിമ വായിച്ച്

ഇടയ്ക്ക് തരമാവുന്ന യാത്രകളില്‍
സിനിമാ പോസ്റ്ററുകളെ പ്രണയിച്ച

ചുറ്റുവട്ടത്തെ ടാക്കീസുകളൊക്കെ
അടച്ചുപൂട്ടുന്നതുകണ്ട്
നോട്ടീസിലെ താരങ്ങളോട്
സങ്കടം പറഞ്ഞ്

ഇന്നത്തെ സിനിമ വായിച്ച് വായിച്ച്
വലുതായ കുട്ടി
ടിക്കറ്റ് ചീന്തുന്ന പണിക്കാരനായി

ഉച്ചപ്പടം

സിനിമ എന്നും അത്ഭുതപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്തു. സിനിമാ തിയേറ്ററിന്റെ വാതിലില്‍ ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ആളായിരുന്നു ആരാധനാപുരുഷന്‍. ആ ധീരപുരുഷനായി ത്തീരാന്‍ കുഞ്ഞുമനസ് വ്യഗ്രത കാണിച്ചിരുന്നു. ഇഷ്ടദിവസം സിനിമകള്‍ മാറിവരുന്ന വെള്ളിയാഴ്ച. പത്രത്തിന്റെ മുഴുവന്‍ പേജില്‍ നിറഞ്ഞുകാണുന്ന പുതിയ സിനിമാ പരസ്യങ്ങള്‍. രാമുട്ട്യേട്ടന്റെയും കുഞ്ഞുമാനിക്കയുടേയും പീടികച്ചുമരില്‍ വെള്ളിയാഴ്ചകളില്‍ വരുന്ന പോസ്റ്ററുകള്‍. എടപ്പാള്‍ മുരളി, ദീപ, ഗോവിന്ദ, കുറ്റിപ്പുറം മീന, കൂടല്ലൂര്‍ ശ്രീധര്‍ ഇത്രയുമായിരുന്നു ചുറ്റുവട്ടത്തെ ഏറ്റവുമടുത്ത തിയേറ്ററുകള്‍. പിന്നെ തരമാകുന്ന ഇത്തിരി ദൂരങ്ങളിലേക്കുള്ള അപൂര്‍വ്വയാത്രകള്‍, അപ്പോള്‍ കാണുന്ന സിനിമാ തിയേറ്ററുകള്‍, പോസ്റ്ററുകള്‍, പത്രത്തിലെ ഇന്നത്തെ സിനിമ കോളം വായിച്ച് സിനിമാ തിയേറ്ററുകളുടെ പേരുകളൊക്കെയും സ്വായത്തമാക്കല്‍.. ഇതൊക്കെയായിരുന്നു വലിയ ഇഷ്ടങ്ങള്‍.
അന്യമായി നിന്ന തിയേറ്റര്‍ സ്വാതന്ത്ര്യം കൈവന്നു. നല്ലതും ചീത്തയും നോക്കാതെ സിനിമ കണ്ടു. 'സിനിമ കാണല്‍' അത് തന്നെയായിരുന്നു പ്രധാനം. അഭിരുചികള്‍ മാറാന്‍ പിന്നെയും സമയമെടുത്തു. നല്ല പുസ്തകങ്ങള്‍ നല്ല സിനിമയിലേക്കും കാഴ്ചകളിലേക്കുമുള്ള വഴികാണിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ കണ്ടപ്പോള്‍ 'വേറിട്ട എന്തൊക്കെയോ സംസാരിക്കുന്ന /പറഞ്ഞുതരുന്ന ചിലത്' എന്ന തോന്നല്‍ ഉണ്ടായി. അത്തരത്തിലുള്ളവ വീണ്ടും കാണാനായെങ്കില്‍ എന്ന പ്രതീക്ഷയും!
2009 അവസാന മാസം തിരുവനന്തപുരം ജീവിതം തുടങ്ങുന്നു. എന്റെ ആദ്യ ഫിലിം ഫെസ്റ്റിവല്‍. പാസ് എടുക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരുടെ പാസിലും പാസില്ലാതെയും സിനിമ കണ്ടു. നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെക്കാളും വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെടുത്തരുത് സിനിമ കാണാനുള്ള അവസരമെന്ന് മനസ്സിലുറപ്പിച്ചു. ആന്റിക്രൈസ്റ്റിന്റെ അനുഭവവും ഓര്‍മ്മയും വേട്ടയാടലും-ഈ ഫെസ്റ്റിവെലിനെ സ്വയമങ്ങനെ വായിക്കാനേ തരമുളളൂ. കൂടുതല്‍ സിനിമ കാണാന്‍ അവസരം കിട്ടിയില്ല എന്നതുതന്നെ കാരണം.
കാര്‍ലോസ് ഗാവിരിയയുടെ പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം 2010 ഫെസ്റ്റിവലിലെ നല്ല ഓര്‍മ്മയായപ്പോള്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍ എത്തരത്തില്‍ നമ്മളോട് സംവദിക്കുന്നു എന്നതിന്റെ വലിയ സാക്ഷ്യപ്പെടുത്തലായി. ഇത്തരത്തിലുളള ഓരോ സിനിമയും സിനിമയ്ക്കപ്പുറത്തേക്ക് ഉയരുമ്പോള്‍, ചര്‍ച്ച ചെയ്യുന്ന പ്രശ്‌നം നമ്മുടേതു കൂടിയായി മാറുമ്പോള്‍, വളരുന്നത് ഭൂമിക മാത്രമല്ല സിനിമയെന്ന മാധ്യമവും അതിന്റെ സാധ്യതയുമാണ്. അത്തരമൊരു സാധ്യതയും അത് അനുഭവവേദ്യമാക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കുമപ്പുറത്തെ ജനതയും ജീവിതവും രാഷ്ട്രീയവുമൊക്കെയാണ് ഇത്തരമൊരു സിനിമാ മേളയോട് ഇഷ്ടം കൂട്ടൂന്നതും ഒരു കാത്തിരിപ്പിന് വക നല്‍കുന്നതാക്കി മാറ്റുന്നതും. ഈ വര്‍ഷത്തില്‍ ജനങ്ങള്‍ ഇഷ്ടചിത്രമായി തെരഞ്ഞെടുത്ത അപര്‍ണാസെന്നിന്റെ ജാപ്പനീസ് വൈഫ് കാവ്യഭംഗി എന്നൊക്കെയുള്ള വിശേഷണങ്ങളെയാകെ ശരിവയ്ക്കുന്ന സിനിമയായി.
ഐ എഫ് എഫ് കെ ഒരു ഉത്സവപ്രതീതിയായി മനസ്സില്‍ തോന്നിയത് അല്ലെങ്കില്‍ അതിന്റെ ഭാഗമായതും 2011 ലാണ്. ഓടിനടന്ന് സിനിമ കണ്ടു. കളേഴ്‌സ് ഓഫ് മൗണ്ടെയ്ന്‍ ഇഷ്ട സിനിമയായി മനസ്സിലെഴുതി. അതിലെ കുട്ടിത്തത്തിനൊപ്പമങ്ങനെ യാത്ര പോയി, ആ യാത്ര തുടരവേ ജനങ്ങള്‍ എന്തുമാത്രം അരക്ഷിതരായാണ് ദിവസജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മലയുടെ ചിത്രം വരച്ചുതന്ന സിനിമയെ സ്‌നേഹിക്കുകയും ചെയ്തു. (ദാ, ഇത്തവണത്തെ ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് രണ്ടു ദിവസം മാത്രം മുന്‍പ് കളേഴ്‌സ് ഓഫ് മൗണ്ടെയ്ന്‍ ഒന്നുകൂടെ കണ്ടു. അപ്പൊഴും അതേ ഇഷ്ടം.) സെപ്പറേഷനും പെയ്ന്റിംഗ് ലെസനും മാന്‍ വിത്തൗട്ട് സെല്‍ഫോണും മറ്റിഷ്ടങ്ങളായി. 'ബോഡിയും' 'ത്രീ'യും മറ്റുള്ളവരെപ്പോലെ തള്ളിക്കയറിക്കണ്ടു.
രഞ്ജിത്ത് വലിയ വായില്‍ പറഞ്ഞാലും ആദിമധ്യാന്തം റിലീസ് ചെയ്യാനൊന്നും പോകുന്നില്ലെന്ന ഉള്‍ത്തോന്നല്‍ കാരണം ഷെറി എന്തു ചെയ്തിരിക്കുന്നതെന്ന് കാണാന്‍ ആ സിനിമയ്ക്ക് കയറി. പ്രവേശന നിഷിദ്ധമാക്കാന്‍ മാത്രം ഒരു പ്രശ്‌നവും ആദിമധ്യന്തത്തിനില്ലെന്ന് തോന്നിയതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിച്ച ശ്രീകുമാര്‍ തീയറ്റര്‍ മുതല്‍ കൈരളി വരെ നടന്ന ഷെറി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. പരിചയക്കാരുമൊത്തിരുന്ന് അഭിപ്രായങ്ങളായി, ചര്‍ച്ചകളായി, ഫെസ്റ്റിവല്‍ തീര്‍ന്നാലും നല്ല സിനിമകളെ കണ്ടെത്താനും കാണാനും ആര്‍ജ്ജവമുണ്ടായി. തീരുന്ന ദിവസം ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന സങ്കടമുണ്ടായി.
ഐ എഫ് എഫ് കെ 2012 വന്നു. ഇത്തവണ നേരത്തെ സൈറ്റ് പരതി. സിനിമകളുടെ സെലക്ഷന്‍ കണ്ടു. മുന്‍ധാരണകള്‍ ഉണ്ടാക്കിയില്ലെങ്കിലും ധാരണയുണ്ടായി. ഒരുപാട് സിനിമകള്‍ കാണണം, എന്തൊക്കെയാണ് പുറംരാജ്യങ്ങളിലെ സിനിമകളില്‍ പറഞ്ഞിരിക്കുന്ന അവരുടെ രാഷ്ട്രീയ-സാമൂഹിക ജീവിതാവസ്ഥകള്‍, എന്തൊക്കെ അത്ഭുതങ്ങള്‍, നിറങ്ങള്‍, പരീക്ഷണങ്ങള്‍, പുതുമകള്‍ എല്ലാമാണ് അവ ഒരുക്കി വച്ചിട്ടുള്ളതെന്ന് തൊട്ടറിയണം. പിന്നെ സിനിമയെ കണ്ണുനിറച്ച് കണ്ട് അത്ഭുതവും ആവേശവും ഇഷ്ടവുമൊക്കെയായി ആ പഴയ കുട്ടിയുടെ കൗതുകത്തോടെ തീരാതെ കെട്ടിപ്പുണരണം.