Saturday, 9 June 2018

അക്ഷരസാഗരം ശാന്തമായി

ഭാഷയിലെ നെല്ലും പതിരും വേർതിരിച്ചുതരാൻ ഇനി പന്മനയില്ല. ഭാഷയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി നല്ല മലയാളം എഴുതാൻ സദാ പ്രേരിപ്പിച്ച് എല്ലാവരുടെയും ഗുരുവായി മാറിയ പന്മന രാമചന്ദ്രൻ നായർക്ക് തലസ്ഥാന നഗരം യാത്രചൊല്ലി. പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപനത്തിലെ ശിഷ്യസമ്പത്തും സഹാദ്ധ്യാപകരും പന്മനയെ വായിച്ചറിഞ്ഞവരും സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ വ്യക്തികളും പ്രിയപ്പെട്ട പന്മന സാറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വഴുതക്കാട്ടെ 'കൈരളി'യിലും തൈക്കാട് ശാന്തികവാടത്തിലുമെത്തി.
           വിദ്യാഭ്യാസ കാലം തൊട്ടുള്ളതാണ് പന്മന രാമചന്ദ്രൻ നായർക്ക് തിരുവനന്തപുരവുമായുള്ള ബന്ധം. ഗവ.ആർട്‌സ് കോളേജിൽ ഇന്റർമീഡിയറ്റ് (പ്ലസ്ടു) പഠിക്കാനായിട്ടാണ് 1950ൽ പന്മന തിരുവനന്തപുരത്ത് എത്തുന്നത്. ഈ കാലത്താണ് സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാകുന്നത്. കോളേജിലെ അദ്ധ്യാപകരും സാഹിത്യകുതുകികളായ സഹപാഠികളും പന്മനയുടെ കഴിവുകളെ പോഷിപ്പിച്ചു. പഠനശേഷം പന്മനയിൽ ഗ്രന്ഥശാല സ്ഥാപിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പന്മന രാമചന്ദ്രൻപിള്ളയിലെ സാമൂഹ്യപ്രവർത്തകനെയും എഴുത്തുകാരനെയും ഊതിക്കാച്ചിയെടുത്തത് ഗ്രന്ഥശാലാ പ്രവർത്തനമാണ്.
            തിരുവനന്തപുരത്തേക്കുള്ള പന്മനയുടെ രണ്ടാംവരവ് പി.ജി പഠനത്തിനായിട്ടാണ്. കുട്ടിക്കാലം തൊട്ടേ കവിതയെഴുതിത്തുടങ്ങിയ പന്മനയ്ക്ക് ചങ്ങമ്പുഴയോടായിരുന്നു ആരാധന. ചങ്ങമ്പുഴ ഇരുന്നു പഠിച്ച ക്ലാസിൽ പഠിക്കണമെന്ന് അതിയായ മോഹം തോന്നി. പക്ഷേ ബിരുദം സയൻസിലായിരുന്നു. ഉപഭാഷയായി പഠിച്ചത് സംസ്‌കൃതവും. പ്രസിദ്ധീകരിച്ച മലയാളം കവിതകളുടെ കോപ്പിയും വച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം എം.എയ്ക്ക് അപേക്ഷിച്ചു. പ്രവേശനം കിട്ടിയില്ല. പ്രൊഫ. കോന്നിയൂർ മീനാക്ഷിയമ്മയായിരുന്നു വകുപ്പദ്ധ്യക്ഷ. നിരന്തര ശല്യം കാരണം വകുപ്പ് ഉപാദ്ധ്യക്ഷനായ ഇളംകുളം കുഞ്ഞൻപിള്ളയുമായി ആലോചിച്ച് പന്മനയെക്കൊണ്ട് ഒരു ഉപന്യാസമെഴുതിച്ചു. ഉപന്യാസം രണ്ടപേർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഒരു സ്‌പെഷ്യൽ കേസായി യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം എം.എയ്ക്ക് പ്രവേശനം കിട്ടി. നോവലിസ്റ്റായി അന്നേ അറിയപ്പെട്ടിരുന്ന ജി.വിവേകാനന്ദനായിരുന്നു കോളേജിലെ പ്രിയ സുഹൃത്ത്. എം.എ പരീക്ഷയിൽ ഒന്നാംറാങ്കും ഡോഗോദവർമയുടെ പേരിലുള്ള മെഡലും വാങ്ങി മീനാക്ഷിയമ്മ ടീച്ചറോടും ഗോദവർമ സാറിനോടും പന്മന നീതികാട്ടി.
തിരുവനന്തപുരത്തെ പഠനവും ജീവിതവും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായുള്ള ബന്ധവും പന്മയിലെ സാഹിത്യപ്രവർത്തകനെ വളർത്തി. കേരള ഗ്രന്ഥശാലാ സംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്മന ഗ്രന്ഥാലോകം മാസികയുടെ സഹപത്രാധിപരായി. എസ്.ഗുപ്തൻനായർ ആയിരുന്നു പത്രാധിപർ. 1959 ൽ ഗ്രന്ഥാലോകം വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കാൻ ഭരണസമിതി തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തെ സാഹിത്യകാരന്മാരെ നേരിട്ടു കണ്ട് സൃഷ്ടികൾ വാങ്ങുന്ന ജോലി പന്മനയ്ക്കായിരുന്നു. അതിനിടയിൽ കേശവദേവിനെക്കൊണ്ട് ഗ്രന്ഥാലോകത്തിന്റെ വശേഷാൽ പതിപ്പിൽ 'വായനശാല വാസൂള്ള' എന്ന കഥ എഴുതിക്കാൻ കഴിഞ്ഞതാണ് അവിസ്മരണീയമായ സംഭവം. കഥയ്ക്കുള്ള 75 രൂപ പ്രതിഫലം നൽകിയപ്പോൾ 50 രൂപ മതിയെന്നുപറഞ്ഞ് 25 രൂപ മടക്കി പന്മനയെ ഏൽപ്പിച്ചു.
ശൂരനാട് കുഞ്ഞൻപിള്ള എഡിറ്ററായിരുന്ന മലയാളം ലക്‌സിക്കനിൽ രണ്ടുവർഷം ജോലിചെയ്ത ശേഷമാണ് കോളേജ് അദ്ധ്യാപനത്തിലേക്ക് കടന്നത്. പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവകോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യയനത്തിനു ശേഷമാണ് പന്മന താൻ പഠിച്ച കലാലയമായ യൂണിവേഴ്‌സിറ്റി കോളേജിലേക്കു വരുന്നത്. ഇതോടെ തിരുവനന്തപുരവുമായുള്ള ബന്ധം വീണ്ടും തുടരാൻ അവസരമൊരുങ്ങി. പിന്നീട് വിരമിക്കുന്നതുവരെ യൂണിവേഴ്‌സിറ്റി കോളേജിൽ തുടർന്ന പന്മനയ്ക്ക് തലസ്ഥാനത്ത് വലിയ ശിഷ്യസമ്പത്തും ബന്ധങ്ങളും ലഭിച്ചു. ശിഷ്യരെക്കാളേറെ പന്മനയുടെ ഭാഷാശൈലീ പുസ്തകങ്ങൾ വായിച്ചുണ്ടായ ആരാധകരായിരുന്നു ഏറെയും.
       1987ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാള വിഭാഗം മേധാവിയായാണ് അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ പന്മന മുന്നോട്ടുവച്ച അഞ്ചു നിർദ്ദേശങ്ങൾ സമൂഹശ്രദ്ധ പിടിച്ചുപറ്റി. അതേവർഷം സർവകലാശാലയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സമിതിയംഗം എന്ന നിലയ്ക്ക് വിഖ്യാത ചരിത്രകാരൻ എ.ശ്രീധരമേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി പുറത്തിറക്കാനും മുൻകൈയെടുത്തു.
വഴുതക്കാട് ഗാന്ധിനഗറിൽ 'കൈരളി'യിലെ വിശ്രമകാലത്ത് ഭാഷാശുദ്ധിയുമായി ബന്ധപ്പെട്ട മേഖലയിൽ പന്മന കൂടുതൽ സജീവമായി. ശിഷ്യരും ഭാഷാപ്രേമികളും ഈ കാലത്ത് നിരന്തരം പന്മനയെ കാണാൻ വീട്ടിലേക്ക് എത്തുമായിരുന്നു. ശിഷ്യന്മാർ ചേർന്ന് 'കൈരളിയുടെ കാവലാൾ' എന്ന പേരിൽ ശതാഭിഷേകഗ്രന്ഥം പുറത്തിറക്കിയിരുന്നു. ഭാഷയ്ക്കായി എഴുതാനും ശബ്ദമുയർത്താനും പ്രായം ഒരിക്കലും പന്മനയ്ക്ക് തടസ്സമാകയിരുന്നില്ല. ഭാഷാപരമായ സംശയങ്ങൾ ചോദിച്ചുകൊണ്ട് എല്ലാ ദിവസവും ആരെങ്കിലും വിളിക്കുകയോ നേരിട്ടെത്തുകയോ ചെയ്യുമായിരുന്നു. ആശുപത്രിയിലാകുന്നതിനു ദിവസങ്ങൾ മുമ്പ് വരെ ഈ പതിവ് തുടർന്നു. അദ്ധ്യാപകന്റെ അവധാനതയോടെ അവയ്‌ക്കെല്ലാം മറുപടി പറയാൻ അദ്ദേഹം ശ്രദ്ധിച്ചു. തെറ്റ് തിരുത്താനും നല്ല മലയാളം എഴുതിപ്പിക്കാനും കൈരളീമുറ്റത്തെ കസേരയിൽ ഇനി ആ സാന്നിദ്ധ്യമില്ലെന്ന തിരിച്ചറിവ് ഏറെ വേദനയുണ്ടാക്കുന്നതാണ്.

കേരളകൗമുദി, 2018
ജൂൺ 7
മരണത്തിന്റെ സർഗലാവണ്യം

എഴുപതുകളിൽ രൂപം കൊണ്ട സമാന്തര സിനിമാ ശാഖയിലൂടെയാണ്‌ലോക സിനിമയുടെ ആകാശത്തിലേക്ക് മലയാള സിനിമനോക്കിത്തുടങ്ങിയത്. അടൂർഗോപാലകൃഷ്ണനും പി.എൻമേനോനും തുടക്കമിടുകയും അരവിന്ദൻ, കെ.ജിജോർജ് എന്നിവരിലൂടെ തുടരുകയും ചെയ്ത ഈ ശാഖ മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തേക്കുമുള്ള ഈടുവയ്പുകളെന്നോണമുള്ള സൃഷ്ടികളാണ് സംഭാവന ചെയ്തത്. സിനിമ നപ്രിയ ശീലങ്ങൾക്കനുസൃതമായി അതത് കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറിയെങ്കിലും സമാന്തര പാതയിലെ സിനിമകൾക്ക്‌വേറിട്ടൊരു ഇടം എക്കാലത്തും ലഭിച്ചു. കെ.ജിജോർജിന്റെയും ഭരതന്റെയും പദ്മരാജന്റെയും തീർത്തും സമാന്തരമല്ലാത്ത സിനിമാ പരിശ്രമങ്ങളുടെ പുതുകാല തുടർച്ചയാണ് ആഷിക് അബുവിലും ലിജോജോസ് പെല്ലിശ്ശേരിയിലും ദിലീഷ്‌പോത്തനിലുമെല്ലാം കാണുന്നത്.
    പി.എഫ്.മാത്യൂസിന്റെ ചാവുനിലങ്ങൾ എന്ന കഥയെ മൂലപ്രമേയമാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ (ഈശോ മരിയം ഔസേപ്പ്) കാഴ്ചയെലോകവിതാനത്തിലേക്ക് ഉയർത്തുന്ന സംവിധായകന്റെ ക്രാഫ്റ്റ് കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
    ക്ലാസിക്കുകൾ ഒരിക്കലേ സംഭവിക്കാറുള്ളൂ എന്നു പറയാറുണ്ട്. പ്രതിഭാധനനായ ഒരു വ്യക്തിയിൽ നിന്ന് പലപ്പോഴായി ഉണ്ടാകുന്ന സൃഷ്ടികൾ ഇതായിരുന്നോ ആ ക്ലാസിക്ക് എന്നുതോന്നിപ്പിക്കും വിധം മാറിമറിയാറുമുണ്ട്. പുതുതലമുറ മലയാള സംവിധായകരുടെ പതാകവാഹകരിൽ മുൻപന്തിയിലുള്ള ലിജോജോസ് പെല്ലിശ്ശേരിയിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം എന്ന ശുഭപ്രതീക്ഷയാണ് ഈ.മ.യൗ എന്ന സിനിമ നൽകുന്നത്. 
    മാജിക്കൽ റിയലിസം പരീക്ഷിച്ച് ആമേൻ എന്ന അഭിമാന സിനിമ മലയാളത്തിന് തന്ന ലിജോ ഈ.മ.യൗവിൽ എത്തുമ്പോൾ പൂർവ്വഭാരങ്ങളെല്ലാമൊഴിഞ്ഞ് തീർത്തും വ്യത്യസ്തമായ ഭൂമികയും മനുഷ്യരെയും അവരുടെ ജീവിതവുമാണ് ഒരുക്കിയിട്ടുള്ളത്. മാജിക്കൽ റിയലിസത്തിന്റെ സാധ്യത വിട്ടുകളയാൻ ഇവിടെയും ലിജോ തയ്യാറാവുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഒരു മരണവും അതിന്റെ സ്വാഭാവികമായ തുടർച്ചയും ഏതു കാലത്തേക്കും ഏതുദേശത്തേക്കും ഇണങ്ങുംവണ്ണം ആവിഷ്‌കരിക്കുകയാണ് ഈ സിനിമയിൽ. മരണം ഏറ്റവും സർഗാത്മകമായി ആവിഷ്‌കരിച്ച മലയാള സിനിമ എന്ന തരത്തിലായിരിക്കും ഈ.മ.യൗ ചരിത്രത്തിൽ അടയാളപ്പെടുത്തുക.
   
               തീരദേശമാണ് ഈ.മ.യൗവിന് പശ്ചാത്തലമാകുന്നത്. തന്റെ മരണാന്തര ചടങ്ങുകൾ തുറ കണ്ട ഏറ്റവും വലിയ ശവമഞ്ചഘോഷയാത്രയാകണമെന്നാണ് വാവച്ചന്റെ ആഗ്രഹം. അത്ര വലിയ മരണാനന്തര ശുശ്രൂഷ നൽകാൻ ത്രാണിയില്ലെങ്കിലും അങ്ങനെ തന്നെ ചെയ്യാമെന്ന് മകൻ ഈശി അപ്പന് വാക്കും കൊടുക്കുന്നു. വാവച്ചന്റെ മരണശേഷം നടക്കുന്ന അവിചാരിതമായ സംഭവവികാസങ്ങളിലേക്കാണ് സിനിമ പിന്നീട് സഞ്ചരിക്കുന്നത്. ഇവിടെ പള്ളിയും നിയമവും വ്യവസ്ഥിതിയും എങ്ങനെ ഒരു സാധാരണക്കാരന്റെ ജീവിതത്തിലും മരണത്തിലും ഇടപെടുന്നു എന്ന് സിനിമ വിമർശനാത്മകമായിചോദ്യംചെയ്യുന്നു.
    ലോംഗ്‌ഷോട്ടിൽ കടൽതീരത്തുകൂടി ഒരു ശവമഞ്ചഘോഷയാത്ര പൂർണമായി കടന്നുപോകുന്നതാണ് സിനിമയുടെ ആദ്യദൃശ്യം. സിനിമയുടെ ടൈറ്റിൽ കാർഡുംഘോഷയാത്രയിലെ അവസാന മനുഷ്യനും കടന്നുപോകുന്നത്രയുംനേരം ക്യാമറയും ചലിക്കുന്നില്ല. ഈഘോഷയാത്ര ദൂരെനിന്ന് ഇമവെട്ടാതെനോക്കിനിൽക്കുന്നവരായി മാറുന്നു നമ്മളും.
    ദൃശ്യപരിചരണ സമീപനത്തിലെ മികവാണ് ഈ.മ.യൗവിനെവേറിട്ടുനിർത്തുന്നതിൽ പ്രധാനം. ലാറ്റിൻ അമേരിക്കൻ സിനിമകളിൽ കണ്ടുശീലിച്ച ഇരുണ്ട നിറങ്ങളും കടലിനും അനുബന്ധ ഭൂഭാഗത്തിനും ഗൃഹാന്തരീക്ഷത്തിനും നൽകുന്ന കളർടോണുകളും ഫ്രെയിമുകളും സിനിമയുടെ കാഴ്ചവിതാനം വലുതാക്കുന്നു. കടലോരത്തും ഒരു മരണവീട്ടിലും മാത്രമായി നിലകൊണ്ടിട്ടും ക്യാമറ അത്രമാത്രം സംവേദനാത്മകമാണ്. വിരസമായ ഒരു വിഷ്വൽപോലും കണ്ടെടുക്കാനാകാത്ത ഫ്രെയിമുകൾ ഓരോന്നും സമ്പന്നവും പുതുമയുള്ളതുമാണ്. ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ 80 ശതമാനവും രാത്രിദൃശ്യങ്ങളാണ്. ബാക്കിയുള്ള പകൽനേരങ്ങളിലാട്ടെ സ്‌ക്രീനിലാകെ നിറഞ്ഞ് ആർത്തലയ്ക്കുന്ന മഴയും. ഷൈജു ഖാലിദിന്റെ മികവുറ്റ ക്യാമറക്കണ്ണിലേക്കുള്ള പൊൻതൂവലാണ് ഈ ചിത്രം.
    ഈ.മ.യൗവിൽ മാജിക്കൽ റിയലിസത്തിന്റെ സാധ്യത ലിജോ പരീക്ഷിക്കുന്നത് കൗതുകകരമാണ്. കടലോരത്തെ ചില മനുഷ്യർക്ക് സവിശേഷ സ്വഭാവങ്ങളും ദൈവികതയും നൽകുമ്പോൾ അതിൽ രണ്ടു മനുഷ്യർ ചുറ്റുപാടുകളെ മറന്ന് സദാസമയം ചീട്ടുകളിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടരുന്നു. ഒറ്റ ദിവസം ആദേശത്ത് സംഭവിക്കുന്ന മരണങ്ങളും (ഒരു നായ ഉൾപ്പെടെ), ദിനാന്തത്തിൽ അവരെ വഹിച്ച് കൊണ്ടുപോകാൻ തീരത്തെത്തുന്ന രണ്ട് നൗകകളുമെല്ലാം ഈ മാജിക്കിന് ദൃഷ്ടാന്തമാണ്.
   
            ചെമ്പൻ വിനോദിന്റെ ഈശി എന്ന കഥാപാതത്തിന് പകർന്നാടാൻ വലിയ സ്‌പേസാണ് ഈ.മ.യൗ നൽകുന്നത്. അസാധാരണമായ മെയ്വഴക്കത്തോടെ ചെമ്പൻ അത് ഗംഭീരമാക്കുകയും ചെയ്തു. ചെമ്പന്റെ കരിയർ ബെസ്റ്റ് എന്ന നിലയിൽ ഈ കഥാപാത്രം ചർച്ചചെയ്‌തേക്കാം. വിനായകന്റെ അയ്യപ്പൻ എന്ന വാർഡ് മെമ്പർ കഥാപാത്രവും മറിച്ചല്ല. ശരീരഭാഷ കൊണ്ട് നമുക്ക് പരിചിതമായ ചുറ്റുപാടിലെ മനുഷ്യരായി മാറാൻ സാധിക്കുന്ന അഭിനയപാടവമാണ് ഈ നടന്മാർക്കുള്ളത്. അവർക്ക് എളുപ്പത്തിൽ ഇത്തരം കഥാപാത്രങ്ങളായി മാറാൻ സാധിക്കുന്നു. ബിംബങ്ങളാക്കപ്പെട്ട താരശരീരങ്ങൾക്ക് സാധിക്കാതെപോകുന്നതും ഈ പകർന്നാട്ടം തന്നെ. ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ്‌നേടിയപോളി വിത്സന്റെ പ്രകടനമാണ് അസാധാരണമായ മറ്റൊന്ന്. ക്യാമറയ്ക്കു മുന്നിലാണെന്ന് മറന്നുപോകുന്ന പ്രകടനത്താൽ കാണികളെപ്പോലും ഒരു മരണവീട്ടിൽ അകപ്പെടുത്താൻ ഇവർക്കാകുന്നു. ദിലീഷ്‌പോത്തന്റെ പള്ളീലച്ചൻ കഥാപാത്രം കൂടി മാറ്റിനിർത്തിയാൽ ഈ.മ.യൗവിൽ അഭിനയിച്ച ബാക്കിയെല്ലാവരും പുതിയ ആളുകളാണ്. അങ്കമാലി ഡയറീസിൽ 84 പുതുമുഖങ്ങളെ ഏറെ പരിചയസമ്പന്നരെപ്പോലെ അഭിനയിപ്പിച്ച് അഭിനന്ദനംനേടിയ ലിജോ ഈ.മ.യൗവിൽ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങളും ഇതേ മികവ് തുടരുന്നു. വാവച്ചൻ(കൈനകരി തങ്കരാജ്), മകളും മരുമകളുമായി എത്തുന്ന കഥാപാത്രങ്ങൾ തുടങ്ങി ആ കടലോര ഗ്രാമത്തിലെ അന്തേവാസികളായി എത്തുന്ന ഓരോ മനുഷ്യരും കടലോരത്തുനിന്ന്‌നേരെ ക്യാമറയ്ക്കു മുന്നിലേക്ക് നടന്നുവരുന്നവരെപ്പോലെ സ്‌കീനിൽ ജീവിക്കാൻ പ്രാപ്തിനേടിയവരാണ്.    
     
              പി.എഫ് മാത്യൂസാണ് ഇ.മ.യൗവിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കൊച്ചി ഉൾപ്പെടുന്ന മദ്ധ്യകേരള തീരദേശത്തെയും ലാറ്റിൻ ക്രൈസ്തവർക്കിടയിലെ സവിശേഷമായ ഭാഷാശൈലിയെയും ഉപയോഗപ്പെടുത്തിയുള്ള ഇ.മ.യൗവിന്റെ സംഭാഷണവും ഏറെ പുതുമയുള്ളതാണ്.
    ലിജോയുടെ സ്ഥിരം സംഗീതസംവിധായകനായ പ്രശാന്ത് പിള്ള ഈ.മ.യൗവിന് നൽകുന്ന പശ്ചാത്തലസംഗീതം സിനിമയുടെ ആസ്വാദനക്ഷമതയെ തെല്ലൊന്നുമല്ല സഹായിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ക്രിസ്ത്യൻമത പശ്ചാത്തലവും ആചാരങ്ങളും ജീവിതരീതിയും സംഗീതത്തോട് ഇഴചേർന്നാണ് ഈ.മ.യൗവിൽ അവതരിപ്പിക്കുന്നത്. ആമേനിൽ എസ്തപ്പാനാശാനുംസോളമനും വായിച്ച ക്ലാർനെറ്റിന്റെ താളവും മുഴക്കവും അങ്കമാലി ഗീവർഗീസ് പുണ്യാളന്റെ അൾത്താരയിൽ തൊട്ട് ചെല്ലാനം കടപ്പുറത്തെ വാവച്ചന്റെ വീട്ടിലേക്കെത്തുന്നു. അങ്ങനെയാ സംഗീതം മരണത്തെപ്പോലും ഏറ്റവും സർഗാത്മകമാക്കുന്നു.

സ്ത്രീശബ്ദം, 2018 ജൂൺ

Saturday, 26 May 2018

 
താരാരാധികയുടെ മോഹൻലാൽ

സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് സഞ്ചരിക്കാൻ തുടങ്ങിയതോടെ താരാധനയും അതിന്റെ ഭാഗമായി തുടർന്നുപോന്നു. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് താരാരാധന പല കാലഘട്ടങ്ങളിൽ വ്യത്യസ്ത തലങ്ങളലേക്ക് വളർന്നു പടരുകയാണുണ്ടായത്. ഇതിൽ ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല. ഇന്ത്യൻ സിനിമയുടെ സുവർണ്ണകാലം ബോളിവുഡിനെ കേന്ദ്രീകരിച്ച് നിലകാണ്ടെങ്കിലും പിന്നീട് താരങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളും തീവ്രാരാധനയും ദക്ഷണേന്ത്യയിലാണ് പ്രബലമായത്. പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട അതിമാനുഷ, അമാനുഷിക സിനിമകളാണ് ഇതിന് പ്രചോദനമായത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ തുടർച്ചയായി സൃഷ്ടിക്കപ്പെട്ട താരകേന്ദ്രീകൃത സിനിമകൾ നായകന്റെ അമാനുഷിക, ദൈവിക ചെയ്തികളെ ചുറ്റിപ്പറ്റിയുള്ളവയായിരുന്നു. ഈ നായകന്മാരെല്ലാം പ്രേക്ഷകമനസ്സിൽ ദൈവിക പരവേഷമുള്ളവരും സാധാരണ മനുഷ്യന് ചെയ്യാനാകാത്തതും സ്വപ്നം കാണാനാകാത്തതുമായ പ്രവൃത്തികൾ അനായാസം സാധിച്ചുകൂട്ടുന്നവരായി. ഇതോടെ താരാരാധകർ രസികർ മൺട്രമെന്നും ഫാൻസ് അസോസയേഷനുകളെന്നും വിളപ്പേരുകളിൽ അറിയപ്പെട്ടുതുടങ്ങി. ഒരു തരം സംഘടനാ സ്വഭാവം കൂടി ഇവയ്ക്ക് കൈവന്നതോടെ പൊതുജനങ്ങൾക്കിടയിലും ഇത്തരമൊരു പുതിയ വിഭാഗത്തിന് സ്വീകാര്യത ലഭിച്ചു.
    തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം സജീവമായതിനു ശേഷമാണ് കേരളത്തിൽ ഫാൻസ് അസോസയേഷനുകൾ രൂപംകൊള്ളുന്നതും താരകേന്ദ്രീകൃത സിനിമാ സംസ്‌കാരം ഉടലെടുക്കുന്നതും. കൃത്യമായ കാലഗണനയോടെ പറഞ്ഞാൽ 2000 ജനുവരി 26ന് നായകസങ്കൽപ്പങ്ങളുടെ പരിപൂർണ്ണത എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഷാജി കൈലാസ്‌മോഹൻലാൽ ടീമിന്റെ നരസിംഹം എന്ന സിനിമയാണ് കേരളത്തിലെ താരാരാധനാ സമ്പ്രദായത്തെ തന്നെ വഴി തിരിച്ചുവിട്ടത്. അതിനുമുമ്പ് ഒട്ടേറെ അമാനുഷിക കഥാപാത്രങ്ങൾ പല നായക നടന്മാരും ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമ അതിനെല്ലാം മുകളിലായി ആരാധകരെ കൈയ്യിലെടുത്തു. ഇതിനുശേഷം കേരളത്തിൽ നൂറുകണക്കിന് ഫാൻസ് അസോസയേഷൻ യൂണിറ്റുകൾ രൂപംകൊണ്ടു. തയേറ്ററുകളുടെ മുന്നിലും തെരുവുകളിലും നായകനടന്മാരുടെ കട്ടൗട്ടുകളും ബോർഡുകളും ഹോർഡിംഗ്സുകളും നിറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് നടന്മാരെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ഫാൻസ് അസോസയേഷനുകൾ ഭൂരിഭാഗവും നിലകൊണ്ടത്. മറ്റു നടന്മാർക്കും ഫാൻസ് യൂണിറ്റുകൾ ഉണ്ടായെങ്കിലും അവ ഇത്രകണ്ട് സജീവമായില്ല.
   
       ഈ താരാരാധന ചൂഷണം ചെയ്തുകൊണ്ട് പല ഭാഷകളിലും സിനിമകൾ തന്നെ നിർമ്മിക്കപ്പെട്ടുവെന്ന പിൽക്കാല ചരിത്രത്തിൽനിന്ന് സ്വാഭാവികമായും മലയാള സിനിമയ്ക്കും മാറിനിൽക്കാനായില്ല. മമ്മൂട്ടി, മോഹൻലാൽ ഫാൻസ് അസോസയേഷൻ പ്രവർത്തകരുടെ കഥപറഞ്ഞ രസികൻ, മമ്മൂട്ടി ഫാൻസ് കേന്ദ്രകഥാപാത്രങ്ങളായ വൺവെ ടിക്കറ്റ്, വിജയ് ആരാധകരുടെ കഥപറഞ്ഞ പോക്കിരിസൈമൺ തുടങ്ങിയ സിനിമകൾ ഈ ജനുസ്സിൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് സാജിദ് യഹിയ സംവിധാനം ചെയ്ത മഞ്ജുവാര്യർ ചിത്രം 'മോഹൻലാൽ. ' മറ്റു സിനിമകളിൽ നായകന്മാരുടെ ആരാധകരായി എത്തിയതെല്ലാം ആൺ കഥാപാത്രങ്ങളാണെങ്കിൽ 'മോഹൻലാൽ'ഒരു പെൺ ആരാധികയുടെ സിനിമയാണ്. മലയാളത്തിൽ ആദ്യമായാണ് സിനിമയുടെ പേരടക്കം ഒരു താരത്തിന്റെതായി ഒരു മുഴുനീള ഫാൻ ഫിലിം വരുന്നത്.
    മോഹൻലാൽ എന്ന നടൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എങ്ങനെ നിർണ്ണായകമായ സാന്നിദ്ധ്യമായിത്തീർന്നെന്ന കഥ ലാൽ സിനിമകളെയും കഥാപാത്രങ്ങളെയും ആരാധകരെയും കൂടി കണ്ണചേർത്ത് പറയുകയാണ് സാജിദ് യഹിയ. 'ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ' എന്ന ടാഗ് ലൈനോടെ വന്ന 'മോഹൻലാൽ' ലാൽ ആരാധകരെയും കുടുംബപ്രേക്ഷകരെയുമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ചിത്രം ഒരുപരിധി വരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
    മോഹൻലാലിന്റെ കടുത്ത ആരാധികയാണ് മീനാക്ഷി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ മലയാള സിനിമയലേക്ക് കടന്നുവന്ന അതേ ദിവസം തന്നെയാണ് മീനാക്ഷിയുടെയും ജനനം. മോഹൻലാലിന്റെ കരിയർ വളർച്ചയോടൊപ്പം മീനുവും വളരുന്നു. മോഹൻലാൽ കഥാപാത്രങ്ങളെ മീനു മറ്റുള്ളവരിലും കണ്ടുതുടങ്ങുന്നു.   
   
         മീനാക്ഷിയെ ഈ ലാൽ ആരാധനയലേക്ക് നയിക്കുന്നതിന് വ്യക്തമായൊരു കാരണമുണ്ട്. അഞ്ചാം വയസ്സിൽ അച്ഛൻ നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിക്ക് സംഭവിക്കുന്ന അരക്ഷിതാവസ്ഥയും ചുറ്റുമുള്ള ഇരുട്ടും അവളെ വീർപ്പുമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്നു. അവളുടെ ഒറ്റപ്പെടലലേക്ക് കടന്നെത്തുന്ന വെളിച്ചവും രക്ഷകനുമാണ് മോഹൻലാൽ. ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമ കണ്ടതിനു ശേഷമാണ് മീനാക്ഷിയിൽ ഈ മാറ്റമുണ്ടാകുന്നത്. ആ സിനിമയിൽ അച്ഛൻ നഷ്ടപ്പെട്ട കുട്ടിയുടെ ഏകാന്തതയലേക്ക് കടന്നുവരുന്ന മോഹൻലാലിന്റെ ടെലഫോൺ അങ്കിൾ കഥാപാത്രമാണ് മീനാക്ഷിയിലും മാറ്റമുണ്ടാക്കിയത്. മോഹൻലാലിനു മാത്രമായൊരു സങ്കൽപ്പലോകം സൃഷ്ടിച്ചെടുക്കുകയാണ് അവൾ പിന്നീട് ചെയ്യുന്നത്. മോഹൻലാലിന്റെ സിനിമകളും കഥാപാത്രങ്ങളും അവൾക്ക് ആശ്വാസവും ആവേശവുമായി മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും ലാലിന്റെ വിവിധ കഥാപാത്രങ്ങൾ അവളോടൊപ്പം കടന്നുവന്നു. അങ്ങനെ മോഹൻലാൽ മീനുവിന് മറ്റ് അരാധകരെപ്പോലെ, ഒരുപക്ഷേ മാനസികമായി അതിലുമെത്രേയോ അധികം ചങ്കും ചങ്കിടിപ്പുമായി മാറി. മീനുവിന്റെ ഉണർവ്വിലും ഉറക്കത്തിലും വിവാഹത്തിനു മുമ്പും ശേഷവുമെല്ലാം മോഹൻലാൽ മറനീക്കിയെത്തുന്ന നിത്യസാന്നിദ്ധ്യമായി മാറുമ്പോൾ അത് മാനസികമായ വിഭ്രാന്തിയലേക്കെത്തുന്ന വിധം വളർച്ച പ്രാപിക്കുന്ന ഒന്നായി മാറുന്ന. സൈ്വര്യമായ കുടുംബജീവിതത്തെ പോലും ഇത് ബാധിക്കുന്നുമുണ്ട്.
    മോഹൻലാലിന്റെ കരിയറിലെ സുവർണ്ണകാലമായ എൺപതുകളുടെ രണ്ടാംപകുതിയിൽ ലാലനോട് ആരാധന തോന്നാത്ത പെൺകുട്ടികളും സ്ത്രീകളും കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നു വേണം പറയാൻ. മോഹൻലാലിനെ പ്രണയിച്ചവർ, മോഹൻലാലിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചവർ, മോഹൻലാലിനെ പോലൊരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച അമ്മമാർ, മോഹൻലാലിനെ പോലൊരു ചേട്ടൻ. മോഹൻലാലിനെ പോലൊരു കൂട്ടുകാരൻ, മോഹൻലാലിനെ പോലൊരു അങ്കിൾ അങ്ങനെയങ്ങനെ ഓരോ പ്രായക്കാർക്കും ലാൽ പലതായിരുന്നു. മലയാളത്തിൽ ഇത്തരമൊരു ആരാധനാഭാഗ്യം മോഹൻലാലിന് മുമ്പും ശേഷവും മറ്റാർക്കും ലഭിച്ചിട്ടില്ല. ഈ ആരാധനയെ തന്നെയാണ് സാജിദ് യഹിയ തന്റെ സിനിമയിൽ ചൂഷണം ചെയ്യുന്നതും. മോഹൻലാൽ എന്ന കേരളത്തിൽ ഏറ്റവുമധികം വിപണിമൂല്യമുള്ള ബ്രാൻഡിനെ എങ്ങനെ ലാൽ ഫാൻസ് അസോസയേഷനുകൾക്കും പ്രേക്ഷകർക്കും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാക്കാം എന്നതാണ് സിനിമയിൽ പരീക്ഷിച്ചിട്ടുള്ളത്. മോഹൻലാലിന്റെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഡയലോഗുകളിലൂടെയും കടന്നുപോകുകയും അതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഈ സിനിമ അലോസരപ്പെടുത്തുന്ന കാഴ്ചയാവില്ല.

സ്ത്രീശബ്ദം, 2018 മെയ്‌
ടി.എൻ സർഗ്ഗവഴിയിലെ ബഹുമുഖപ്രതിഭ
പൂർവ്വപിതാമഹന്മാരുടെ സർഗ്ഗാനുഗ്രഹം ലഭിച്ച ബാല്യകൗമാരങ്ങൾ ഒരു പ്രതിഭയുടെ വളർച്ചയിൽ പുതുവഴി വെട്ടാൻ പ്രചോദനാമാകാറുണ്ട്. സാഹിത്യത്തിലും നാടകത്തിലും പ്രക്ഷേപണ കലയിലും വേറിട്ട ശബ്ദം കേൾപ്പിച്ച ടി.എൻ ഗോപിനാഥൻ നായർ ഇത്തരമൊരു ഭാഗ്യം ലഭിച്ചയാളാണ്. പിൽക്കാലത്ത് വിഭിന്ന മേഖലകളിൽ തന്റെ പ്രതിഭയെ കരുപ്പിടിപ്പിക്കാൻ ടി.എന്നിന് വെളളവും വളവുമേകിയത് ഈ സർഗ്ഗപാരമ്പര്യത്തിന്റെ കരുത്താണ്.
    സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ മകനായി പിറന്ന ഗോപിനാഥൻ നായർക്ക് സാഹിത്യവാസനയും കലാരസികത്വവും അച്ഛനിൽനിന്ന് ആവോളം ലഭിച്ചപ്പോൾ അമ്മ പാറുക്കുട്ടിയമ്മയിൽനിന്ന് ജീവിതാദർശവും ഉന്നതബോധവും പകർന്നുകിട്ടി. ഒരു കുട്ടിയിൽ സവിശേഷ വ്യക്തിത്വം രൂപപ്പെടുന്നതിന് ഇത് മതിയാകുമായിരുന്നു.
    തിരുവനന്തപുരത്ത് ജനിച്ചെങ്കിലും അച്ഛന്റെ നാടായ അമ്പലപ്പുഴയിലെ ബാല്യകാലമാണ് ടി.എന്നിനെ ഏറെ സ്വാധീനിച്ചത്. അമ്പലപ്പുഴ ക്ഷേത്രവും ഉത്സവവും കച്ചവടത്തിരക്കും കലാപ്രകടനങ്ങളും കാഴ്ചകൾക്ക് കൗതുകം പകർന്നു. ചാലക്കുടിയിൽ മുത്തച്ഛന്റെ വീട്ടിലെ അവധിക്കാല കേളികളും കൂട്ടുകാരും ചാലക്കുടിപ്പുഴയും പകർന്നുനൽകിയത് മറ്റൊരു ബാല്യകാലാനുഭൂതി. ഇവിടെനിന്നാണ് നാടകരചനയിലേക്കും നാടകാവതരണത്തിലേക്കും ടി.എൻ പ്രവേശിക്കുന്നത്. അവധിക്കാലത്ത് കുട്ടികളെല്ലാം ഒത്തുചേരുമ്പോൾ അവതരിപ്പിക്കാനായി എഴുതിത്തയ്യാറാക്കുന്ന നാടകത്തിൽ ഭാവിയിലെ പ്രതിഭാധനനായ ഒരു നാടകകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് സാക്ഷാൽ ഇ.വി കൃഷ്ണപ്പിള്ളയാണ്. ഇ.വിയുടെ അഭിനന്ദനവും മലയാളരാജ്യത്തിൽ എഴുതിയ 'വളർന്നുവരുന്ന കലാകാരൻ' എന്ന കുറിപ്പും സ്‌കൂൾ വിദ്യാർത്ഥിയായ ഗോപിനാഥൻ നായരിൽ ഉണ്ടാക്കിയത് വലിയ ആത്മവിശ്വാസമാണ്. ഇത് മുന്നോട്ടുള്ള നാടകവഴിക്ക് പ്രചോദനമായി.
   
  കലാലയം ടി.എന്നിന്റെ രണ്ടാം തറവാടായിരുന്നു. 'പൂക്കൾക്ക് പുഷ്ടിയും നിറപ്പകിട്ടും നൽകാൻ മണ്ണിലെ വളക്കൂറിനും വായുവിലെ സവിശേഷതകൾക്കും പങ്കുള്ളതുപോലെ ഒരുവന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിൽ കോളേജ് ജീവിതത്തിനും കരുത്തുണ്ട്'ടി.എൻ തന്നെ ഒരിക്കൽ അഭിപ്രായപ്പെട്ടതാണിത്. തിരുവനന്തപുരം ആർട്സ് കോളേജിലെ പഠനകാലത്ത് നാടകമെഴുത്തിലും അഭിനയത്തിലും ടി.എൻ സജീവമായി. ഇതേ കാലത്താണ് കവിതയെഴുത്തിലേക്കും തിരിഞ്ഞത്. 1930കളിൽ ചങ്ങമ്പുഴ, ഇടപ്പളളി കവിതകൾ ചെറുപ്പക്കാരെ അടിമുടി വശംവദരാക്കി നിലകൊണ്ടിരുന്ന കാലത്ത് കവിതയെഴുതിയതു കൊണ്ടുതന്നെ ആ സ്വാധീനം ടി.എന്നിലുമുണ്ടായി. പ്രത്യേകിച്ച് ചങ്ങമ്പുഴയുടെ. ചങ്ങമ്പുഴക്കവിതയുടെ പ്രേതബാധയിൽനിന്ന് സ്വയം മുറിച്ചുകടക്കാൻ പാടുപെട്ട കവികളുടെ കൂട്ടത്തിൽ പെടരുതെന്ന ഉത്തമബോദ്ധ്യത്തോടെ എഴുതിയ ടി.എൻ നിരാശയുടെ പടുകുഴിയിൽനിന്നും പ്രത്യാശാനിർഭരമായ ജീവിതത്തിന്റെ സുവർണ്ണരശ്മികൾ കണ്ടെടുത്തു.  ടി.എന്നിന്റെ എല്ലാ കവിതകളിലും ജീവിതപ്രതീക്ഷകൾ അവശേഷിപ്പിച്ചിരുന്നു. കലാലയകാലത്ത് പുറത്തിറങ്ങിയ 'മുകുളാഞ്ജലി'യും 'കളിത്തോണി'യും പോലുള്ള കവിതാസമാഹാരങ്ങൾ ഏറെ നിരൂപകപ്രശംസയും ആസ്വാദകശ്രദ്ധയും നേടിയെടുക്കുകയുണ്ടായി. എഴുത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടെന്നാണ് പല മുതിർന്ന എഴുത്തുകാരും നിരൂപകരും ഈ കവിതകളെ വിലയിരുത്തിയത്. ചങ്ങമ്പുഴയുടെയും ടി.എന്നിന്റെയും കവിതകൾ അക്കാലത്തെ പ്രണയികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതായി മാറി. ചങ്ങമ്പുഴക്കവിതകൾ പ്രണയികൾ പ്രണയിനികൾക്ക് കുറിപ്പുകളായി അയക്കുകയും പ്രത്യാഖ്യാനമായി ടി.എന്നിന്റെ കവിതാശകലങ്ങൾ പ്രണയിനികൾ പ്രണയികൾക്ക് അയയ്ക്കുന്നതും അന്ന് പതിവായിരുന്നു. കാലം ചിലത് തീരുമാനിച്ചിട്ടുണ്ടെന്ന പോലെ ചങ്ങമ്പുഴയിലെ കവി ആഘോഷിക്കപ്പെടുകയും ടി.എന്നിന്റെ കവിതകൾ ആ കാലഘട്ടത്തെ മറികടന്ന് വായനക്കാരിലേക്ക് വേണ്ടത്ര എത്തുകയും ചെയ്തില്ല.
    കവിതയല്ല, നാടകം തന്നെയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ് കവിത ഉള്ളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ സജീവ നാടകമെഴുത്തിലേക്ക് പ്രവേശിക്കുകയാണ് ടി.എൻ പിന്നീടു ചെയ്തത്. ഡിഗ്രിപഠനം കഴിഞ്ഞപ്പോഴേക്ക് ടി.എൻ അറിയപ്പെടുന്ന നാടകകൃത്തായി മാറിയിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ ലൈബ്രറി വാർഷികങ്ങളിലും കോളേജ് ആഘോഷ പരിപാടികളിലും ടി.എന്നിന്റെ നാടകങ്ങൾ നിർബന്ധമായിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം ഇക്കാലത്താണ് ആരംഭിച്ചത്. ഇതിലും ടി.എന്നിന്റെ നാടകങ്ങൾ വന്നുതുടങ്ങി. ഇതിനിടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തുടങ്ങിയ വക്കീൽപഠനം, തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞ് ഇടയ്ക്കുവച്ച് ടി.എൻ അവസാനിപ്പിച്ചു.
    വക്കീൽപഠനം പാതിവഴിയിൽ നിതോടെ തനിക്ക് എക്കാലത്തും പ്രിയപ്പെട്ട പത്രപ്രവർത്തന മേഖലയിലേക്കാണ് ടി.എൻ തിരിഞ്ഞത്. മലയാളരാജ്യം പത്രത്തിലും പിന്നീട് അതിന്റെ വാരികയിലുമായിരുന്നു തുടക്കം. തുടർന്ന് മലയാളി പത്രത്തിന്റെ പത്രാധിപസ്ഥാനത്തേക്കുമെത്തി. വഴുതക്കാട് പി.കെ മെമ്മോറിയൽ പ്രസ് സ്വന്തം നിലയ്ക്ക് തുടങ്ങിയ ശേഷമാണ് വീരകേസരി പത്രവും സഖി വാരികയും തുടങ്ങിയത്. നല്ല നിലയിൽ മുന്നോട്ടുപോയെങ്കിലും സാമ്പത്തികബാദ്ധ്യതകൾ കാരണം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നു.

 
നാടകരചനയും പ്രക്ഷേപണകലയും
സി.വിയുടെ പ്രഹസനവും ഇ.വിയുടെ ലഘുഹാസ്യ നാടകങ്ങളും അരങ്ങുവാണിരുന്നതിനിടയിലേക്കാണ് ടി.എൻ എത്തുന്നത്. നാടക രചനയെന്നാൽ ചിരിപ്പിക്കുകയാണെന്ന് അന്ന് നിലനിന്നിരുന്ന സാമൂഹ്യബോധത്തെ ഗൗരവപൂർണ്ണമായ ഇതിവൃത്തങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള രചനാശൈലികൊണ്ടാണ് ടി.എൻ മറികടന്നത്. ബോധപൂർവ്വം വരുത്തുന്ന ചിരികളല്ല, കഥാപാത്രങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് വന്നുപോകുന്ന ചിരികളാണ് ടി.എൻ രചനയിൽ സ്വീകരിച്ചത്. രംഗപ്രയോഗ സാഫല്യം പൂർണ്ണമായി പ്രയോഗിക്കുകയെന്ന നാടകധർമ്മവും അദ്ദേഹം നിറവേറ്റി. പ്രക്ഷേപണത്തിനായി എഴുതുന്ന ടി.എന്നിന്റെ നാടകങ്ങളെല്ലാം സ്റ്റേജ് അവതരണത്തിനും യോഗ്യമായിരുന്നു. ചീന്തോദ്ദീപകമായ വിഷയങ്ങളും സാമൂഹികപ്രശ്നങ്ങളും പ്രയോഗിച്ച ടി.എന്നിന്റെ ശൈലിക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ രീതിയിൽ എഴുതിയ 'പരീക്ഷ' കേരള നാടകചരിത്രത്തിലെ നാഴികക്കല്ലായി. ഇതിവൃത്തം, കഥാപാത്രവികാസം, സംഭാഷണം എന്നിവയിലെല്ലാം ശ്രദ്ധിച്ചുകൊണ്ട് എഴുതിയ അകവും പുറവും, മൃഗം, പൂക്കാരി, പ്രതിധ്വനി, രണ്ടു ജന്മം, നിഴൽക്കൂത്ത് തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുതിയതൊക്കെ അരങ്ങേറുകയും അരങ്ങേറുന്നത് കാണാൻ ആളുണ്ടാകുകയും കണ്ടവരൊക്കെ പ്രശംസിക്കുകയും ചെയ്യുകയെന്ന നാടകകൃത്തിന് ലഭിക്കുന്ന സൗഭാഗ്യം ടി.എൻ ഗോപിനാഥൻ നായരുടെ നാടകങ്ങൾക്ക് ലഭിച്ചു.
    ശ്രോതാക്കളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ള സാഹിത്യശാഖയായി റേഡിയോ നാടകത്തെ രൂപാന്തരപ്പെടുത്തിയത് ടി.എൻ ഗോപിനാഥൻ നായരാണ്. കേരളത്തിൽ ആകാശവാണി സംസ്‌കാരം രൂപപ്പെടുകയും റേഡിയോ നാടകങ്ങൾ ജനപ്രിയമാകുകയും ചെയ്തതോടെ ടി.എൻ ഗോപിനാഥൻ നായർ എന്ന പേര് കേൾവിക്കാരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ഡ്രാമ പ്രൊഡ്യൂസറായി പ്രവേശിച്ചതോടെയാണ് ടി.എൻ തന്റെ പ്രവർത്തനമേഖല വൈപുല്യപ്പെടുത്തിയത്. കേരള നാടകവേദിയുടെ കുലപതി എന്ന നിലയിലേക്ക് ടി.എൻ ഉയരുന്നതും ആകാശവാണിയിലെ ഈ നാടക പ്രക്ഷേപണ കാലത്താണ്. ടോൾസ്‌റ്റോയിയുടെ 'അന്നാ കരിനീന'നാടകം ആകാശവാണിയിൽ സംപ്രേഷണം ചെയ്തത് റേഡിയോ നാടകമേഖലയ്ക്കും ടി.എന്നിന്റെ നാടകജീവിതത്തിലും വഴിത്തിരിവായി. ബൃഹദ് നോവലായ അന്നാ കരിനീനയ്ക്ക് ഒരു മണിക്കൂർ സമയദൈർഘ്യത്തിൽ റേഡിയോ നാടക രൂപാന്തരം ഒരുക്കുകയെന്ന വെല്ലുവിളി ടി.എൻ ഏറ്റെടുത്തു വിജയിപ്പിച്ചു. ഈ പുസ്തകത്തിന് മലയാളം പരിഭാഷ പോലും ലഭ്യമാകാത്ത കാലത്തായിരുന്നു ഇത്. സത്യൻ, മിസ് കുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങി അന്നത്തെ ശ്രദ്ധേയ ചലച്ചിത്ര താരങ്ങൾ അന്നാ കരിനീനയിൽ അഭിനേതാക്കളായി.
   
           സ്‌റ്റേജ് നാടകങ്ങൾക്കും നോവലിനും റേഡിയോ രൂപാന്തരം നൽകുകയെന്ന പതിവിന് മാറ്റം വരുത്തി റേഡിയോയ്ക്കു വേണ്ടി മാത്രം നാടകമെഴുതുക എന്ന പുതിയ പതിവ് ശീലമാക്കിയത് ടി.എന്നാണ്. ഇതിനുളള അംഗീകാരമായിരുന്നു 1979ൽ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ടി.എന്നിന്റെ 'സാക്ഷി' എന്ന നാടകത്തിന് ലഭിച്ചത്. സായംസന്ധ്യ, നിരപരാധി, മാലയുടെ മാല, നേർവഴി, ആതിര നിലാവിൽ തുടങ്ങിയ റേഡിയോ നാടകങ്ങൾ ശ്രോതാക്കളുടെ അഭിനന്ദനം നേടിയെടുത്തവയിൽ ചിലതാണ്. തുടർനാടകം എന്ന പുതിയ സങ്കൽപ്പവും ടി.എൻ വിജയകരമായി അവതരിപ്പിച്ചു. ഇതിൽ 'വൈതരണി' എന്ന തുടർനാടകം ഇഷ്ടപ്പെട്ട് ശ്രോതാക്കൾ അയച്ച നൂറുകണക്കിന് അഭിനന്ദനകത്തുകൾ ടി.എന്നിനും ആകാശവാണിക്കും ഉണ്ടാക്കിയ ഉണവ്വ് ചെറുതൊന്നുമല്ല. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദൂരദർശൻ ടി.വി സീരിയൽ എന്ന പുതിയ ആശയത്തിന് തുടക്കമിട്ടത്. ടി.എന്നിന്റെ മകൻ രവി വള്ളത്തോൾ ആദ്യമായി അഭിനയിക്കുന്ന സീരിയൽ 'വൈതരണി'യാണ്.
    'റേഡിയോ നാടകവാരം'എന്ന ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടകാവതരണവും 'കണ്ടതും കേട്ടതും'എന്ന ജനപ്രിയ ലഘുചിത്രീകരണ പരമ്പരയും ആകാശവാണിയിൽ ടി.എന്നിന്റെ നേട്ടങ്ങളാണ്. റേഡിയോ നാടകങ്ങൾ സാഹിത്യരൂപം എന്ന നിലയിൽ വേണ്ടത്ര വികസിച്ചില്ല എന്ന സങ്കടം ടി.എന്നിന് ഉണ്ടായിരുന്നു. ഈ നാടകങ്ങളിൽ പുസ്തക രൂപത്തിൽ വിപണിയിൽ എത്തിയവ വളരെ കുറവായിരുന്നു.
    പരീക്ഷ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് സിനിമയിൽ പ്രവേശിച്ച ടി.എൻ പക്ഷേ ദീർഘകാലം സിനിമയിൽ തുടർന്നില്ല. സ്വന്തം നാടകങ്ങളിൽ പലതും സിനിമയ്ക്കുവേണ്ടി അദ്ദേഹം തിരക്കഥയാക്കി. തിരമാലയിൽ സത്യന്റെ അച്ഛനായി അഭിനയിച്ച് നടനുമായി. നായരുപിടിച്ച പുലിവാല്,ആസാദീപം, പാടാത്ത പൈങ്കിളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്‌തെങ്കിലും തന്റെ തട്ടകം നാടകം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സിനിമ വിടുകയാണുണ്ടായത്. സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് നാടക മേഖലയുടെയും നാടക കലാകാരന്മാരുടെയും പ്രോത്സാഹനത്തിനും ക്ഷേമത്തിനുമായി അദ്ദേഹം താത്പര്യത്തോടെ പ്രവർത്തിച്ചു.
    ടി.എന്നിലെ എഴുത്തുകാരനെ നാടകത്തിലാണ് ഏറെ അടയാളപ്പെടുത്തിയതെങ്കിലും അദ്ദേഹത്തിലെ ഗദ്യകാരനെ തിരിച്ചറിയാൻ ജീവചരിത്ര ഗ്രന്ഥങ്ങൾ, നോവൽ, നീണ്ടകഥ, യാത്രാവിവരണം, ഓർമ്മക്കുറിപ്പുകൾ എന്നിവയിലൂടെയെല്ലാം സഞ്ചരിക്കണം. എല്ലാ ഗദ്യത്തിലും കാവ്യഭാഷ നിർബന്ധമായിരുന്നു. ടി.എന്നിന്റെ യാത്രവിവരണത്തിലെ ഒരു ഭാഗം നോക്കൂ, 'ട എന്നും ഗ എന്നുമുള്ള മലയാള ലിപികളുടെ വടിവിൽ വളഞ്ഞും പുളഞ്ഞും നീങ്ങിയിരുന്ന ടാറിട്ട കാട്ടുവഴിയിലൂടെ പരിചയസമ്പന്നനായ ഡ്രൈവർ നല്ല വേഗതയിൽ ബസ് പായിച്ചു. വിജനമായ ആ വീഥിയുടെ ഒരു ഭാഗം ഉന്നതമായ കുന്നും മറുഭാഗം അഗാധമായ കുഴിയുമാണ്. മേലോട്ട് മേലോട്ട് നീങ്ങുന്തോറും നമ്മുടെ കാതടയുന്നതു പോലെ തോന്നും. മലനിരയുടെ പല ഭാഗവും ചെത്തിമിനുക്കിയ കോട്ടമതിൽ പോലെ പ്രകാശിച്ചതു കണ്ടപ്പോൾ പല കൊടുമുടികളും പാരസിക സുന്ദരിമാരെ പോലെ മഞ്ഞിന്റെ നേർമയുള്ള മുഖാവരണം നീക്കിക്കൊണ്ടിരുന്നു.'
    ടി.എന്നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു സാന്നിദ്ധ്യങ്ങളായിരുന്നു ഭാര്യ സൗദാമിനിയും ആത്മീയാചാര്യയായ സദ്ഗുരു ശ്രീരമാദേവിയും. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങായി മാറിയത് ഈ രണ്ടു മഹാശക്തികളാണെന്ന് ടി.എൻ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലും എഴുത്തിലും പ്രചോദനമായിരുന്ന ഭാര്യ മരിച്ചശേഷം നിരാശയിലാണ്ട ടി.എന്നിന് ശക്തിയും സമാധാനവും പകർന്ന സാന്നിദ്ധ്യമായിരുന്നു ശ്രീരമാദേവി.
    മലയാളികൾ വേണ്ടത്ര ആഘോഷിക്കാത്ത ചില സർഗ്ഗപ്രതിഭകളുണ്ട്. ടി.എൻ.ഗോപിനാഥൻ നായരുടെ കാര്യത്തിൽ ഇത് ചിലപ്പോൾ അർത്ഥവത്തായ ചിന്തയായേക്കും. ഒരു ജീവിതം മുഴുവൻ സർഗ്ഗവൃത്തിക്കായി മാറ്റിവച്ച ടി.എന്നിന്റെ പ്രതിഭയോട് പൂർണ്ണനീതി കാണിച്ചിട്ടുണ്ടോയെന്നത് സ്വയംവിമർശനമായി കാണേണ്ട ചോദ്യമായി അവശേഷിക്കുന്നു.

വാരാന്ത്യകൗമുദി, 2018 ഏപ്രിൽ 29
സമൂഹവും കാലവും ആവശ്യപ്പെടുന്ന അങ്കിൾ
ആറുവർഷം മുമ്പ് ഷട്ടർ എന്ന സിനിമ വന്നത് വലിയ അവകാശവാദങ്ങളോ പ്രീ പബ്ലിസിറ്റിയോ ഒന്നുമില്ലാതെയാണ്. മൗത്ത് പബ്ലിസിറ്റി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഷട്ടർ ജനപ്രീതിയിലും കലാമേന്മയിലും ഒരുപോലെ മുന്നിലെത്തിയിരുന്നു. ജോയ് മാത്യുവിന്റെ പേര് ആ സിനിമയിലൂടെയാണ് കേരളത്തിലെ സിനിമാസ്വാദകർക്കിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഒറ്റ രാത്രിയിൽ ഒരു കടമുറിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ മലയാളികളുടെ കപട സദാചാരബോധത്തിലേക്കും ആൺനോട്ടങ്ങളിലേക്കും ക്യാമറ ചലിപ്പിച്ച ഷട്ടർ ഉണ്ടാക്കിയ ഞെട്ടലിനുശേഷം സാമൂഹികപ്രതിബദ്ധത വെളിവാക്കുന്ന തിരക്കഥയുമായി തന്നെയാണ് ജോയ് മാത്യുവിന്റെ രണ്ടാംവരവും. സമൂഹവും കാലവും ആവശ്യപ്പെടുന്ന പ്രമേയവും അതിന്റെ മികച്ച രീതിയിലുള്ള ആഖ്യാനവുമാണ് ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിളിനുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സിനിമയെന്ന രീതിയിലല്ല, മമ്മൂട്ടിയെന്ന നടൻ അഭിനയിച്ച മികച്ച സിനിമകളിലൊന്ന് എന്ന രീതിയിലായിരിക്കും അങ്കിൾ വരുംനാളുകളിൽ അടയാളപ്പെടുത്തുക.
        ഷട്ടറിനുള്ളിലെ ലോകത്തുനിന്ന് ഇത്തവണ പുറംലോകത്തേക്കാണ് യാത്ര. തമിഴ്നാട്ടിൽ ഹർത്താൽ നടക്കുന്ന ദിവസം ഊട്ടിയിൽനിന്ന് ഗൂഡല്ലൂർവയനാട് വഴി കോഴിക്കോട്ടേക്കുള്ള വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുടെ രാത്രിയാത്രയാണിത്. അച്ഛന്റെ സുഹൃത്തായ അങ്കിളിന്റെ കൂടെ കാറിലാണ് ഈ യാത്ര. ഒരു പെൺകുട്ടിയുടെ യാത്രയിൽ കാത്തിരിക്കുന്ന വീട്ടുകാരുടെ ആശങ്ക, ആരൊക്കെ സഹായിക്കും, ആരെ വിശ്വസിക്കാം, ആരെ അവിശ്വസിക്കാം, ആര് മിത്രം, ആര് ശത്രു എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. കാടിന്റെയും മനുഷ്യന്റെയും വന്യതയ്ക്കും കുളിർമ്മയ്ക്കുമിടയിലൂടെയുള്ള ഈ യാത്രയിലുടനീളം കാണികളെയും കൂടെക്കൂട്ടാനാകുന്നുവെന്നതാണ് അങ്കിളിന്റെ പ്ലസ് പോയിന്റ്. ഒരു ട്രാവൽ മൂവി ആവശ്യപ്പെടുന്ന വേഗവും വേഗക്കുറവും അങ്കിൾ ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. ഗിരീഷ് ദാമോദർ തുടക്കം മോശമാക്കിയില്ല. മമ്മൂട്ടിയും കാർത്തിക മുരളീധരനുമാണ് കൃഷ്ണകുമാർ എന്ന അങ്കിളും ശ്രുതിയെന്ന പെൺകുട്ടിയുമായെത്തുന്നത്. അമൽ നീരദിന്റെ സി.ഐ.എയ്ക്കു ശേഷം കാർത്തിക നായികയാകുന്ന ചിത്രമാണിത്. മുഴുനീള കഥാപാത്രമായി കാർത്തിക സ്‌ക്രീൻ സ്‌പേസ് നന്നായി ഉപയോഗിച്ചു.
    
         മമ്മൂട്ടിയിലെ താരത്തെ കണ്ടുകിട്ടാനാകാത്ത സിനിമയാണ് അങ്കിൾ. കൃഷ്ണകുമാർ എന്ന കഥാപാത്രം മാത്രമായാണ് മമ്മൂട്ടി ഈ സിനിമയിൽ നിലകൊള്ളുന്നത്. താരപരിവേഷമോ ആരാധകർക്കായുള്ള അസാമാന്യ പ്രകടനങ്ങളോ ഇല്ലാതെ തിരക്കഥ ആവശ്യപ്പെടുന്നതു മാത്രം ചെയ്യുന്ന നടനെ അങ്കിളിൽ കാണാനാകും. അതുകൊണ്ടുതന്നെ ഏറെ നാളുകൾക്കുശേഷം മമ്മൂട്ടിയിലെ അഭിനേതാവിനെയും കാണികൾക്കു വിട്ടുകിട്ടുന്നുണ്ട്. മിതത്വമാർന്ന അഭിനയം കൊണ്ടും സ്‌ക്രീനിൽ നിറയുന്ന മമ്മൂട്ടിയെന്ന കരിസ്മ കൊണ്ടുമാണ് അദ്ദേഹം ഇത്തവണ ആകർഷിക്കുന്നത്. ക്ലൈമാക്സ് സീനുകളിൽ പോലും കഥാപാത്രത്തിന്റെ സ്വാഭാവിക തുടർച്ച മാത്രമാണ് മമ്മൂട്ടിക്കുള്ളത്. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നതുപോലെ ക്ലൈമാക്സിൽ കാവ്യനീതിയെന്നോണം സ്ത്രീകഥാപാത്രത്തിന് പെർഫോം ചെയ്യാനുള്ള സ്‌പേസ് വിട്ടുകൊടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്യുന്നത്. ശ്രുതിയുടെ അമ്മയുടെ വേഷത്തിൽ മുത്തുമണി ഈ സീനുകളിൽ തകർത്തഭിനയിക്കുന്നുമുണ്ട്. അത് കേരളത്തിലെ പൊലിസിംഗിനോടും സദാചാര പൊലിസിംഗിനോടും ആൺവർഗ്ഗത്തിനോടാകെയുമുള്ള ഒരു പെണ്ണിന്റെയും അമ്മയുടെയും പ്രതിഷേധമായി മാറുന്നു. ഈ ക്ലൈമാക്സ് സീനുകൾക്ക് അങ്കിൾ സിനിമയുടെ ഉള്ളടക്കത്തിനാകെ കരുത്തു പകരാനാകുന്നുണ്ട്.
           
             ഒരുപാട് കഥാപാത്രങ്ങളുടെയോ ഉപകഥകളുടെയോ സാദ്ധ്യത ഉപയോഗിക്കാതെ ചെറിയൊരു ആശയത്തിൽ മാത്രം കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന പരിമിതികളെ ആഖ്യാനത്തിലെ മികവുകൊണ്ടും തികഞ്ഞ സാമൂഹിക പ്രതിബദ്ധത കൊണ്ടുമാണ് അങ്കിൾ മറികടക്കുന്നത്. ജോയ് മാത്യു പൊതുസമൂഹത്തിലും സമൂഹമാദ്ധ്യമങ്ങൾ വഴിയും പ്രകടിപ്പിക്കാറുള്ള നിലപാടുകൾ സിനിമയെന്ന മീഡിയത്തിലൂടെയും ശക്തമായി ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ട്. അങ്കിളിൽ ചില സന്ദർഭങ്ങളിൽ കഥ ആവശ്യപ്പെടാത്തിടത്തും അത് ബോധപൂർവ്വം എഴുതിച്ചേർത്തതായി തോന്നുമെങ്കിലും ഉദ്ദേശശുദ്ധി നല്ലതായതിനാൽ അരോചകമായി അനുഭവപ്പെടില്ല.
       മമ്മൂട്ടി, കാർത്തിക, ജോയ് മാത്യു, മുത്തുമണി എന്നിവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന സിനിമയിൽ അത്ര പ്രാധാന്യമില്ലാത്ത വേറെയും കഥാപാത്രങ്ങളുമുണ്ട്. മൂലപ്രമേയത്തെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നതിലേക്കുള്ള കണ്ണികളാണിവർ. താരാധിപത്യമോ ഏച്ചുകൂട്ടലോ ഇല്ലാത്ത ഇത്തരം സിനിമകളുടെ ഭാഗമാകുന്നത് മമ്മൂട്ടിയുടെ കരിയറിന് ഗുണം ചെയ്യും. താരകേന്ദ്രീകൃതമല്ലാത്ത ഇത്തരമൊരു കഥാപാത്രം ചെയ്യാൻ തയ്യാറായ മമ്മൂട്ടി അഭിനന്ദനമർഹിക്കുന്നു. വയനാട് ചുരവും കാടും യാത്രയുമായി സിനിമയെ മുന്നോട്ടുപോകുന്ന അഴകപ്പന്റെ ക്യാമറയും അങ്കിളിന്റെ ആസ്വാദനത്തെ മികവുറ്റതാക്കുന്നു.

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 27
ഇന്ദ്രൻസിന്റെ അഭിനയക്കരുത്തിൽ ആളൊരുക്കം
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കം അമ്പരപ്പിക്കുന്ന പ്രമേയം തെരഞ്ഞെടുത്ത് അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.  മലയാള സിനിമ വേണ്ടത്ര കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയത്തെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കാനാണ് നവാഗതനായ വി.സി.അഭിലാഷ് ശ്രമിച്ചിരിക്കുന്നത്.        
     ഉള്ളുലയ്ക്കുകയും വ്യക്തിക്ക് സമൂഹത്തോടും തന്നോടു തന്നെയും ചില ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് ആളൊരുക്കം. സാമൂഹിക പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ഒരു പ്രമേയം ആദ്യ സിനിമയ്ക്കായി കണ്ടെത്തി അവതരിപ്പിച്ചതിൽ അഭിലാഷ് അഭിനമർഹിക്കുന്നു. അഭിലാഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുള്ളത്.                      പതിനാറു വർഷം മുമ്പ് തന്നോട് പിണങ്ങി നാട് വിട്ടുപോയ മകനെ അന്വേഷിച്ച് പപ്പു പിഷാരടി എന്ന വൃദ്ധൻ നഗരത്തിൽ എത്തുന്നതാണ് ആളൊരുക്കത്തിന്റെ അടിസ്ഥാനപ്രമേയം. എന്നാൽ അതിനുശേഷം പപ്പു  പിഷാരടിയെ തേടിയെത്തുന്ന കാഴ്ചകൾ അപ്രതീക്ഷിതങ്ങളാണ്. ഇവിടെയാണ് ആളൊരുക്കം പ്രമേയപരിസരത്തിൽ മറ്റു സിനിമകളിൽ നിന്ന് വേറിട്ടു സഞ്ചരിക്കുന്നത്.             എല്ലാത്തരം  പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ളതാണ് ആളൊരുക്കത്തിന്റെ ആഖ്യാനശൈലി.                                  
   
            ഇന്ദ്രൻസിന്റെ പപ്പു പിഷാരടിയെന്ന കേന്ദ്ര കഥാപാത്രമാണ് ആളൊരുക്കത്തിന്റെ ഹൈലൈറ്റ്. എന്തുകൊണ്ട് താൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് പ്രകടനം കൊണ്ട് ശരിവയ്ക്കുന്നതാണ് ഇന്ദ്രൻസിന്റെ അഭിനയം. ആയ കാലത്ത് പേരുകേട്ട ഓട്ടൻതുള്ളൽ കലാകാരനായിരുന്നു കുന്നത്ത്കാവ് പപ്പുപിഷാരടി. യാഥാസ്ഥിതികമായ കുടുംബത്തിൽ ജനിച്ച് വളർന്ന അയാളിൽ ഗ്രാമീണമായ ചിന്തകളാണ് നിറഞ്ഞുനിന്നിരുന്നത്. ഭാര്യ സരോജിനിയും മരണപ്പെട്ടതോടെ അയാൾ ഗ്രാമത്തിലെ തറവാട് വീട്ടിൽ ഒറ്റയ്ക്കായി. അങ്ങനെയാണ് അയാൾ കൊല്ലങ്ങൾക്ക് മുമ്പ് പുറപ്പെട്ടുപോയ മകൻ സജീവനെ അന്വേഷിച്ചിറങ്ങിയത്. നഗരം അയാൾക്ക് അപരിചിതത്വം നിറഞ്ഞതും ഏറ്റുവാങ്ങേണ്ടിവന്ന കാഴ്ചകളും സംഭവങ്ങളും അപ്രതീക്ഷിതവും ഉളളുലയ്ക്കുന്നതുമായിരുന്നു. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെയും ഭാവപ്രകടനങ്ങളോടെയുമാണ് ഉള്ളുനീറ്റുന്ന സംഘർഷത്തിൽ ജീവിക്കേണ്ടിവരുന്ന കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിച്ചത്.      
          ഇന്ദ്രൻസിനു പുറമെ കൊച്ചിയിലെ അഭിനയ കളരിയായ ആക്ട് ലാബിൽ നിന്നുള്ള പത്തോളം കലാകാരന്മാർ ആളൊരുക്കത്തിൽ വേഷമിടുന്നു. ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ദീപക് ജയപ്രകാശ്, ബേബി ത്രയ,  കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. സാംലാൽ വർഗീസിന്റെ ക്യാമറ ആളൊരുക്കത്തിന്റെ മികവുകളിൽ ഒന്നാണ്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഇന്ദ്രൻസിന് വേണ്ടി ഈ ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ടൈന്നത് മറ്റൊരു സവിശേഷത. റോണി റാഫേലാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുള്ളത്. 

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 6         
  
പുതുമയില്ലാത്ത കിനാക്കൾ
മലയാളത്തിന്  ഒരു പുതിയ സംവിധായകനെ കൂടി സമ്മാനിച്ചുകൊണ്ടാണ് ഒരായിരം കിനാക്കളാൽ എന്ന ചിത്രം തീയേറ്ററിലെത്തിയിട്ടുള്ളത്. അരങ്ങേറ്റത്തിൽ അത്രകണ്ട് പ്രേക്ഷകനെ കൈയിലെടുക്കാൻ സാധിക്കാതെ പോയ  പ്രമോദ് മോഹന്റെ ചിത്രത്തിന് പുതുമയില്ലാത്ത പ്രമേയവും അവതരണ ശൈലിയുമാണ് തിരിച്ചടിയാകുന്നത്. ബിജു മേനോന്റെ മിനിമം ഗാരന്റി പോലും ചിത്രത്തെ എത്രകണ്ട് രക്ഷപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. വെറുതെ കണ്ട് കളയാനുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഒരായിരം കിനാക്കളുടെ സ്ഥാനം.              
           ഇംഗ്ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി ബിസിനസ് തുടങ്ങാനും ജീവിതം പച്ച പിടിപ്പിക്കാനുമുള്ള ശ്രീറാം എന്ന കുടുംബനാഥന്റെ പരിശ്രമങ്ങളെ ചുറ്റിപ്പറ്റിയാണ് ഒരായിരം കിനാക്കളുടെ കഥ മുന്നോട്ടു നീങ്ങുന്നത്. കൈയിലുള്ള പണം തീരുന്നതോടെ അയാൾ സുഹൃത്തുക്കളുടെ പ്രേരണയോടെ പണം സമ്പാദിക്കാനുള്ള മാർഗം തേടുന്നു. ഇത് ഒരിക്കലും ആഗ്രഹിക്കാത്ത വഴികളലേക്ക് അയാളെ എത്തിക്കുകയും ഈ കുരുക്കിൽ നിന്ന് പുറത്തുചാടാനുള്ള ശ്രീറാമിന്റെയും സുഹൃത്തുക്കളുടെയും ശ്രമങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. നൂറുവട്ടം പറഞ്ഞുകഴിഞ്ഞ ഒരു ഇതിവൃത്തം കൈക്കൊണ്ട സിനിമ പുതുമയില്ലാത്ത നറേഷനും പാത്രസൃഷ്ടികളും കാരണം പ്രേക്ഷകനിൽ മടുപ്പുളവാക്കുന്നു. എന്താണ് ഇനി സംഭവിക്കുകയെന്ന കാര്യത്തിൽ കണ്ടിരിക്കുന്നവർക്ക് വ്യക്തമായ ധാരണ കിട്ടിയതിനു ശേഷവും യാതൊരുവിധ ട്വിസ്റ്റനോ സസ്‌പെൻസനോ ശ്രമിക്കുകയോ അതല്ലെങ്കിൽ ആഖ്യാനത്തിലെ മികവുകൊണ്ട് പ്രേക്ഷകനെ കൈയിലെടുക്കാനോ സിനിമയ്ക്കാവുന്നില്ല. എന്തെങ്കിലും വേറിട്ടത് ഈ കഥയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക്  സമ്പൂർണ്ണ നിരാശ തന്നെയായിരിക്കും ഫലം.
         
      ബിജുമേനോൻ പതിവുപോലെ തന്റെ കഥാപാത്രത്തിൽ മികവ്  പുലർത്തിയെങ്കിലും കൂടുതലൊന്നും ചെയ്യാനില്ലാത്തതു കൊണ്ടുതന്നെ പ്രകടനം കാണികളുടെ ഓർമ്മയിൽ നിൽക്കില്ല. മറ്റു കഥാപാത്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സായികുമാറിനെയും സുരേഷ് കൃഷ്ണയെയും പോലുള്ള മികച്ച താരങ്ങളോട് നീതിപുലർത്തുന്ന വേഷം വച്ചുനീട്ടാൻ അണിയറക്കാർക്കായില്ല. തമിഴ് നടി സാക്ഷി അഗർവാളാണ് നായികാ വേഷത്തിൽ. ബിജുമേനോന്റെ ഭാര്യാവേഷത്തിലാണ് സാക്ഷി. സാക്ഷിയുടെ മലയാളത്തിലെ അരങ്ങേറ്റത്തിൽ ഓർത്തുവയ്ക്കാവുന്ന ഒന്നും തന്നെ ഒരായിരം കിനാക്കളുടെ തിരക്കഥ നൽകിയില്ല. കലാഭവൻ ഷാജോണിന്റെ പൊലിസ് കഥാപാത്രം ഇത്തരമൊരു ദുർബലതയ്ക്കിടയിലും മികവു കാട്ടിയെന്നത്  ആ നടന്റെ മികവായി തന്നെ വേണം പരിഗണിക്കാൻ. റോഷൻ മാത്യുവും ശാരു വർഗീസും നിർമൽ പാലാഴിയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. കിരൺ വർമ്മയും പ്രമോദ് മോഹനും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ദുർബലമായ തിരക്കഥ സംവിധായകന് മികവു പ്രകടിപ്പിക്കാനുള്ള പഴുതുകളൊന്നും കൊടുക്കുന്നില്ല. കുഞ്ഞുണ്ണി എസ് കുമാറിന്റെ ക്യാമറ ഈ ദുർബലതയിലും മികവുകാട്ടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പാട്ടുകൾക്കോ പശ്ചാത്തല സംഗീതത്തനോ കാണികളെ ആകർഷിക്കാനാകുന്നില്ല.

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 6