Tuesday, 27 September 2016

ഇതരമത പ്രണയങ്ങളുടെ തീരാപറച്ചില്‍

നൂറുതവണ പറഞ്ഞാലും ആവര്‍ത്തനത്തില്‍ പുതിയ സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഭിന്നമത പ്രണയമാണ് ഇവിടെയും പ്രതിപാദ്യം. ഈ വിഷയത്തില്‍ പിന്നെയും കൈവയ്ക്കുമ്പോള്‍ ആവര്‍ത്തനത്തില്‍ എന്തു പുതുമ തരാനാകും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സിനിമയുടെ നിലനില്‍പ്പ്.
മലയാള സിനിമയില്‍ ആദ്യകാലത്തും (നീലക്കുയില്‍), മധ്യകാലത്തും (ഓളവും തീരവും) അടുത്ത കാലത്തും (തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും) വ്യത്യസ്ത മതത്തില്‍പെട്ടവരുടെ പ്രണയം വിഷയമായിട്ടുണ്ട്. ഇതിലെ രസകരമായ വസ്തുത സിനിമ ഏല്ലാകാലത്തും കൈകാര്യം ചെയ്യുന്നതും ചലച്ചിത്രകാരനെപ്പോലെ കാഴ്ചക്കാരന്‍ ആശങ്കപ്പെടുന്നതും ഒരേ വിഷയം തന്നെയായിരിക്കും എന്നതാണ്. മതത്താലും ജാതിയാലും വരിഞ്ഞുമുറുക്കപ്പെട്ട് ജീവിക്കുന്ന സാമൂഹികവ്യവസ്ഥയിലുള്ള ജനവിഭാഗത്തില്‍നിന്ന് മറുത്തൊരു ചിന്ത ഉണ്ടാകില്ലെന്നതും വാസ്തവം.
പുതിയ ചുറ്റുപാടില്‍ മതത്തിനും മതത്തേക്കാളുപരി ജാതിചിന്തയ്ക്കും വലിയ തലോടലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ എളുപ്പം വ്രണപ്പെട്ടുപോകുന്നതായി മാറിയ ജാതിയും മതവും പ്രമേയമാക്കി ഒരു കലാസൃഷ്ടി ഉടലെടുക്കുമ്പോള്‍ അതിനെ സംശയദൃഷ്ട്യാല്‍ വീക്ഷിക്കുന്ന ജനതയായും നമ്മള്‍ മാറിയിട്ടുണ്ട്. അപര ഇടങ്ങളിലേക്ക് ചികഞ്ഞുനോക്കുകയെന്ന ശീലത്തിന്റെ അനുശീലനാര്‍ഥം കിസ്മത്ത് എന്ന പുതിയ സിനിമയുടെ പേരും മുസ്ലിംഹിന്ദു(അതില്‍ത്തന്നെ ദളിത്) പ്രണയവും തെല്ല് നോട്ടത്തിനും ചിന്തയ്ക്കും വക നല്‍കിയേക്കുമെന്ന് തീര്‍ച്ച.
എന്നാല്‍ അത്തരം ധാരണകളെ മുളയിലേ നുള്ളി തീവ്രമായ പ്രശ്‌നസ്ഥലികളിലേക്ക് കടന്നുചെല്ലാതെ കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്ക് മാത്രം നോട്ടമയക്കുകയാണ് കിസ്മത്ത്. എങ്കില്‍ക്കൂടി മത ബിംബങ്ങള്‍ കറുപ്പും കാവിയുമണിഞ്ഞ് ചിന്തകളില്ലാതെ വേഷപ്പകര്‍ച്ച മാത്രമായി തെരുവുകളിലെത്തുന്ന കാലത്ത് ഭിന്നമത പ്രണയസിനിമയ്ക്കും അത്തരത്തില്‍പെടുന്ന ഏതു കലാസൃഷ്ടിക്കും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ കിസ്മത്ത് അംഗീകാരം നേടുമ്പോള്‍ പ്രേക്ഷകര്‍ നിറവേറ്റുന്നത് സാമൂഹികമായ കടമയും നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനവുമായി മാറുന്നു.

ഷാനവാസ്.കെ.ബാവക്കുട്ടി എന്ന പുതിയ സംവിധായകന്‍ അച്ചടക്കത്തോടെയാണ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പറയാനുള്ളതിനുപുറമെ മറ്റു വിഷയങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ അയാള്‍ കയറിച്ചെല്ലുന്നില്ല. മാമൂലുകള്‍ക്കു പിറകെ പോകാതെ മനസ്സിലുള്ള സിനിമ ചെയ്യുകയെന്ന റിയലിസ്റ്റിക്ക് സിനിമയുടെ മലയാളത്തിലെ പുതിയ വക്താവ് രാജീവ് രവിയുടെ ഉപദേശത്തെ അതേപടി പകര്‍ത്തുകയായിരുന്നു ഷാനവാസ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രമില്ലായിരുന്നുവെങ്കില്‍ കിസ്മത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് ഷാനവാസ് പറയുന്നുണ്ട്.
ഇരുപത്തിമൂന്നുകാരനായ മുസ്ലീം ചെറുപ്പക്കാരനും ഇരുപത്തെട്ടുകാരിയായ ഹിന്ദു ദളിത് പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കിസ്മത്തില്‍. മറുചിന്തയ്ക്ക് ഇടമില്ലാത്ത വിധം ജാതിയും മതവും പ്രായവും തന്നെയാണ് ഇവിടെയും പ്രണയത്തിന് വെല്ലുവിളിയാകുന്നത്. പെണ്‍കുട്ടി ഹിന്ദുവെന്നതും അതില്‍ത്തന്നെ താഴ്ന്ന ജാതിക്കാരിയെന്നതും ആണ്‍കുട്ടി ആഢ്യ മുസ്ലീം കുടുംബത്തിലെ അംഗമെന്നതുമാണ് വിഷയം. മതത്തിനും ജാതിക്കുമൊപ്പം കുടുംബമഹിമ കൂടി കടന്നുവരുമ്പോഴാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നത്.
ജാതി, മതം, കുലം, അഭിമാനം എന്നിവയേക്കാളൊന്നും വലുതല്ല രണ്ടു മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമെന്ന് ഇരുമതത്തെ പിന്തുണയ്ക്കുന്നവരും ഒരുപോലെ പറയുന്നു. മതവും ഗ്രന്ഥങ്ങളും സ്‌നേഹിക്കാന്‍ പറഞ്ഞാലും മതബോധമുള്ള മനുഷ്യര്‍ അതിനെ അംഗീകരിക്കുകയില്ലെന്നും നേര്‍ക്കുനേര്‍ വന്നാല്‍ പെട്ടെന്ന് വ്രണപ്പെടുന്നവ തന്നെയാണ് മതവികാരമെന്നും ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിക്കുന്നു.
പോലീസ് സ്‌റ്റേഷന്‍ എന്ന നീതിനിര്‍വഹണകേന്ദ്രം എങ്ങനെ നീതി നടപ്പാക്കുന്നുവെന്നും എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തികള്‍ക്ക് നീതിനിര്‍വഹണത്തില്‍ എത്തരത്തിലെല്ലാം ഇടപെടാമെന്നും ഇതരമത പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ പറയുന്നു.

കേന്ദ്ര കഥാപാത്രങ്ങളായ അനിതയും ഇര്‍ഫാനുമായെത്തിയ ശ്രുതി മേനോന്റെയും ഷെയ്ന്‍ നിഗത്തിന്റെയും പ്രകടനമാണ് ചിത്രത്തിലെ ഹൈലൈറ്റ്. ശ്രുതിയെ അപേക്ഷിച്ച് പുതുമുഖമാണ് ഷെയ്ന്‍. അന്നയും റസൂലും എന്ന തന്റെ ആദ്യചിത്രം മുതല്‍ ഈ നടന്റെ റേഞ്ച് വ്യക്തമാകുന്നുണ്ട്. കിസ്മത്തിലെത്തുമ്പോള്‍ ഇരുപത്തിമൂന്നു വയസ്സുകാരന്റെ അങ്കലാപ്പും ആവേശവും വെല്ലുവിളിയുമെല്ലാം വാക്കിലും പ്രവൃത്തിയിലുമെത്തിച്ച് ഷെയ്ന്‍ മികവ് ഒന്നുകൂടി വ്യക്തമാക്കുന്നു. എസ്.ഐ വേഷത്തിലെത്തുന്ന വിനയ് ഫോര്‍ട്ട് ആണ് കിസ്മത്തിനെ സജീവമാക്കുന്ന മറ്റൊരു സാന്നിധ്യം.
പൊന്നാനിയെന്ന ദേശത്തേക്ക് കണ്ണുതുറക്കുന്ന കിസ്മത്തിന്റെ ക്യാമറയാണ് മറ്റൊരു പുതുമ.  ക്യാമറ തുറന്നുവെച്ചാല്‍ വലിയ ദൃശ്യസാധ്യതകളുള്ള പൊന്നാനിയെ  ഇത്രയെങ്കിലും അടയാളപ്പെടുത്തിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. മലയാള സിനിമയുടെ ക്യാമറ ഇത്തരത്തില്‍ അറിയാദേശങ്ങളിലേക്കും സംസ്‌ക്കാരത്തിലേക്കും സഞ്ചരിക്കുന്നത് നല്ല ലക്ഷണമാണ്. ഓരോ ദേശത്തിനും പറയാന്‍ പുതിയ കഥകളുണ്ടാകും, അതിന്റെ സംസ്‌ക്കാരവും ഭാഷയും ഭക്ഷണശീലങ്ങളുമൊക്കെയുണ്ടാകും. അവിടങ്ങളിലേക്ക് സഞ്ചരിച്ചെത്തുമ്പോള്‍ പ്രേക്ഷകന് സമ്മാനിക്കാനാകുക കാഴ്ചയുടെ പുതിയ വിതാനം തന്നെയായിരിക്കും.


സ്ത്രീശബ്ദം, ആഗസ്റ്റ്‌, 2016
ഒഴിവുദിവസത്തെ കളിയിലെ തീവ്രയാഥാര്‍ഥ്യങ്ങള്‍

പരീക്ഷണങ്ങളോടും പുതുമകളോടും വ്യാപകമായ രീതിയില്‍ സമരസപ്പെടുന്ന ആസ്വാദക വിഭാഗമല്ല മലയാളി. ജനപ്രിയ പരീക്ഷണങ്ങളോട് ആഭിമുഖ്യം പുലര്‍ത്താറുണ്ടെങ്കിലും സാമൂഹികതയും ജനകീയപ്രശ്‌നങ്ങളും നേര്‍തലത്തില്‍ അടയാളപ്പെടുന്ന സിനിമകളോട് എക്കാലത്തും അവര്‍ മുഖം തിരിച്ചിട്ടുണ്ട്. സാധാരണ ജനതയെ സംബന്ധിച്ച് ജീവിതത്തിലെ ശരിയുടെ തലമാണത്. തങ്ങള്‍ ജീവിക്കുന്ന കഷ്ടതകള്‍ നിറഞ്ഞ ചുറ്റുപാട് വെള്ളിവെളിച്ചത്തിലും ആവര്‍ത്തിക്കുന്നത് അവര്‍ക്കത്ര രസിച്ചേക്കില്ല. അതുകൊണ്ടായിരിക്കണം ഏഴൈതോഴന്‍മാരുടെ കഥ പറയുമ്പൊഴും അവര്‍ കൊട്ടാരക്കെട്ടിലേക്ക് വളര്‍ച്ചപ്രാപിക്കുന്നത് ചിത്രീകരിക്കാന്‍ ജനപ്രിയ സിനിമാകാരന്മാര്‍ ശ്രദ്ധിച്ചുപോന്നത്. അങ്ങനെ വിഖ്യാതവിജയങ്ങള്‍ ആസ്വാദകന്റെ അഭിരുചികളെ തിരിച്ചറിഞ്ഞ് വാര്‍ത്തെടുക്കപ്പെടുന്നവയായി മാറുന്നു.
പല കാലങ്ങളിലായി എല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിലും ഒട്ടേറെ ചലച്ചിത്രകാരന്‍മാര്‍ സാമൂഹികത എന്ന കലയുടെ അടിസ്ഥാനധര്‍മം നിറവേറ്റാനുള്ള ഉപാധിയായി സിനിമയെ കണ്ടുപോന്നിട്ടുണ്ട്. അത്തരം സിനിമകളെ തിരിച്ചറിയുകയും ആസ്വദിക്കുകയും അത്ഭുതം കൂറുകയും ചെയ്യുന്നൊരു ചെറുവിഭാഗം എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ന്യൂനപക്ഷത്തിന്റെ ഉന്നതമായ ആസ്വാദനക്ഷമതയെ ലക്ഷ്യം വച്ച് തന്നിലെ ചലച്ചിത്രകാരന് തൃപ്തിവരത്തക്കവിധം സിനിമകളെടുക്കാന്‍ തയ്യാറായ മറ്റൊരു വിഭാഗവും ഇവിടെ നിലകൊണ്ടു. പി.എന്‍ മേനോന്‍, പി.എ.ബക്കര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, പവിത്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, ഷാജി.എന്‍.കരുണ്‍, ടി.വി.ചന്ദ്രന്‍, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു തുടങ്ങി ഒട്ടേറെപ്പേര്‍ പല കാലങ്ങളില്‍ ഇങ്ങനെ സിനിമകളെടുത്തവരാണ്. മുഖ്യധാരാ സിനിമകള്‍ക്കു സമാന്തരമായൊരു പാത വെട്ടിത്തുറന്ന് ലോകസിനിമകളുടെ ഭൂപടത്തില്‍ മലയാളമെന്ന പേരിന് ഇവര്‍ ഒരിടമുണ്ടാക്കി.

കച്ചവട സിനിമകള്‍ ആസ്വാദകനില്‍ രസം ദ്യോതിപ്പിക്കുകയെന്ന കേവല കലാധര്‍മ നിര്‍വ്വഹണത്തിനുശേഷം മറവിയിലാണ്ടുപോകുമ്പോള്‍ സാമൂഹികതയും തീവ്രരാഷ്ട്രീയവും മുന്നോട്ടുവെച്ച സമാന്തരവഴികളില്‍ സിനിമ എക്കാലത്തേക്കും പ്രസക്തിയുള്ളവയായി നിലകൊണ്ടു. എഴുപതുകളില്‍ 'ഉച്ചപ്പട'കാലം മുതല്‍ക്കു തുടങ്ങി കുറ്റിയറ്റുപോകാത്ത ആ കണ്ണിയുടെ നവനവമായ തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കെ.ആര്‍.മനോജ്, സിദ്ധാര്‍ഥ് ശിവ, മനോജ് കാന, സുദേവന്‍, സജിന്‍ബാബു, സനല്‍കുമാര്‍ ശശിധരന്‍, ഷാനവാസ് നരണിപ്പുഴ തുടങ്ങിയ പേരുകളെല്ലാം ഇതിന്റെ തുടര്‍ച്ചകളാണ്.
ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പുറത്തെ ലോകം അപ്രാപ്യമായിരുന്ന സമാന്തരസിനിമകള്‍ക്ക് പുതിയ വിപണനസാധ്യതകളും പരസ്യങ്ങളും വഴി തീയറ്ററുകള്‍ ലഭിക്കുന്നുവെന്നതാണ് പ്രതീക്ഷയുളവാക്കുന്ന ഏറ്റവും പുതിയ കാഴ്ച. നവമാധ്യമങ്ങള്‍ വഴി മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകള്‍ക്ക് ഈ മാറ്റത്തില്‍ വലിയ പങ്കുണ്ട്. ഇവിടെ സിനിമ സംവിധായകന്റെതോ നിര്‍മാതാവിന്റെയോ മാത്രമായി ഒതുങ്ങുന്നില്ല. മികച്ച സിനിമയെന്ന് തിരിച്ചറിയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും ഒരുപോലെ മുന്നിട്ടിറങ്ങുന്നു. നവമാധ്യമങ്ങള്‍ ഇതിന് മികച്ച പ്ലാറ്റ്‌ഫോമുമാകുന്നു.
സജിന്‍ബാബുവിന്റെ അസ്തമയം വരെ, സുദേവന്റെ െ്രെകം നമ്പര്‍ 89, കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, മനോജ് കാനയുടെ അമീബ തുടങ്ങിയ സിനിമകള്‍ ദിവസങ്ങളോളം തീയറ്ററില്‍ തുടര്‍ന്നത് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ പിന്‍ബലം കൊണ്ടുകൂടിയായിരുന്നു. കാഴ്ചക്കാരന്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച വിലയേറിയ അഭിപ്രായങ്ങളില്‍നിന്നാണ് താരകേന്ദ്രീകൃതമല്ലാത്ത ഈ സിനിമകള്‍ക്ക് വീണ്ടും ടിക്കറ്റെടുക്കാന്‍ ആളുണ്ടായത്.
ഈ കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ പേരാണ് സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'യുടെത്. 2015ല്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ച ഈ സിനിമ തീയേറ്ററിലും വലിയ പ്രതികരണമാണുണ്ടാക്കിയത്. പുരസ്‌കരിക്കപ്പെട്ട ചിത്രങ്ങളുടെ പതിവിനു വിപരീതമായി കൂടുതല്‍ തീയേറ്ററുകളും നിറയെ കാണികളുമായാണ് ഒഴിവുദിവസത്തെ കളി വരവേല്‍ക്കപ്പെട്ടത്. മാധ്യമ, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങളും സംവിധായകന്‍ ആഷിഖ് അബു വിതരണമേറ്റെടുത്തതും സിനിമയ്ക്ക് ഗുണംചെയ്തു.

കേരളത്തിന്റെ രാഷ്ട്രീയ, അരാഷ്ട്രീയ, ജാതി, ലിംഗ, വര്‍ണ മുഖങ്ങളിലേക്ക് രണ്ടു മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് കടന്നുചെന്ന് അതിന്റെ ഭീകരതയെ കാഴ്ചക്കാരനുമുന്നില്‍ തുറന്നിട്ടുകൊടുക്കകയാണ് സനല്‍കുമാര്‍ ശശിധരന്‍ 'ഒഴിവുദിവസത്തെ കളി'യിലൂടെ. കാലവും കലയും ആവശ്യപ്പെടുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. പ്രത്യക്ഷത്തില്‍ ഇത് കുറച്ച് ആണുങ്ങളുടെ ഒരു അവധിദിവസത്തെ കളിയാണെങ്കില്‍ക്കൂടി അവര്‍ നമ്മളും അവരുടെ സംസാരം നമ്മുടെതു കൂടിയുമായി മാറുമ്പോഴാണ് സിനിമയുടെ സഞ്ചാരം ഞെട്ടിപ്പിക്കുന്നതാകുന്നത്.
ഒഴിവുദിവസത്തെ കളി മുന്നോട്ടുവയ്ക്കുന്നത് തീവ്രരാഷ്ട്രീയമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ലഘുസംസാരങ്ങളിലൂടെ അവയോരോന്നും പൊങ്ങിവരുന്നു. ഓരോരുത്തരും ജാതി, മതം, ലിംഗം, വെളുപ്പ്, കറുപ്പ്, നീ, ഞാന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ തന്നെയാണെന്ന് സിനിമ പറയുന്നു. എത്രയൊക്കെ ഉള്ളില്‍ ചില്ലിട്ടുസൂക്ഷിച്ചാലും ചില സാഹചര്യങ്ങളില്‍ അവയെല്ലാം അണപൊട്ടിയൊഴുകും. പരിഷ്‌കൃത, ബുദ്ധിജീവി നാട്യങ്ങള്‍ക്കൊക്കെ ഇളക്കം തട്ടും. അപ്പോള്‍ നമ്മള്‍ കറുത്തവനെ വെറുക്കുന്നവനും സ്വന്തം നിറത്തിലും ജാതിയിലും കുടുംബത്തിലും അഭിമാനിക്കുന്നവനുമായി മാറുന്നു. എനിക്കെന്തുമാകാം, എന്തും പറയാം, എനിക്കതിന് അധികാരമുണ്ട്. നിനക്കങ്ങനെയാന്നും പാടില്ല. ഞങ്ങള്‍ വരച്ച അതിര്‍വരകള്‍ നീയൊരിക്കലും ലംഘിച്ചുപോകരുത്. ഉള്ളില്‍ ഇത്തരം ധാര്‍ഷ്ട്യങ്ങളും അധികാരചിഹ്നങ്ങളും പേറുന്ന ഭൂരിപക്ഷ മനുഷ്യനെയും മലയാളിയെയും ഒഴിവുദിവസത്തെ കളി തുറന്നുകാട്ടുന്നു. ഒരുപാട് സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായമില്ലാതെ സമൂഹയാഥാര്‍ഥ്യങ്ങളെ കേവലം സുഹൃദ്‌സംസാരത്തിലൂടെ പുറത്തുകൊണ്ടുവരികയാണ് സിനിമ. കഥാപാത്രങ്ങളിലേക്ക് തിരിച്ചുവെക്കുകയും അവരുടെ പിറകെ സഞ്ചരിക്കുകയും ചെയ്യുകയാണ് ഒഴിവുദിവസത്തെ കളിയുടെ ക്യാമറക്കണ്ണുകള്‍.

പല സ്വഭാവക്കാരും ചിന്താഗതിക്കാരുമാണ് മനുഷ്യര്‍. സുഹൃത്തുക്കളുടെ കൂട്ടങ്ങളുമതേ. സമൂഹത്തിലെന്നപോലെ ഈ കൂട്ടങ്ങളിലുമുണ്ടാകും ഭരിക്കാനും നിയന്ത്രിക്കാനും ചിലര്‍. അതുപോലെ അനുസരിക്കാനും വിധേയപ്പെടാനും ഇരയാകാനും തീരുമാനിക്കപ്പെട്ട മറ്റു ചിലരും. മറ്റുള്ളവര്‍ക്കുവേണ്ടി ജോലിയെടുക്കേണ്ടി വരുന്നവന്‍, കറുമ്പന്‍, കള്ളന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കപ്പെട്ട് ഇരയാകുന്ന ഒരു സുഹൃത്ത് ഒഴിവുദിവസത്തെ കളിക്കൂട്ടായ്മയിലുമുണ്ട്.
ഉണ്ണി.ആറിന്റെ ഇതേ പേരിലുള്ള കഥയാണ് ഒഴിവുദിവസത്തെ കളിയായി മാറിയത്. തിരക്കഥയുടെ സാധ്യത ഉപയോഗിക്കാത്ത സിനിമ റിയല്‍ എന്ന വിശേഷണത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നു. കഥാപാത്രങ്ങളായി എത്തിയവരെല്ലാം പുതുമുഖങ്ങളാണ്. ജീവിതത്തില്‍ പെരുമാറുന്നതു പോലെത്തന്നെ ക്യാമറയ്ക്കുമുന്നിലുമെന്ന തരത്തിലുള്ള ഇവരുടെ പ്രകടനം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ഒഴിവുദിവസത്തെ കളിക്ക് തീയേറ്ററില്‍ ലഭിച്ച സ്വീകാര്യത വരാനിരിക്കുന്ന ഇത്തരം സിനിമകള്‍ക്കുള്ള പ്രചോദനവും ആത്മവിശ്വസവുമാകുമെന്നു തീര്‍ച്ച.



സ്ത്രീശബ്ദം, ജൂലൈ, 2016

Wednesday, 15 June 2016

കറുപ്പിന്റെ 125 ദിവസങ്ങള്‍

പെണ്ണെങ്ങനെ വെളുത്തിട്ടാണോ? അതെ, എന്നാണ് ഉത്തരമെങ്കില്‍ അവള്‍ സുന്ദരിയായിരിക്കും എന്നാണ് സങ്കല്‍പം. അപ്പോള്‍ കറുപ്പിനെന്തോ കുഴപ്പമുണ്ട്. കറുത്ത് പെണ്ണ് സുന്ദരിയായിരിക്കില്ല എന്നൊരു ധാരണ കുട്ടിക്കാലം മുതല്‍ക്കെ ഉള്ളില്‍ പതിഞ്ഞിരുന്നു. കറുപ്പ് അത്ര നല്ല നിറമല്ലെന്നും കറുത്തവരെ അത്ര ഗൗനിക്കേണ്ടതില്ലെന്നുമുള്ള ബോധവും ഒപ്പം വളര്‍ന്നുപോന്നു. പിന്നെയും കണ്ടു, വെളുപ്പിനോടുള്ള ചിരിയും പരിഗണനയും ആരാധനയും. ചുറ്റിലും കേട്ടു, കറുപ്പിനെച്ചൊല്ലിയുള്ള പിറുപിറുക്കലുകളും പിന്നോട്ടടിപ്പിക്കുന്ന പറച്ചിലുകളും.
പിന്നെപ്പിന്നെ കണ്ടതൊക്കെയും വെളുപ്പുകള്‍. സിനിമയിലെ നായികമാരും പരസ്യത്തിലെ മോഡലുകളും ഓഫീസ് റിസപ്ഷനിലെയും തുണിക്കടയിലെയും പെണ്‍കുട്ടികളുമെല്ലാം വെളുത്തവരായി. അങ്ങനെയങ്ങനെ ലോകം വെളുത്തവരിലേക്കൊറ്റപ്പെട്ട് കറുത്തവരെ നോക്കി 'നിങ്ങളുടെ നിറം നല്ലതല്ല. ഞങ്ങളെപ്പോലെയാകാന്‍ ശ്രമിക്കൂ' എന്നു പറഞ്ഞുതുടങ്ങി. കറുത്തവരെ വെളുപ്പിക്കാനുള്ള വിപണിശ്രമങ്ങള്‍ ആരംഭിച്ചു.
കാലമൊക്കെ വല്ലാതെ വലിഞ്ഞുനീണ്ടുപോയിട്ടും കറുപ്പിലേക്ക് ഇറങ്ങിച്ചല്ലാന്‍ മടിക്കുന്ന കാലുകളുടെ അഹംബോധമാണ് നമ്മളെ നയിച്ചുപോരുന്നത്. കറുപ്പ്, വെളുപ്പ് ദ്വന്ദ്വത്തിലേറിയുള്ള സഞ്ചാരത്തിന്റെ പഴക്കം ജാതിയിലേക്കുകൂടി സംക്രമിച്ചതിന്റെ ചീഞ്ഞളിഞ്ഞ പൊതുബോധവും മുഖവുമാണ് ഏറ്റവും പുതിയ കാഴ്ച.

അനുഭവം
ഒന്ന്
'സാധനങ്ങള്‍ വാങ്ങാന്‍ പതിവായി പോകാറുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞാന്‍ ചെന്നുകയറി. കണ്ടപാടെ അവിടത്തെ ജോലിക്കാരനായ ചേട്ടന്‍ ചിരിതുടങ്ങി. എന്റെ മുഖത്തുനോക്കി അയാള്‍ നിര്‍ത്താതെ ചിരിക്കുകയാണ്. ഞാന്‍ അത് ഗൗനിക്കാതെ സാധനങ്ങള്‍ക്ക് വില ചോദിച്ചു. അയാളതൊന്നും കേള്‍ക്കുന്നില്ല. ശ്രദ്ധ മുഴുവന്‍ എന്റെ ശരീരത്തിലെ കറുത്ത നിറത്തിലാണ്. മറ്റു ജോലിക്കാര്‍ക്ക് എന്നെ കാണിച്ചുകൊടുക്കുകയും എന്റെ ഫോട്ടോ എടുക്കുകയും ചെയ്ത് അയാള്‍ ചിരി തുടര്‍ന്നുകൊണ്ടിരുന്നു.

രണ്ട്
വനിതാദിനത്തില്‍ ദേഹത്ത് കരിയ്‌ക്കൊപ്പം എല്‍.ഇ.ഡി ലൈറ്റുമണിഞ്ഞ് രാത്രി കൊച്ചി നഗരത്തിലേക്കിറങ്ങി. ഫുട്പാത്തില്‍ എതിര്‍വശത്തുനിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടുവന്നയാള്‍ തൊട്ടടുത്തെത്തിയപ്പോള്‍ പേടിച്ചിട്ടെന്നപോലെ 'ഹോ, മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമല്ലോ' എന്നു പറഞ്ഞുകൊണ്ട് നടന്നുനീങ്ങി. നാലടിനടന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ കളിയാക്കുന്നപോലെ ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ്. അപ്പോഴാണ് മനസ്സിലായത്. അയാള്‍ പേടി അഭിനയിക്കുകയായിരുന്നു.

മൂന്ന്
ഒരിക്കല്‍, ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ്. മധ്യവയ്‌സ്‌ക്കയായ ഒരു ചേച്ചി. ഞങ്ങള്‍ ഒരേ സീറ്റിലാണിരിക്കുന്നത്. അവരെന്നെ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു. അവര്‍ക്ക് സീറ്റില്‍നിന്ന് എഴുന്നേറ്റു പോകണമെന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല. ഇറങ്ങാന്‍ നേരം അവര്‍ വെറുപ്പോടെ ഇങ്ങനെ പറഞ്ഞു.''എന്തിനാണിങ്ങനെ പൂതനയെപ്പോലെ വേഷംകെട്ടി ആള്‍ക്കാരെക്കൊണ്ടു പറയിപ്പിക്കാന്‍ ഇറങ്ങിനടക്കുന്നത്?''.

നാല്
മറ്റൊരിക്കല്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണയേക്കാള്‍ കറുത്തൊരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ആകര്‍ഷണവും മറ്റൊന്നല്ല; എന്റെ നിറം. പക്ഷേ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ഈ നോട്ടത്തില്‍ അലിവും ആര്‍ദ്രതയുമുണ്ടായിരുന്നു. അവള്‍ അടുത്തുവന്നു സംസാരിച്ചു. വിദ്യാര്‍ഥിനിയാണ്. നര്‍ത്തകിയാകാനാണ് ആഗ്രഹം. നൃത്തം അഭ്യസിക്കുന്നുമുണ്ട്. എന്നാല്‍ അവിടെയും വേര്‍തിരിവ്. മറ്റു കുട്ടികളുടെ കൂട്ടത്തില്‍ ഡാന്‍സ് കളിപ്പിക്കുന്നില്ല. വേദികളില്‍നിന്ന് അകറ്റപ്പെടുന്നു. ജാതിപ്പേരുപറഞ്ഞ് മാറ്റിനിര്‍ത്തുന്നു.
മുകളില്‍ പറഞ്ഞ നാലനുഭവവും ഒരാളുടേതാണ്. പെരുമ്പാവൂരുകാരിയായ ആര്‍ട്ടിസ്റ്റ് പി.എസ്.ജയയുടെ.

'ഇവിടെ വളരെ പ്രകടമായ ലിംഗവിവേചനമുണ്ട്. മൂന്നാം ലിംഗക്കാരോടും ദളിതരോടും കടുത്ത അവഗണനയും വേര്‍തിരിവും പുലര്‍ത്തിപ്പോരുന്നുണ്ട്. അവരെ അവരായും കൂട്ടത്തിലും പരിഗണിക്കാന്‍ മടിയാണ്. കറുത്ത നിറത്തിന് കേരളസമൂഹം ഒരു അകലം നല്‍കിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് അവരെ അടുപ്പിക്കാന്‍ തയ്യാറല്ല. ഒരു കാര്യം നമുക്കുറപ്പിക്കാം. കേരളവും ഒട്ടും സേഫല്ല. എന്നാല്‍ അത് സമ്മതിച്ചുകൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല.  കള്ളത്തരം കാണിക്കുന്നൊരു വിഭാഗമാണ് മലയാളികള്‍' ജയ പറയുന്നു.
നാലു മാസത്തോളം നടത്തിയ അപരസഞ്ചാരത്തിന്റെ അനുഭവത്തിലാണ് ജയയ്ക്ക് ഇക്കാര്യം കൂടുതല്‍ വെളിപ്പെടുന്നത്. കൊച്ചി കേന്ദ്രമായുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ കലാകക്ഷി ഫാസിസത്തിനും ദളിതരോടുള്ള വിവേചനത്തിനുമെതിരെ തീര്‍ത്ത പ്രതിരോധത്തിന്റെ ഭാഗമായാണ് ദേഹം മുഴുവന്‍ കണ്‍മഷിയണിഞ്ഞ് ജയ പൊതുസമൂഹത്തിലേക്കിറങ്ങിയത്. രാജ്യം കടുത്ത അസഹിഷ്ണുതയിലേക്ക് നീങ്ങിയ സംഭവപരമ്പരകള്‍ കമ്ട നാളുകള്‍. അതിന്റെ തുടര്‍ച്ചയായി ജനുവരി 17ന് രോഹിത് വെമുലയുടെ ആത്മഹത്യ.
ഗുഡ് മോണിങ്,
'ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കടുത്ത് ഉണ്ടായിരിക്കില്ല. എനിക്കറിയാം നിങ്ങളില്‍ ചിലരെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട്, നന്നായി പെരുമാറുന്നുണ്ട്. എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല...   എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ ബാല്യകാല ഏകാന്തതയില്‍നിന്ന്, ഭൂതകാലത്തിലെ അഭിനന്ദിക്കപ്പെടാത്ത എന്റെ ഉള്ളിലെ കൊച്ചുകുട്ടിയില്‍നിന്ന് എനിക്കൊരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ല...'
ഇങ്ങനെ തുടങ്ങിത്തുടരുന്ന വരികള്‍ ജയയെയും കൂട്ടുകാരെയും ദിവസങ്ങളോളം വേട്ടയാടിക്കൊണ്ടിരുന്നു. ജനുവരി 25ന് കലാകക്ഷിയിലെ അംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് നമുക്കെന്തു ചെയ്യാനാകുമെന്ന് കൂടിയാലോചിച്ചു. വരയും ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുകളുമായി ഓരോരുത്തരും ഫാസിസത്തിനെതിരെ കലാകാരന്മാരുടെ പ്രതിരോധമാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു. ദേഹത്ത് കരിതേച്ച് പൊതുസമൂഹത്തിലേക്കിറങ്ങുകയെന്ന 'പെര്‍ഫോമിങ് ആര്‍ട്ട്' ആണ് വെമുലയുടെ സമപ്രായക്കാരിയായ ജയ തെരഞ്ഞെടുത്തത്.

മലയാളികള്‍ക്കിടയില്‍ കറുത്തവളായി ജീവിച്ച നൂറിലേറെ നാളുകള്‍. അതത്ര എളുപ്പമായിരുന്നില്ല. പൊതു ഇടങ്ങളില്‍ മുമ്പ് ശീലിച്ചതു പോലെത്തന്നെയാണ് ഈ ദിവസങ്ങളിലും ജയ ജീവിച്ചത്. കടയില്‍ പോയി, ബസ്സിലും ട്രെയിനിലും യാത്ര ചെയ്തു. ജോലിക്കുപോയി. കൂട്ടുകാരെ കണ്ടു. അവള്‍ പതിവു പെണ്‍കുട്ടി തന്നെയായിരുന്നു. ആളുകള്‍ക്കായിരുന്നു മാറ്റം. അവരുടെ നോട്ടങ്ങളിലായിരുന്നു പ്രത്യേകത. അവര്‍ ഒരപൂര്‍വ്വകാഴ്ച കാണുന്നതുപോലെ അവളെ കണ്ടു. എന്തിനാണ് ഈ പെണ്‍കുട്ടിയിങ്ങനെ നടക്കുന്നതെന്നതിന്റെ കാരണം തിരക്കാന്‍ ആരും തയ്യാറായില്ല. 'ചോദിക്കാനും പറയാനുമാരുമില്ലാത്തതിന്റെ കുഴപ്പമെന്ന' ശീലിച്ച ശീലുകള്‍ അവര്‍ സ്വയവും പരസ്പരവും പറഞ്ഞുകാണണം.
ആദ്യദിവസങ്ങളില്‍ ആള്‍ക്കാരുടെ കളിയാക്കലുകളും പരിഹാസങ്ങളും ജയയ്ക്ക് ഒരുപാട് കേള്‍ക്കേണ്ടിവന്നു. കൂട്ടമായൊക്കെ ആളുകള്‍ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി. എങ്ങനെയിത് 100 ദിവസം വരെയൊക്കെ കൊണ്ടുപോകുമെന്ന് ആലോചിച്ചു. ദിവസവും ഇതു പതിവായതോടെ പതുക്കെ അവസ്ഥയെ മറികടക്കാന്‍ തുടങ്ങി. രണ്ടുമൂന്നു യാത്രകള്‍ കഴിഞ്ഞതോടെ ആത്മവിശ്വാസമേറി.
ഓരോ നോട്ടങ്ങളിലും അവള്‍ പ്രതീക്ഷിച്ചത് ഒരു നല്ല ചിരിയും അന്വേഷണവുമാണ്. അതു കിട്ടിയപ്പോഴെല്ലാം ഏറെ താത്പര്യത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു. എന്തിനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും നമ്മള്‍ മാറേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും പറഞ്ഞു. സമാനമനസ്സുകളില്‍നിന്നു കിട്ടുന്ന ഊര്‍ജം വലുതാണെന്ന് തിരിച്ചറിഞ്ഞു. തൃശ്ശൂരിലെ മനുഷ്യസംഗമത്തിലും കനയ്യകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്തു നടന്ന പ്രതിരോധത്തിലുമെല്ലാം അത്തരത്തിലുള്ള ഒരുപാട് ആളുകളെ ജയ കണ്ടെത്തി. അതുപോലെ കണ്ണുംകാതും തരാന്‍ തയ്യാറാകുന്ന ഓരോ കൂട്ടങ്ങളിലും ഒറ്റയ്ക്കും അല്ലാതെയും അവള്‍ നിറത്തെയും ഓരം ചേര്‍ക്കപ്പെടുന്നവരെയുംകുറിച്ച് വാചാലയായി. പലരും സ്വന്തം അനുഭവം പങ്കുവച്ചു. ആള്‍ക്കൂട്ടത്തിന്റെ അവഗണനയേക്കാള്‍ ഒറ്റപ്പെട്ട നന്മത്തുരുത്തുകളില്‍ തന്നെയാണ് വിശ്വാസമര്‍പ്പിക്കേണ്ടതെന്ന അറിവില്‍ സധൈര്യം മുന്നോട്ടുപോയി.

ദളിത് പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍, അറിയാന്‍ താത്പര്യമില്ലാത്തവര്‍, അറിഞ്ഞിട്ടും അത് നമ്മളെ ബാധിക്കുന്ന വിഷയമല്ലല്ലോയെന്ന് ഓര്‍ത്ത് സമാധാനപ്പെടുന്നവര്‍ എന്നിങ്ങനെ പല തരക്കാരെ ഈ ദിവസങ്ങളില്‍ ജയ കണ്ടുമുട്ടിയിട്ടുണ്ട്. ദളിതരോടുള്ള ക്രൂരമായ വിവേചനത്തിന് അറുതി വരുത്തിയ ഭൂതകാലമാണ് കേരളത്തിനുള്ളത്. പിന്നീട് നമ്മുടെ നോട്ടം മുഴുവന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കുമായിരുന്നു. എല്ലാം കണ്ടുംകേട്ടും ഇതൊക്കെ അവിടെയല്ലേ എന്നു സമാധാനിച്ചു. ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അനുഭവത്തില്‍ക്കൂടി ജയ പറയുമ്പോള്‍ അതത്ര നിസ്സാരമായി കാണാനാവില്ല. ജാതി,ലിംഗ,വര്‍ണ വിവേചനവും മത അടയാളങ്ങളും മറനീക്കി പുറത്തുവരുന്നുണ്ട്. തൊട്ടുകൂടായ്ക, ഒരുമിച്ചിരുന്ന് യാത്ര ചെയ്യാന്‍ അനുവാദമില്ലായ്മ, കിണറില്‍നിന്ന് വെള്ളം കോരിക്കൂടാ തുടങ്ങിയ ഭീകരചിന്തകളിലേക്ക് തിരിച്ചുപോയിട്ടില്ലെങ്കിലും പ്രത്യക്ഷത്തില്‍ കാണാത്ത രൂപങ്ങള്‍ ഇവിടെ കൂടിവരുന്നുണ്ട്. ജയയുടെ യാത്രയില്‍ കണ്ടുമുട്ടിയവരില്‍ ഏറെയും അത്തരക്കാരായിരുന്നെന്ന് ചേര്‍ത്തുവായിക്കണം.
തന്റെ ശരീരത്തിലെ കറുപ്പ് തേച്ചുപിടിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞവരും അല്ലാത്തവരുമുണ്ടെന്ന് ജയ. രണ്ടു കൂട്ടരുടേയും വിവേചനം ഒരുപോലെയായിരുന്നു. കറുപ്പ് എന്നത് അകറ്റിനിര്‍ത്തേണ്ടതും കളിയാക്കപ്പെടേണ്ടതുമായ ഒന്നാണെന്ന തോന്നലിന് വലിയ രീതിയില്‍ വളര്‍ച്ചയുണ്ടായിവരുന്നു. കറുപ്പ് എന്ന ദു:ഖസൂചകമായ വാക്ക്, കരിഞ്ചന്ത, കരിദിനം, അതിനു പിന്നിലുള്ള കറുത്ത കൈകള്‍, കറുപ്പാണെങ്കിലും അഴക് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഉടലെടുത്തതെങ്ങനെ?, കറുത്ത നിറത്തെ ജാതിയുമായിക്കൂടി ബന്ധപ്പെടുത്തിക്കാണുന്ന അപകടകരമായ പ്രവണത, കറുപ്പ് എന്നാല്‍ ദളിതന്‍, കറുത്തവര്‍ ഒഴിഞ്ഞുമാറി നില്‍ക്കേണ്ട ആളുകള്‍, കറുപ്പിനെ പിന്നോട്ടടിപ്പിക്കുന്ന ആള്‍ക്കൂട്ടം, കറുപ്പ് സ്വയം ഒഴിഞ്ഞുകൊടുക്കുന്നു.. എന്നിങ്ങനെ കറുപ്പിനെച്ചൊല്ലിയുള്ള പറച്ചിലുകളൊക്കെയും പാര്‍ശ്വവത്ക്കരണത്തിന്റെ പ്രതീകങ്ങളായിപ്പോകുന്നല്ലോയെന്ന ചിന്തയില്‍നിന്നാണ് ദേഹത്ത് കറുപ്പണിയുകയെന്ന പ്രതിരോധരീതി ജയ തെരഞ്ഞെടുത്തത്.
ഇത്തരമൊരു ചിന്ത ജയയുടേതു മാത്രമായിരിക്കില്ല. കറുപ്പ് ഏതെല്ലാം ഇടങ്ങളില്‍ എങ്ങനെയൊക്കെ അകറ്റിനിര്‍ത്തപ്പെടുന്നുണ്ടെന്ന അനുഭവം ഓരോരുത്തര്‍ക്കുമുണ്ടാകും. ഒന്നു ചിന്തിച്ചാല്‍ പങ്കുവച്ചു തുടങ്ങിയാല്‍ അതെല്ലാം  മറനീക്കിവരും. അനുഭവങ്ങളുടെ അളവും തീവ്രതയുമോര്‍ത്ത് അത്ഭുതപ്പെട്ടു തുടങ്ങുമ്പോള്‍ ഉത്തരേന്ത്യയിലേക്കുള്ള നോട്ടം കുറഞ്ഞ് അത് ചുറ്റിലേക്കുമാകും.
മെയ് 30ന് 125 ദിവസം പൂര്‍ത്തിയായതോടെ ജയ കറുപ്പ് വേഷമഴിച്ചു. യഥാര്‍ഥ രൂപത്തില്‍ അനുഭവങ്ങള്‍ സമൂഹത്തോട് പങ്കുവെച്ചു. കറുപ്പിന് നീതി കിട്ടുമോയെന്നറിയില്ല; പക്ഷേ മനോഭാവങ്ങള്‍ മാറ്റാന്‍ സാധിക്കും. ആ ഉറപ്പില്‍ ജയ പ്രതിരോധം തുടരുകയാണ്.
മലയാളി ശീലിച്ചുപോരുന്ന സദാചാരധാരണകള്‍ പോലെത്തന്നെയാണ് കറുപ്പിലേക്കുള്ള വെറുപ്പുളവാക്കുന്ന നോട്ടവും വെളുപ്പിന്മേലുള്ള ഐക്യപ്പെടലും. കറുപ്പ് ഒരു നിറമല്ല ചിലര്‍ക്ക്, മറ്റു ചിലര്‍ക്ക് നിറമില്ലാത്ത അവസ്ഥയുടെ പേരാണ്, ശൂന്യതയുടെ പേരാകും ചിലപ്പോള്‍ കറുപ്പ്, കറുപ്പ് ഒരു നിറമാണോ എന്ന സംശയവും കൂടി അവശേഷിപ്പിക്കുമ്പോള്‍ വിവേചനം പൂര്‍ണതയിലെത്തുന്നു.
സവര്‍ണന്‍ എന്നാല്‍ നിറമുള്ളവന്‍, ജാതിയില്‍ മുന്തിയവന്‍. അവര്‍ണനെന്നാല്‍ ജാതിയില്‍ താഴ്ന്നവന്‍, നിറമില്ലാത്തവന്‍. നിറം കൊണ്ട് ജാതിയെ തിരിച്ചറിഞ്ഞ് മിടുക്കറിയിക്കുന്നവരായിപ്പോകുന്നു നമ്മള്‍.

മാതൃഭൂമി വാരാന്തപ്പതിപ്പ്, ജൂണ്‍ 12, 2016
കമ്മട്ടിപ്പാടത്തുനിന്നുയരുന്നത് ഓരം ചേര്‍ക്കപ്പെട്ടവന്റെ ശബ്ദം

സിനിമ സാമൂഹികപ്രതിബദ്ധത കാണിച്ചുതുടങ്ങുമ്പോള്‍ കാണികളില്‍നിന്ന് അകലുന്നു എന്നതാണ് മലയാളം ശീലിച്ചുപോന്നിട്ടുള്ള കാഴ്ചശീലം. തന്റെ കാഴ്ചശീലങ്ങളെ രസിപ്പിക്കാത്തതിനെയെല്ലാം സമാന്തര വഴിയിലേക്കു മാറ്റിനിര്‍ത്തുകയും കലയുടെ ധര്‍മം ആനന്ദിപ്പിക്കുകയാണെന്ന ആലങ്കാരിക മതത്തില്‍ വിശ്വസിച്ചുപോരുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷ കാണികള്‍. അങ്ങനെയായിരിക്കണം മുഖ്യധാരയെന്നും സമാന്തരമെന്നും രണ്ടുപേരുകള്‍ തന്നെ ഉരുത്തിരിഞ്ഞുവന്നത്.
ഓരം ചേര്‍ക്കപ്പെടുന്നവന്റെ ജീവിതം പറയുമ്പോള്‍ മലയാള സിനിമ വച്ചുപുലര്‍ത്തിയിട്ടുള്ള ഓഫ്ബീറ്റ് ധാരണകളെ മാറ്റിനിര്‍ത്തി പറയാനുള്ളത് തന്റെ മാത്രം വഴിയിലൂടെ പറയുകയാണ് രാജീവ് രവി 'കമ്മട്ടിപ്പാട'ത്തിലൂടെ.
സിനിമയെ ജീവിതവുമായി എത്ര അടുത്തുനിര്‍ത്താമോ, അത്രയും അടുത്തേക്കായിരിക്കും രാജീവ് രവി ക്യാമറ ചലിപ്പിക്കുക. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക. കമ്മട്ടിപ്പാടത്തിലേക്കെത്തുമ്പോള്‍ അരികുജീവിത പരിസരങ്ങളോട് ഒന്നുകൂടി അടുക്കുകയാണ് രാജീവ് രവി. പാര്‍ശ്വവത്കൃത ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനൊപ്പം എക്കാലത്തും മുഖ്യധാരയോട് പടവെട്ടേണ്ടിവരുന്ന അവരുടെ ജീവിതം തുറന്നുകാട്ടുകയുമാണ് സംവിധായകന്‍.

കമ്മട്ടിപ്പാടത്തിനുമേല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊച്ചി നഗരത്തിന് വലിയ ആയുസ്സൊന്നുമില്ലെന്ന് പറയുന്ന സിനിമ തെരുവുപട്ടികളെപ്പോലുള്ള മനുഷ്യരുടൈ ചോരയും നീരുംകൊണ്ടാണ് ഇന്നുകാണുന്ന നഗരത്തിന്റെ വലുപ്പമൊക്കെ ഉണ്ടായതെന്നും ധ്വനി നല്‍കുന്നു. ചിലര്‍ക്ക് വലുതാകാന്‍ ചിലര്‍ ഇരകളും കുരുതിയുമാകേണ്ടി വരികയെന്ന ജന്മിത്തകാലം മുതല്‍ക്ക് തുടര്‍ന്നുപോരുന്ന സാമൂഹിക പരിതസ്ഥിതിയുടെ മുഖംമാറിയ രൂപം ഇന്നും ചുറ്റിലുണ്ട്. പോരാട്ടങ്ങള്‍കൊണ്ട് മാറ്റപ്പെട്ടത് മുതലാളിത്തത്തിന്റെ താത്ക്കാലിക രൂപങ്ങള്‍ മാത്രമാണ്. മറുരൂപങ്ങള്‍ മറനീക്കി പുറത്തുവരാന്‍ എപ്പൊഴും അവസരം പാര്‍ത്തിരിക്കുകയാണ്. അനുകൂലസാഹചര്യത്തില്‍ അത് ചൂഷണത്തിന്റെ കൈകള്‍ വിരിക്കും. പാവപ്പെട്ടവനെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവനെയും ലക്ഷ്യമിടും. അവനെ ഉപയോഗിച്ച് അവര്‍ വീണ്ടുമിവിടെ സാമ്രാജ്യങ്ങള്‍ പണിയും. എന്നാല്‍ ഈ കോട്ടകൊത്തളങ്ങളെല്ലാം ഒരുനാളില്‍ തകര്‍ത്തെറിയപ്പേടേണ്ടതു തന്നെയാണെന്ന് കമ്മട്ടിപ്പാടം പറഞ്ഞുവെയ്ക്കുന്നു.
പി.ബാലചന്ദ്രനെന്ന സമര്‍ഥനായ എഴുത്തുകാരനും നാടകകാരനും സംവിധായകനുമൊക്കെയായ (ഇപ്പോള്‍ നടനും) മനുഷ്യന്റെ മികച്ച എഴുത്തുകളിലൊന്നാണ് കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടം എന്ന ചേരിപ്രദേശത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥ ബൃഹത്തായ രീതിയിലാണ് ബാലചന്ദ്രന്‍ എഴുതിയിട്ടുള്ളത്. നാലര മണിക്കൂര്‍ നീളുന്ന ഒരു സിനിമ എന്ന സങ്കല്‍പ്പത്തിലെത്തിയ എഴുത്ത്. ഇത്രയും ദൈര്‍ഘ്യമേറിയ സിനിമ സ്വീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ക്ഷമയുണ്ടാകില്ലെന്ന ഉത്തമ ബോധ്യത്തില്‍ അത് 177 മിനിറ്റിലേക്ക് ഒതുക്കിപ്പറയുകയായിരുന്നു. എങ്കില്‍ക്കൂടി കമ്മട്ടിപ്പാടത്തെ മനുഷ്യരുടെ പല കാലഘട്ടത്തിലെ കഥ വിശദമായിത്തന്നെ സിനിമ പറയുന്നുണ്ട്.

ബാലനും ഗംഗനും കൃഷ്ണനുമെല്ലാം കമ്മട്ടിപ്പാടത്തെ സാധാരണ മനുഷ്യരാകുന്നു. കള്ളും തല്ലും തെറിവിളിയും രോഗവും പീഡയും മഴയും വെയിലുമറിഞ്ഞ് ജീവിക്കുന്നവര്‍. അതതു ദിവസത്തില്‍ ജീവിച്ച് ഭാവിയെപ്പറ്റിയുള്ള ചിന്ത സമീപ പരിസരത്തൊന്നുമെത്താത്ത ഈ മനുഷ്യര്‍ ആവലാതികളില്ലാത്തവരാണ്. അന്നന്നത്തേക്ക് ജീവിക്കാനുള്ള വക കിട്ടിയാല്‍ അവര്‍ സന്തോഷവാന്മാരാണ്. അത്തരത്തിലുള്ളവരെയാണ് ചൂഷണം ചെയ്യാന്‍ എളുപ്പവും. അത് മനസ്സിലാക്കുന്നവരാണ് അവരെ ഇരയാക്കുന്നവരും. അപ്പോള്‍ ഗംഗനും ബാലനും കൃഷ്ണനും കമ്മട്ടിപ്പാടത്തെ അവരുടെ മുന്‍തലമുറയുമെല്ലാം വലിയവരുടെ ഇരകള്‍ തന്നെയായിരുന്നുവെന്നുവേണം പറയാന്‍. സിനിമയുടെ അവസാനഭാഗത്ത് ആകാശത്തോളം കെട്ടിപ്പൊക്കിയ സൗധത്തിലെ കണ്ണാടിക്കൂട്ടില്‍നിന്ന് ഇരയാല്‍ താഴേക്കു പതിക്കുന്ന മുതലാളിപ്രതീകത്തിലൂടെ ഇനിയുള്ള തലമുറ ചൂഷണത്തിനു നിന്നുകൊടുക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്.
സിനിമയ്ക്ക് തിരക്കഥയുടെ ആവശ്യമില്ലെന്ന് രാജീവ് രവി പറയുന്നത് താനെന്ന സംവിധായകനില്‍ അത്രമേല്‍ സ്വയം വിശ്വാസമുള്ളതുകൊണ്ടാണ്. സിനിമ സംവിധായകന്റെ കലയാണെന്ന് പൂര്‍ണ ബോധ്യമുള്ള ഈ ചലച്ചിത്രകാരന്റെ സിനിമകള്‍ കച്ചവടമോ പുരസ്‌ക്കാരങ്ങളോ ലക്ഷ്യമിട്ടുള്ളതല്ല. അതുകൊണ്ടുതന്നെ മലയാളത്തിലെ മറ്റൊരു ചലച്ചിത്രകാരനുമായും ഇദ്ദേഹത്തെ സാമ്യപ്പെടുത്താനുമാകില്ല. സ്വന്തവും സ്വതന്ത്രവുമായ ആഖ്യാനശൈലി ശീലിച്ചെടുത്ത രാജീവ് രവിയില്‍നിന്ന് വരാനിരിക്കുന്നത് മലയാളത്തിലെ മികച്ച ചിത്രങ്ങളായിരിക്കുമെന്ന സൂചന തന്നെയാണ് കമ്മട്ടിപ്പാടം നല്‍കുന്നത്.

രാജീവ് രവിയുടെ സിനിമകളില്‍ സംഭവങ്ങളൊന്നും ജീവിതത്തില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കില്ല. പരിചയമുള്ള കുറേ ആളുകള്‍ വന്ന് നമ്മളെപ്പോലെ പെരുമാറുന്നതായിട്ടാണ് അനുഭവപ്പെടുക. അതില്‍ പലരും യഥാര്‍ഥ ജീവിതത്തെ തോല്‍പ്പിക്കുംവണ്ണം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.
സാധാരണക്കാരുടെ ജീവിതം പറയുമ്പോഴും കഥാപാത്രങ്ങള്‍ ഇതുവരെ വെയിലുകൊണ്ടിട്ടില്ലെന്നു തോന്നിപ്പിക്കുംവിധം നടത്താറുള്ള മലയാള സിനിമയിലെ പാത്രസൃഷ്ടി ധാരണകളെയാണ് കമ്മട്ടിപ്പാടം തകിടം മറിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും പുതിയ നടീനടന്മാരാണ്. അരികുജീവിതത്തിന്റെ അടയാളങ്ങളെന്ന് ഉറപ്പുപറയാവുന്ന തരത്തിലുള്ള ഒരു കൂട്ടം മനുഷ്യരെയാണ് ഇവരിലൂടെ കാണാനാകുക. ഇതില്‍ ഓരോരുത്തരും അവിടെ ജീവിക്കുന്നവര്‍ തന്നെയാണെന്ന തോന്നല്‍ കാഴ്ചക്കാരനിലുണ്ടാക്കാന്‍ കാസ്റ്റിങ് നടത്തിയവര്‍ക്കാകുന്നു. അങ്ങനെയാണ് കമ്മട്ടിപ്പാടം ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെക്കാള്‍ ബാലന്‍(മണികണ്ഠന്‍), ഗംഗന്‍(വിനായകന്‍), അനിത (ഷോണ്‍ റോമി), റോസമ്മ (അമല്‍ദ ലിസ്), ഗംഗന്റെ അച്ഛന്‍, അമ്മാവന്‍ കഥാപാത്രങ്ങള്‍, പിന്നെ കമ്മട്ടിപ്പാടത്തെ പേരറിയാത്ത കുറേ മനുഷ്യരുടെയും സിനിമയായി മാറുന്നത്.

ആരാധകരെയും താരപ്രഭയെയും മാറ്റിനിര്‍ത്തി കമ്മട്ടിപ്പാടം പോലെ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകുന്നുവെന്നതിലാണ് ദുല്‍ഖര്‍ അഭിനന്ദനമര്‍ഹിക്കുന്നത്. മികച്ച സിനിമകളുടെ ഭാഗമാകുക എന്നതിലൂടെയാണ് ഒരു നടന്റെ ഗ്രാഫ് വലുതാകുന്നത്. ഈ അര്‍ഥത്തില്‍ ദുല്‍ഖറിന് കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്‍ കരിയറിലെ ഒരടയാളപ്പെടുത്തലായിരിക്കും.

സ്ത്രീശബ്ദം, ജൂണ്‍, 2016

Monday, 25 April 2016

വിചിത്രസഞ്ചാരങ്ങളുടെ ലീല

ആറുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഉണ്ണി.ആറിന്റെ ലീല എന്ന കഥ അച്ചടിച്ചുവരുന്നത്. പ്രമേയത്തിന്റെ പുതുമകൊണ്ട് അന്നുതന്നെ ലീല ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലീലയിലെ സിനിമാസാധ്യതയെപ്പറ്റിയും അന്നുമുതല്‍ക്കേ സംസാരം തുടങ്ങിയിരുന്നു. ഇപ്പോള്‍ ഉണ്ണി.ആര്‍ തന്നെ തിരക്കഥയൊരുക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് ലീല സിനിമാരൂപം കണ്ടിരിക്കുന്നു. കഥയില്‍നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെ ഒരുക്കിയ തിരക്കഥയുടെ കരുത്ത് വരികള്‍ക്കിടയിലാണ്. 
വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള കുട്ടിയപ്പനിലൂടെയാണ് 'ലീല' കടന്നുപോകുന്നത്. കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രവും അയാളുടെ വിചിത്രസ്വഭാവങ്ങളും മാത്രമായിരിക്കില്ല രഞ്ജിത്തിനെ ലീലയൊരുക്കാന്‍ ആകര്‍ഷിച്ചിരിക്കുക. ലീല എന്ന കഥയില്‍ ഉണ്ണി.ആര്‍ വരികള്‍ക്കിടയില്‍ വായനക്കാരന് വിട്ടുകൊടുത്തിരിക്കുന്ന വിടവുകളായിരിക്കണം. ആ വിടവുകളില്‍ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയോടും കൊള്ളരുതായ്മകളോടും സ്ത്രീചൂഷണത്തോടുമുള്ള കലഹമുണ്ട്. അവയ്‌ക്കെതിരെയുള്ള പ്രതികരണവും അനുതാപവുമുണ്ട്. അത് പ്രധാന കഥാപാത്രങ്ങളായ കുട്ടിയപ്പനിലൂടെയും പിള്ളേച്ചനിലൂടെയുമെല്ലാം പുറത്തുവരുന്നുണ്ട്. കഥയില്‍ പിള്ളേച്ചനിലൂടെ (സിനിമയില്‍ വിജയരാഘവന്റെ കഥാപാത്രം)യാണ് കഥ പറഞ്ഞുപോകുന്നതെങ്കില്‍ സിനിമ കുട്ടിയപ്പന്റെ ജീവിതത്തിലേക്ക് നേരിട്ട് കടന്നുപോകുകയാണ്. കഥയിലുള്ളതിനേക്കാള്‍ കൂട്ടിച്ചേര്‍പ്പുകളോ ഉപകഥകളോ ചേര്‍ക്കാന്‍ മെനക്കെടാതെ നേരിട്ടുള്ള ആഖ്യാനവും സംഭാഷണശകലങ്ങളുമാണ് ഉണ്ണി.ആറും രഞ്ജിത്തും സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. 

തന്റെ വിചിത്രമായ സ്വഭാവവിശേഷങ്ങളുടെ പൂര്‍ത്തീകരണമാണ് കുട്ടിയപ്പന്റെ ജീവിതം. അതിനുവേണ്ടിയുള്ള സഞ്ചാരമാണ് ജീവിതമത്രയും. കുട്ടിയപ്പന് ഒരുപാടു കാര്യങ്ങളറിയാം. യാത്രയില്‍നിന്നും മറ്റു മനുഷ്യരില്‍നിന്നും ചുറ്റുപാടില്‍ നിന്നുമെല്ലാം സംഗ്രഹിച്ചത്. അതുകൊണ്ടുതന്നെ അയാള്‍ മറ്റു മനുഷ്യരെപ്പോലെ തിന്നും കുടിച്ചും ഉറങ്ങിയും മാത്രമായി ജീവിതം തള്ളിനീക്കുന്നില്ല. അച്ഛനുമമ്മയും പിന്നെ വേണ്ടപ്പെട്ടയാരുമില്ലാത്തതിന്റെ പതിവു സിനിമാനായക വ്യഥകളും കുട്ടിയപ്പനില്ല. താന്‍ തന്നെ ഉണ്ടാക്കിയെടുത്ത ഒരു പരമാധികാര സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ അയാള്‍ ഒറ്റയാനായി കഴിഞ്ഞുകൂടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയപ്പന് നാട്ടിലത്ര നല്ല പേരല്ല. എന്നാല്‍ കുട്ടിയപ്പനൊരു നല്ല മനുഷ്യനാണ്. കുട്ടിയപ്പന്റെയുള്ളില്‍ നന്മയുടെ അളവാണ് കൂടുതല്‍. അതറിയാന്‍ കുട്ടിയപ്പനോടടുക്കണം. അടുത്തവര്‍ക്കെല്ലാം അതറിയാം. ലീലയ്ക്കുള്‍പ്പടെ. 
ആനയുടെ കൊമ്പിന്‍കീഴില്‍ വച്ച് ഒരു പെണ്‍കുട്ടിയെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ വിചിത്രാഗ്രഹങ്ങളുടെ പരകോടിയില്‍ പങ്കാളിയായെത്തുന്നത് ലീലയാണ്. കഥയിലും സിനിമയിലും നോട്ടങ്ങള്‍കൊണ്ടും നിര്‍വ്വികാരതകൊണ്ടും മാത്രം പ്രതികരിക്കുന്ന ലീല ഒരു പ്രതീകമാണ്. ലീലയോട് കാമം തോന്നുന്ന അച്ഛന്‍ മറ്റൊരു പ്രതീകവും. ഇൗ അച്ഛനെയും മകളെയുമെല്ലാം നമുക്ക് പരിചയമുണ്ട്. അങ്ങനെയാണ് കുട്ടിയപ്പന്റെ ആഗ്രഹപൂര്‍ത്തീകരണ കഥയ്ക്കപ്പുറം ലീലയ്ക്ക് മറുവിതാനങ്ങളുണ്ടാകുന്നത്. ലീല ചുറ്റുപാടിന്റെ ശബ്ദമില്ലാത്ത പ്രതിനിധിയാകുന്നതും മനുഷ്യന്റെ വന്യതയിലേക്കും നിരര്‍ഥകതയിലേക്കും നോട്ടമയക്കുന്നതും അങ്ങനെയാണ്. 

ലീലയിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് പൂര്‍ണമായി വിജയിച്ചിരിക്കുന്നു. കുട്ടിയപ്പനായി ബിജുമേനോനെ തീരുമാനിച്ചതാണ് അതില്‍ ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്നത്. വിചിത്രാഗ്രഹങ്ങളുടെ തോഴനായ കുട്ടിയപ്പന്റെ ശരീരഭാഷ ബിജുമേനോനില്‍ ഭദ്രം. വിജയരാഘവനും  ഇന്ദ്രന്‍സുമാണ് വേഷപ്പകര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടുപേര്‍. പാര്‍വ്വതി നമ്പ്യാര്‍, പ്രിയങ്ക നായര്‍, ജഗദീഷ് എന്നിവരും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. 
ബിജിബാലിന്റെ പശ്ചാത്തലസംഗീതം ലീലയുടെ ഹൈലൈറ്റാണ്. കുട്ടിയപ്പന്റെ സഞ്ചാരങ്ങളോടൊപ്പം അത് ഒഴുകിച്ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഈ സഞ്ചാരത്തിനൊപ്പം നീങ്ങി മിഴിവേകുന്ന പ്രശാന്ത് രവീന്ദ്രന്റെ ക്യാമറയും കാഴ്ചയ്ക്ക് സുഖം പകരുന്നതാണ്. 
കഥ വായിച്ചവര്‍ക്ക് കുറേക്കൂടി പരിചിതമായതും വായിക്കാത്തവര്‍ക്ക് പുതുമയുള്ള ഒരു ആഖ്യാനവഴിയും സമ്മാനിക്കാന്‍ 'ലീല'യ്ക്ക് സാധിക്കുന്നുണ്ട്. ഒപ്പം രഞ്ജിത്ത് സിനിമകള്‍ വാചകങ്ങള്‍കൊണ്ടും ഇമേജുകള്‍കൊണ്ടും സൃഷ്ടിക്കുന്ന സാമൂഹികപരതയും കാലികതയും ലീലയിലും വിട്ടുകളയുന്നില്ല.

ചിത്രഭൂമി, ഏപ്രില്‍ 23, 2016

Monday, 11 April 2016

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം
വീട്ടിലേക്ക് തിരിച്ചെത്തുന്ന സിനിമ

നല്ല ചിരി കുടുംബത്തിന്റെ സൂര്യപ്രകാശമാണ്. ജേക്കബ്ബിന് കുടുംബമാണ് വെളിച്ചം. മലയാള സിനിമയിലേക്ക് ആ വെളിച്ചം തൂകിക്കൊണ്ടാണ് ജേക്കബ്ബും കുടുംബവും എത്തുന്നത്. ഒരു വീട്ടിലേക്ക് കയറിച്ചെന്നപോലെ തോന്നുന്ന ഒരു ചെറിയ നല്ല സിനിമ. അതാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം.
യഥാര്‍ഥ സംഭവത്തെ അധികരിച്ചുണ്ടായ സിനിമയാണിത്. രണ്ടായിരത്തിന്റെ ആദ്യദശകത്തില്‍ ആഗോളവിപണി തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തികമാന്ദ്യത്തിലും ചതിക്കുഴിയിലുംപെട്ട ഒരു ഗള്‍ഫ് മലയാളി ബിസിനസ് കുടുംബത്തിന്റെ ജീവിതം. 'ലോകത്തെവിടെയൊക്കെയോ കിടന്ന് കഷ്ടപ്പെടുന്ന ഒരുപാട് മലയാളികളുണ്ട്. അവരെയെല്ലാം എനിക്കറിയില്ല. പക്ഷേ ഈ കുടുംബത്തെ എനിക്കറിയാം. അവരെയാണ് ഞാനീ സിനിമയിലൂടെ കാണിക്കുന്നത്.'-സിനിമയ്ക്ക് പ്രചോദനമായ സുഹൃത്തിന്റെ ജീവിതചിത്രം കാണിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നു.
നിവിന്‍പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുമ്പുണ്ടായ മൂന്നു സിനിമകളെയും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഓര്‍മിപ്പിക്കുന്നില്ല. ഇതൊരു പുതിയ സിനിമയാണ്. നിവിന്‍ പോളിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവുമധികം ഉത്തരവാദിത്തബോധമുള്ളയാളാണ് ഈ ചിത്രത്തിലെ ജെറി. പതിവു നിവിന്‍ വേഷങ്ങള്‍ ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ കുറവാണ്. പതിവുകള്‍ ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ഏറ്റെടുക്കുന്നത് ഈ നടന് കരിയറില്‍ മുതല്‍ക്കൂട്ടാകും. 

ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാകുന്നു. ആദ്യപകുതിയില്‍ സിനിമയെ നയിക്കുന്നതും അദ്ദേഹം തന്നെ. കുടുംബത്തിലും തൊഴിലിടത്തിലും ജേക്കബ്ബിന്റെ തെളിഞ്ഞ മനസ്സും ചിരിയും സംസാരവും പ്രവൃത്തിയും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമാകുന്നു. കഥാപാത്രത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്‍ജി പണിക്കരിലെ അഭിനേതാവിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാകും. 
വ്യക്തിയുടെ ജീവിതത്തില്‍ എന്താണ് വീട്, ഭാര്യ, മക്കള്‍ എന്നത് ഓര്‍മപ്പെടുത്തുന്നു ജേക്കബ്ബിന്റെ വീട്ടിലേക്ക് തിരിച്ചുവച്ച ക്യാമറ. അങ്ങനെയാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ പ്രേക്ഷകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വരുംദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരായിരിക്കും ഈ സിനിമയുടെ മുഖ്യ കാഴ്ചക്കാരെന്ന് പറയാനുമാകുക. 
ചിത്രത്തിന്റെ തുടക്കത്തില്‍ ജേക്കബ്ബ് മൂത്ത മകനായ ജെറിക്ക് വിശാലമായ മണല്‍പരപ്പ് കാണിച്ചുകൊടുത്ത് പറയുന്നുണ്ട്, 'പത്തറുപത് കൊല്ലം മുമ്പ് ഇതുപോലൊരു മണല്‍പരപ്പായിരുന്നു ഇന്നു നമ്മള്‍ കാണുന്ന ദുബായ് എന്ന സ്വപ്നഭൂമിക. ആ മണല്‍പരപ്പില്‍ കെട്ടിയുയര്‍ത്തിയ സൗധങ്ങള്‍ക്കുപിന്നില്‍ ഒരുപാടു മനുഷ്യരുടെ അധ്വാനമുണ്ട്. ആ മനുഷ്യരില്‍ മലയാളികളുമുണ്ട്.' മലയാളി ജീവിതത്തിലുള്ളത്രയും സ്വാധീനം മലയാള സിനിമയിലും പ്രവാസിക്കുണ്ട്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ചിരിക്കുന്ന ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഗള്‍ഫ് ജീവിതത്തിന്റെ വേറിട്ടൊരു മുഖം കാണിച്ചുതരുന്നുണ്ട്. വെറുംകൈയ്യായി ഗള്‍ഫിലെത്തി കൈനിറയെ സമ്പാദിച്ചവനും ഒന്നുമില്ലാതെ തിരിച്ചുപോന്നവനും തകര്‍ച്ചയില്‍നിന്ന് വെട്ടിപ്പിടിച്ചവനുമുണ്ട്. മൂന്നാമതു പറഞ്ഞ കൂട്ടത്തിലാണ് ജേക്കബ്ബിന്റെയും കുടുംബത്തിന്റെയും സ്ഥാനം. 

ഒറ്റദിവസം കൊണ്ട് പണക്കാരനാകാന്‍ സിനിമയിലേ സാധിക്കൂ എന്ന് കഷ്ടത നിറഞ്ഞൊരു നേരത്ത് ജെറി പറയുന്നുണ്ട്. പിന്നീട് ജീവിതത്തിലേതുപോലെ പ്രയാസപ്പെട്ട് ഏറെ കഷ്ടതകള്‍ താണ്ടി അയാള്‍ നഷ്ടങ്ങള്‍ നികത്തി തെളിഞ്ഞ ചിരി ചിരിക്കുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍നിന്നുതന്നെ കണ്ടെത്തിയ ഒരു സിനിമയുടെ ഗുണം ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് കൈവരുന്നു. തകര്‍ന്നുപോയ ബിസിനസ് സാമ്രാജ്യങ്ങളും അപ്രമാദിത്വങ്ങളും ഒറ്റദിവസം കൊണ്ട് തിരികെപ്പിടിക്കുന്ന അതിമാനുഷരുടെ വേഷമിട്ട താരരാജാക്കന്മാരുടെ അതിശയോക്തി നിറഞ്ഞ കഥകള്‍ വെള്ളിവെളിച്ചത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം രസക്കൂട്ടുകളില്ലാത്ത ജീവിതം മനുഷ്യനെ ഏതെല്ലാം താഴ്ചകളിലേക്ക് തള്ളിയിടാമെന്നും അവിടെനിന്ന് പിടിച്ചുകയറുക എത്ര പ്രയാസമാണെന്നും ലളിതമായി ഓര്‍മപ്പെടുത്തുന്നു ഈ സിനിമ. 
വന്‍ പ്രമേയ സാധ്യതകളുടെയും അതിസങ്കീര്‍ണതകളുടെതുമല്ല ഇനിയുള്ള കാലത്തെ സിനിമകളെന്ന് അടിവരയിടുകയാണ് ഈയടുത്തിറങ്ങി ജനങ്ങളേറ്റെടുത്ത മിക്ക സിനിമകളും. ചാര്‍ലി, ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കലി എന്നിവയെല്ലാം ഇങ്ങനെ ലളിതാഖ്യാനത്തിന്റെ വഴി തിരഞ്ഞെടുത്ത് വിജയിച്ചവയാണ്. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന പുതിയ പേരാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം.

ദുബായ് നഗരജീവിതം പകര്‍ത്തിയ ജോമോന്‍.ടി.ജോണിന്റെ ക്യാമറ, യഥാര്‍ഥ ജീവിതത്തെ സിനിമയിലേക്ക് പകര്‍ത്തിവച്ച വിനീത് ശ്രീനിവാസന്റെ എഴുത്ത്, ഷാന്‍ റഹ്മാന്റെ സംഗീതം, സായ്കുമാര്‍, ടി.ജി.രവി, ദിനേശ് പ്രഭാകര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, മാസ്റ്റര്‍ സ്റ്റെയ്‌സണ്‍ എന്നിവരുടെ അഭിനയം..ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ എടുത്തുകാണിക്കാവുന്ന പേരുകള്‍ ഇവരുടേതു കൂടിയാണ്.

ചിത്രഭൂമി, ഏപ്രില്‍ 9, 2016
കലി
കൈയൊപ്പ്..
ദുല്‍ഖറിന്റെ 
സമീര്‍താഹിറിന്റെ 

ഹിന്ദുപുരാണത്തില്‍ കലി കല്‍ക്കി അവതാരം വരെ കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. കലി വിഷ്ണുവിന്റെ എതിര്‍മൂര്‍ത്തിയും ലോകസംഹാരത്തിനായി പ്രയത്‌നിക്കുന്നവനുമാണ്. നളചരിതത്തില്‍ കലിയുടെ പ്രയത്‌നത്താലാണ് നളന് തന്റെ സഹോദരനുമായി ചൂതുകളിയിലേര്‍പ്പെട്ട് തോല്‍വി വരിക്കേണ്ടിവന്നത്.
വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും അപകടകരമായ വികാരങ്ങളിലൊന്നായിരിക്കും കോപം. നിയന്ത്രിക്കാന്‍ കഴിയാത്ത മുന്‍കോപം നിലനില്‍പിനെയും തന്നെത്തന്നെയും ബാധിക്കും. കുട്ടിക്കാലം മുതല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യക്കാരനായ സിദ്ധാര്‍ഥിന്റെ കഥയാണ് സമീര്‍ താഹിറിന്റെ കലി പറയുന്നത്. പേരിന്റെ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും നീതി പുലര്‍ത്തുന്നു കലി.
ഒരു വ്യക്തിയുടെ/ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ നിയന്ത്രിക്കാനാകാത്ത കോപം നമ്മളിലുള്ള ചില വിട്ടുപോകാത്ത വികാരങ്ങളെയും ശീലങ്ങളെയുംപോലെ പിന്തുടരുന്നു. അതയാളെ വലിഞ്ഞുമുറുക്കുകയും ചുറ്റുപാടിലും തൊഴിലിടത്തിലും ഒറ്റപ്പെടുത്തുകയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥിലെത്തിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നിടത്താണ് വ്യവസ്ഥിതിയോടു ചേര്‍ന്നുപോകാന്‍ പരുവപ്പെട്ട മനുഷ്യനായി ഒരാളെ സമൂഹം വിലയിരുത്തുന്നത്. ഏതൊരാള്‍ ഈ വികാരങ്ങളോട് താദാത്മ്യപ്പെടാതെ അകന്നുപോകുകയോ വഴിമാറുകയോ ചെയ്യുമ്പോള്‍ അയാള്‍ വ്യത്യസ്തനും കൂട്ടത്തില്‍ ചേരാത്തവനും തെറ്റുകാരനുമായി അടയാളപ്പെടുത്തപ്പെടുന്നു.

കലിയിലെ സിദ്ധാര്‍ഥിന് അനിയന്ത്രിതമായ കോപമാണ് പ്രശ്‌നം. ദേഷ്യത്തിന്റെ അളവഴകുകളും ഭീകരതയും മിതപ്പെടുത്തി അഭിനയിച്ചിരിക്കുന്നിടത്ത് ദുല്‍ഖറിലെ നടന്‍ വിജയിച്ചിരിക്കുന്നു. താരം എന്ന നിലയില്‍ ദുല്‍ഖറിനെ കാണാന്‍ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷ യുവപ്രേക്ഷകരെക്കാളും നടന്‍ എന്ന നിലയില്‍ അയാളെ വിലയിരുത്താന്‍ കഴിയുന്നൊരു സിനിമ എന്ന തരത്തിലാകും കലിയെയും ഈ നടനെയും സാമാന്യ സിനിമാസ്‌നേഹി കാണുക. ചില കഥാപാത്രങ്ങള്‍ ചിലരുടെ ശരീരത്തിന്റെ ഭാഗമെന്നോണം ഇളക്കിമാറ്റാനാകാതെ ചേര്‍ന്നിരിക്കും. അത്തരമൊരു കുപ്പായമാണ് കലിയില്‍ ദുല്‍ഖറിന്റെ സിദ്ധാര്‍ഥ് അണിഞ്ഞിരിക്കുന്നത്. അയാളുടെ സ്വഭാവവിശേഷമായ കോപം പോലെ ഇതും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. താരമൂല്യമുള്ള നായകനടന്മാര്‍ ഇത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നിടത്താണ് പുതിയകാല സിനിമയുടെയും കാഴ്ചശീലത്തിന്റെയും മാറ്റവും നല്ല ലക്ഷണവും.

താരം എന്ന നിലയില്‍ തനിക്ക് സിനിമയെ എങ്ങനെ ഉപയോഗിക്കാനാകും എന്ന മുന്‍തലമുറ നായകബിംബങ്ങളുടെ ചിന്തയെ മറികടന്ന് ഈ സിനിമ ഞാന്‍ എന്തിന് തെരഞ്ഞെടുക്കുന്നു, ഈ സിനിമയില്‍ തനിക്ക് പുതിയതായി എന്തു ചെയ്യാനുണ്ട് എന്നു ചിന്തിക്കുന്ന തലത്തിലേക്ക് മാറാന്‍ കഴിയുന്നുവെന്നതിലാണ് ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ പുതിയ തലമുറയില്‍ ഇരിപ്പിടം നേടിയ നായകന്മാര്‍ അഭിനന്ദനമര്‍ഹിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, നിവിന്‍പോളി എന്നീ നായകനടന്മാര്‍ തുടര്‍ന്നുപോരുന്നതും അന്വേഷിക്കുന്നതും വിജയിക്കുന്നതും ഈ ചിന്തയിലാണ്.
കോപം എന്ന കേവലവികാരം കേന്ദ്രപ്രമേയവും നായകന്റെ സ്വഭാവവിശേഷവുമാക്കി വാണിജ്യസിനിമയെടുക്കുക എന്നത് ഒരു പതിറ്റാണ്ടിനുമുമ്പ് ഒരു മലയാളസിനിമാ സംവിധായകന് ആലോചിക്കാനാവുമായിരുന്നില്ല. ഇപ്പോഴത് സാധ്യമാണ്. സങ്കീര്‍ണതകള്‍ ഏച്ചുകൂട്ടുകയും കുരുക്കഴിക്കുകയും ചെയ്യുന്ന രീതി സിനിമ ബോധപൂര്‍വ്വം വിട്ടുകളഞ്ഞിരിക്കുന്നു. ലളിതമായി പറയാനുള്ള കാര്യം പറയുകയാണ് പുതിയ സിനിമ. 2013ല്‍ പുറത്തിറങ്ങിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ 'നോര്‍ത്ത് 24 കാതം' ഇത്തരമൊരു കേവല വികാരത്തെയോ ശീലത്തെയോ പിന്‍പറ്റി വിജയം വരിക്കാനാകുമെന്ന് തെളിയിച്ച സിനിമയാണ്. ആ മാതൃകയുടെ തുടര്‍ച്ചയാണ് സമീര്‍താഹിര്‍ കലിയിലൂടെ കണ്ടെത്തുന്നത്. കലിയുടെ ആദ്യപകുതി സ്വഭാവവിശേഷങ്ങളുടെ ലളിതാഖ്യാനവും രണ്ടാംപകുതി കലി ബാധിച്ച് ഇരുട്ടിലേക്കുള്ള പ്രയാണവുമാണ്.

ഒരു സ്വകാര്യ ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറാണ് ദുല്‍ഖറിന്റെ സിദ്ധാര്‍ഥ്. ചുറ്റുപാടില്‍നിന്നോ സഹജീവിയില്‍നിന്നോ ഉണ്ടായേക്കാവുന്ന ഏത് ചെറിയ പ്രകോപനത്തിലും പ്രതിരോധമില്ലാതെ കോപത്തിന്റെ തീയില്‍ പെട്ടുപോകുന്നു അയാള്‍. രോഷപ്രകടനത്തിനുശേഷം കുറ്റബോധം തോന്നുമെങ്കിലും പ്രകോപനങ്ങളുടെ ആവര്‍ത്തനങ്ങളെ അയാള്‍ക്ക് തടയാനാകുന്നില്ല. ഈ സവിശേഷ സ്വഭാവം ഉയര്‍ത്തുന്ന വെല്ലുവിളിയുടെ നിഴലിലാണ് അയാള്‍ വീട്ടിലും തൊഴിലിടത്തിലും മുന്നോട്ടുപോകുന്നത്. കേന്ദ്രകഥാപാത്രത്തെ അയാളുടെ ചുറ്റുപാടില്‍ നിന്ന് നേരിട്ട് പകര്‍ത്തിത്തരുകയാണ് സിനിമ. അയാളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച് സിനിമ മറ്റെങ്ങും യാത്രചെയ്യുന്നില്ല. അതുതന്നെയാണ് കലിയുടെ ലാളിത്യവും.
സിനിമയില്‍ അഭിനന്ദനമര്‍ഹിക്കുന്ന അഭിനയപ്രകടനങ്ങള്‍ സായ്പല്ലവി, ചെമ്പന്‍വിനോദ്, വിനായകന്‍ എന്നിവരുടെയതാണ്. സാന്നിധ്യമറിയിച്ച് സൗബിനും സാന്നിധ്യമറിയിക്കാന്‍ ഒറ്റ സീന്‍ മതിയെന്ന് തെളിയിച്ച് അലന്‍സിയറുമുണ്ട്. മികച്ച രീതിയില്‍ കഥപറയാന്‍ രാജേഷ് ഗോപിനാഥിനും ക്യാമറ ചലിപ്പിക്കാന്‍ ഗിരീഷ് ഗംഗാധരനു(രാത്രിയിലെ ചേസിങ് രംഗങ്ങള്‍ പ്രത്യേക അഭിനന്ദമര്‍ഹിക്കുന്നു)മായി.

സ്ത്രീശബ്ദം, ഏപ്രില്‍, 2016